ന്യൂദല്‍ഹി: വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്ന് സുപ്രീംകോടതി. വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497, 198 വകുപ്പുകള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അംഞ്ചംഗ ബെഞ്ച് റദ്ദാക്കിയിട്ടുമുണ്ട്. ഈ വകുപ്പുകള്‍ സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആര്.എഫ്. നരിമാന്, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ലെന്നും കോടതി വ്യക്തമാക്കി.
-വിവാഹേതര ലൈംഗികബന്ധം വിവാഹമോചനത്തിന് കാരണമാകാം. എന്നാല്‍ ഇത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.
-വിവാഹേതര ലൈംഗിക ബന്ധത്തെ തുടര്‍ന്ന് പങ്കാളി ആത്മഹത്യ ചെയ്യുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്താല്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാം
-വിവാഹമോചനം ആവശ്യപ്പെടുമ്പോള്‍ ഇത് സിവില്‍ കുറ്റകരമായി കണക്കാക്കാം.
-വിവാഹേതര ലൈംഗികബന്ധവുമായി ബന്ധപ്പെട്ട കേസുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ആനുകൂല്യം ലഭിക്കുന്നതു മൂലമാണ് വകുപ്പുകള്‍ പുനഃപരിശോധിക്കേണ്ടിവന്നതെന്ന് കോടതി.
-ഭരണഘടനയുടെ ഈ വകുപ്പ് കുറ്റമറ്റതാകണമെങ്കില്‍ മൂന്നുപേരും ശിക്ഷാവിധിക്ക് വിധേയമാകണമെന്നും അഞ്ചംഗ ബെഞ്ച്.
-ഭരണഘടന ലിംഗസമത്വം അംഗീകരിക്കുന്നുണ്ടെന്നും ഭാര്യ ഭര്‍ത്താവിന്റെ അടിമയല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
-പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്ന ഐപിസി സെക്ഷന്‍ 497-ാം വകുപ്പ് സത്രീകളെ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ ഏകപക്ഷീയമാണ്.
-വിവാഹേതര ലൈംഗികബന്ധം അസന്തുഷ്ടമായ ദാമ്പത്യജീവിതത്തിന്റെ ബാക്കിപത്രമാണ്.
-ഐപിസി 497-ാം വകുപ്പ് കാലഹരണപ്പെട്ടതാണെന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെയും ജസ്റ്റിസ് ഖാന്‍വില്‍ക്കറിന്റെയും കണ്ടെത്തലിനെ ജസ്റ്റിസ് ആര്. എഫ്. നരിമാന് പിന്തുണച്ചു.
-ഈ വകുപ്പ് സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കും. ഭര്‍ത്താവിന്റെ അടിമയാക്കി വയ്ക്കാന്‍ സഹായിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.
-ഈ വകുപ്പ് നല്ല ഭാര്യ എന്ന വിശേഷണത്തിലൂടെ പുരുഷന്റെ അധീനതയില്‍ വയ്ക്കുന്നതിനൊപ്പം സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നു.
-ബെഞ്ചിലെ ഏകവനിതാ ജഡ്ജിയായി ഇന്ദു മല്‍ഹോത്രയും സെക്ഷന്‍ 497 ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടെടുത്തു. വിവാഹേതരബന്ധം ധാര്‍മികമായി തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: