ന്യൂദല്‍ഹി: മോസ്ക്ക് ഇസ്ലാം മതത്തിന്റെ അവിഭാജ്യഘടകമല്ലെന്ന മുന്‍ നിരീക്ഷണം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ നിരീക്ഷണം വിശാലഭരണഘടനാ ബെഞ്ച് വിശദമായി പുനഃപരിശോധിച്ച ശേഷമേ അയോധ്യക്കേസില്‍ തീര്പ്പുകല്പ്പിക്കാവൂ എന്ന ആവശ്യവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. അയോധ്യക്കേസ് വസ്തുവുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും അതില്‍ ഇത്തരം നിരീക്ഷണങ്ങള്‍ക്ക് ഒരു പ്രസക്തിയും ഇല്ലെന്നും കോടതി വ്യക്തമാക്കി.
മൂന്നംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസും ജസ്റ്റിസ് അശോക് ഭൂഷണും ഈ നിലപാട് എടുത്തപ്പോള്‍ ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. മതപരമായ അനിവാര്യതകള്‍ എന്തൊക്കെയെന്ന് വിശാലഭരണഘടനാ ബെഞ്ച് തീരുമാനിച്ച ശേഷമേ അയോധ്യക്കേസ് പരിഗണിക്കാവൂയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അയോധ്യക്കേസ് നാളെത്തന്നെ പുതിയ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
അയോധ്യയിലെ തര്‍ക്കത്തിലുള്‍പ്പെട്ട 2.77 ഏക്കര്‍ ഭൂമി രാം ലാലയ്ക്കും (ശ്രീരാമന്) സന്ന്യാസാശ്രമമായ നിര്‍മോഹി അഘാഡയ്ക്കും സുന്നി വഖഫ് ബോര്‍ഡിനുമായി വീതിച്ചു നല്കിയ 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുന്നി വഖഫ് ബോര്‍ഡ് അടക്കം നല്കിയ അപ്പീലുകള്‍ പരിഗണിക്കുമ്പോഴാണ് 94ലെ സുപ്രീംകോടതി നിരീക്ഷണവും പുനഃപരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
എന്നാല്‍ അന്ന് വിധിയുണ്ടായ സാഹചര്യം പരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് അശോക് ഭൂഷണ് പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ടാണ് അന്ന് ഇസ്മയില്‍ ഫറൂഖി കേസില്‍ ഇത്തരം വിധിയുണ്ടായത്. അല്ലാതെ ഇസ്ലാം മതവുമായി ബന്ധപ്പെട്ട കേസിലല്ല. ഇത്തരം വിവാദപരമായ നിരീക്ഷണങ്ങള്‍, അയോധ്യയിലെ വസ്തുതര്‍ക്ക കേസില്‍ മാര്ഗതത്ത്വമല്ല. എല്ലാ മതങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും തുല്യ ബഹുമാനം നല്‍കേണ്ടതുണ്ട്. മറ്റുള്ളവരുടെ വിശ്വാസങ്ങളോട് സഹിഷ്ണുത പുലര്‍ത്താനാണ് അശോക ചക്രവര്‍ത്തി പറഞ്ഞത്. അശോക് ഭൂഷണ്, തനിക്കും ചീഫ് ജസ്റ്റിസിനും വേണ്ടി എഴുതിയ വിധിയില്‍ വ്യക്തമാക്കി.
മോസ്ക്ക് ഇസ്ലാമിലെ അവിഭാജ്യഘടകമല്ലെന്ന ഫാറൂഖിയുടെ നിരീക്ഷണം, വസ്തു മൂന്നു തുല്യ ഭാഗങ്ങളായി വിഭജിച്ചു നല്കുന്നതില് അലഹബാദ് ഹൈക്കോടതിയെ സ്വാധീനിച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ നിരീക്ഷണം വലിയ ബെഞ്ച് പുനഃപരിശോധിക്കണമെന്നും ജസ്റ്റിസ് നസീര്‍ പറഞ്ഞു. അതിനു ശേഷമേ വസ്തുതര്‍ക്ക കേസ് പരിഗണിക്കാവൂയെന്നും നസീര്‍ അഭിപ്രായപ്പെട്ടു. കോടതി നടപടികളെ ആര്‍എസ്എസും വിഎച്ച്പിയും സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: