കൊല്ലം: ദേശിംഗനാട്ടുകാരടങ്ങുന്ന പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ജന്മഭൂമിയുടെ കൊല്ലം എഡിഷൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി പ്രൊഫ. രാജ്നാഥ് സിങ് പ്രകാശനം നിർവഹിച്ചു. സമൂഹത്തിൽ സൗഹാർദ്ദവും സാഹോദര്യവും വളർത്താൻ ജന്മഭൂമി വഹിക്കുന്ന പങ്ക് വലുതാണെന്ന് പ്രൊഫ. രാജ്നാഥ് സിങ് പറഞ്ഞു.
സംസ്കാരത്തിന്റെ പോഷണവും വാർത്താ പ്രചരണത്തിനൊപ്പം ജന്മഭൂമി നിർവഹിക്കുന്നു. സമ്പൂർണ സാക്ഷരതയും വിദ്യാഭ്യാസ മേന്മയും ഉള്ള കേരളത്തിൽ പക്ഷേ, രാഷ്ട്രീയ അതിക്രമങ്ങൾ വ്യാപകമാണ്. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന ബോധവൽക്കരണം നടത്താനുള്ള ദൗത്യം നിർവഹിച്ച് കൂടുതൽ കൂടുതൽ ജന്മഭൂമി ശക്തിപ്പെടട്ടെ എന്ന് രാജ്നാഥ് സിങ് ആശംസിച്ചു.
കേരളത്തിന്റെ ഉന്നമനത്തിനും പുനരുജ്ജീവനത്തിനും ജന്മഭൂമി കരുത്തു നൽകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയക്കെടുതിയിൽ നിന്ന് രക്ഷപ്പെടാൻ കേരളം എന്താവശ്യപ്പെട്ടാലും നൽകാൻ കേന്ദ്ര സർക്കാർ തയാറാണെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി. സ്വാഗത സംഘം ചെയർമാൻ ഡോ. ച മോലിൽ അനിൽ കുമാർ അധ്യക്ഷനായി. വാർത്ത ജനങ്ങളിലെത്തിക്കുന്നതോടൊപ്പം പൈതൃകത്തിന്റെ സംരക്ഷണത്തിനും പോഷണത്തിന്നും പ്രവർത്തിക്കുന്ന ജന്മഭൂമി മറ്റു പത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ജന്മഭൂമി എംഡി: എം. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജന്മഭൂമിയുടെ എട്ടാമത്തെ എഡിഷൻ വളർച്ചയുടെ പുതിയ ചുവടാണ്. ജന്മഭൂമിയുടെ വളർച്ച സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയുടെ മാറ്റമാണ്. ഈ വളർച്ച ദേശീയ മുന്നേറ്റത്തിന് കാരണമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
ആർഎസ്എസ് പ്രാന്ത സംഘചാലക് പിഇബി. മേനോൻ, ഒ.രാജഗോപാൽ എംഎൽഎ, പി.കെ. കൃഷ്ണദാസ്, ജന്മഭൂമി മാനേജിങ് എഡിറ്റർ കെ.ആർ. ഉമാകാന്തൻ, സ്വാഗത സംഘം ജനറൽ കൺവീനർ വി. മുരളീധരൻ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: