ന്യൂദല്‍ഹി: അയോധ്യ അനുബന്ധ കേസിലെ സുപ്രീംകോടതി വിധി സുപ്രധാനമാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വളരെ പ്രധാനപ്പെട്ട വിധിയാണിത്. ഇനി രാമക്ഷേത്ര വിധിയാണ് വരാനുള്ളത്. രാമക്ഷേത്ര വിധി വേഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യോഗി പറഞ്ഞു.
ഇസ്മാഈല്‍ ഫാറൂഖി കേസില്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം. മുസ്ലിംകള്ക്ക് നമസ്കാരത്തിന് പള്ളി നിര്‍ബന്ധമില്ല എന്നതാണ് 1994ലെ അലഹാബാദ് ഹൈക്കോടതി വിധി. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കണമെന്ന സുന്നി വഖഫ് ബോര്‍ഡ് ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
വിധിയെ സ്വാഗതം ചെയ്ത് വിഎച്ച്പിയും ആര്‍എസ്എസും രംഗത്തെത്തി. എന്നാല്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നേതാക്കള്‍ അസംതൃപ്തി രേഖപ്പെടുത്തി. രാമജന്മ ഭൂമി തര്‍ക്ക കേസ് സംബന്ധിച്ച അപ്പീല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയെന്നാണ് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പ്രതികരിച്ചത്.
സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. അയോധ്യ കേസില്‍ വേഗത്തില്‍ കോടതി തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍എസ്എസ് അഭിപ്രായപ്പെട്ടു.
അതേസമയം ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധി ബാബരി കേസുമായി ബന്ധമില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം സഫര്യാബ് ജിലാനി പ്രതികരിച്ചു. 1994ലെ കേസുമായി ബന്ധപ്പെട്ട തീരുമാനമാണ് സുപ്രീംകോടതി കൈക്കൊണ്ടത്. ഇതിന് ബാബരി കേസുമായി ബന്ധമില്ല. വ്യാഴാഴ്ചയുണ്ടായ വിധി തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നും സഫര്യാബ് ജിലാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: