ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദ്വിഗ്വിജയ് സിങ്, കമല്നാദ്, ജ്യോതിരാദിത്യ സിന്ധ്യ, വ്യാപം അഴിമതി പുറത്തുകൊണ്ടുവന്ന പ്രശാന്ത് പാണ്ഡേ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ എടുക്കുവാന്‍ കോടതി നിര്‍ദേശം. കള്ളരേഖകള്‍ കെട്ടിച്ചമച്ചതിന് ബുധനാഴ്ച ഭോപ്പാലിലെ പ്രാദേശിക കോടതിയാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനോട് നിര്‍ദേശിച്ചത്.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വ്യാപം അഴിമതി കേസിന്റെ അന്വേഷണം വഴിതെറ്റിക്കുവാനും, തെളിവുകള്‍ സ്വാധീനിക്കുവാനും ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി സന്തോഷ് ശര്‍മ എന്ന അഭിഭാഷകന് നല്കിയ പരാതി പരിഗണിക്കവെ പ്രത്യേക ജഡ്ജി സുരേഷ് സിങ്ങാണ് നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ എടുക്കാന്‍ ഉത്തരവിട്ടത്.
അടിയന്തരമായി എഫ്ഐആറിന്റെ കോപ്പി കോടതിക്ക് നല്‍കണമെന്നും ശ്യാമള ഹില്‍സ് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി നവംബര്‍ 13നുള്ളില്‍ അവസാന റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും കോടതി പോലീസിനോട് നിര്‍ദേശിച്ചു.
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകളില്‍ ചിലത് നശിപ്പിക്കുവാന്‍ ശ്രമിക്കുന്നു എന്നു കാട്ടി ദ്വിഗ്വിജയ് സിങ്, കോടതിക്ക് പരാതി നല്കി ഒരാഴ്ചയ്ക്കുള്ളിലാണ് അദ്ദേഹത്തിനും കൂട്ടാളികള്‍ക്കുമെതിരെ എഫ്ഐആര്‍ എടുക്കാന്‍ നിര്‍ദേശം വനനത്.
മധ്യപ്രദേശ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘമായിരുന്നു ആദ്യം വ്യാപം അഴിമതി അന്വേഷിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി നിര്‍ദേശപ്രകാരം അന്വേഷണം സിബിഐയ്ക്ക് കൈമാറി. സുപ്രീംകോടതി തന്നെയാണ് ഇപ്പോള്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതും. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും അവരുടെ കണ്ടെത്തലുകള്‍ക്കെതിരെയും ഇപ്പോഴും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: