കണ്ണൂര്‍: പ്രളയക്കെടുതിയുടെ പേരില്‍ പാവങ്ങളുടെ കഞ്ഞിപ്പാത്രങ്ങളിലും സിപിഎം കൈയിടുന്നു. തുച്ഛവേതനം വാങ്ങുന്ന തൊഴിലുറപ്പ് പദ്ധതിക്കാരെ ഭീഷണിപ്പെടുത്തിയാണ് സാലറി ചലഞ്ച് വിജയിപ്പിക്കാന്‍ പാര്‍ട്ടി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
നവകേരള ലോട്ടറി എടുക്കുകയും ഒരു ദിവസത്തെ കൂലി നല്‍കുകയും ചെയ്തില്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നൊഴിവാക്കുമെന്നാണ് ഭീഷണി.
എല്‍ഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണിത്. തൊഴിലുറപ്പ് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലും തൊഴിലുറപ്പു പദ്ധതിയിലുള്ള സ്ത്രീകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മാസങ്ങള്‍ കൂടുമ്പോള്‍ നാമമാത്രമായി ലഭിക്കുന്ന തുച്ഛമായ തുകയില്‍ നിന്ന് പിരിക്കാനുള്ള നീക്കത്തില്‍ വ്യാപക പ്രതിഷേധമുണ്ട്.
സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാരെത്തേടി സിപിഎം പ്രാദേശിക നേതാക്കളും ഇറങ്ങിയിട്ടുണ്ട്. ശമ്പളം നല്കാന് വിസമ്മതിച്ചവരുടെ കണക്ക് സര്‍ക്കാര്‍ തന്നെ ശേഖരിക്കുന്നതിനിടെയാണ് സിപിഎമ്മും വിവരം ശേഖരിക്കുന്നത്.
സിപിഎം പ്രാദേശിക നേതാക്കളും ചില പാര്‍ട്ടി അംഗങ്ങളുമാണ് സാലറി ചലഞ്ച് അംഗീകരിക്കാത്ത ഉദ്യോഗസ്ഥരുടെ വിവരശേഖണം നടത്തുന്നത്. സ്കൂളുകളിലാണ് കൂടുതലും വിവരങ്ങള്‍ ശേഖരിക്കുന്നത്. ഹെഡ്മാസ്റ്ററോടും പ്രിന്സിപ്പാളിനോടുമാണ് വിവരം ആവശ്യപ്പെടുന്നത്. അവഗണനയും ഭീഷണിയുമുണ്ടെന്ന് ചില അധ്യാപകര്‍ പറഞ്ഞു.
പാര്‍ട്ടി നേതാക്കളും പോഷകസംഘടനാ ഭാരവാഹികളും അസഭ്യം പറയുന്നതായും ആരോപണമുണ്ട്. അധ്യാപകരാണ് സാലറി ചലഞ്ചിന്റെ പ്രധാന ഇരകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: