പ്രളയക്കെടുതികള്‍ ഇനിയും ഒടുങ്ങിയിട്ടില്ല. കരഞ്ഞുകലങ്ങിയ കേരളം മുഖം മിനുക്കിയിട്ടുമില്ല. പ്രകൃതിയുടെ സംഹാര താണ്ഡവം അടിച്ചേല്‍പ്പിച്ച പകപ്പില്‍ വിളറി എങ്കിലും ഒന്ന് ചിരിക്കാന്‍ വെമ്പുകയാണ് നമ്മുടെ ദൈവനാട്. മഴയുടെ കാഠിന്യമാണോ മനുഷ്യന്റെ കാര്‍ക്കശ്യമാണോ ഇരച്ചുകയറാന്‍ ഇടയാക്കിയത് എന്ന് പ്രശ്നം വച്ച് പഠിക്കുന്നതെയുള്ളു. ഡാം എന്ന വാക്കിന് രണ്ടുതരം സ്പെല്ലിംഗ് ഇംഗ്ലീഷില്‍ എഴുതാം ഒന്ന് DAM ആണെങ്കില്‍ മറ്റെത് DAMN (നാശം) എന്നാണ്. (എന്‍.എന്‍.പിള്ളയുടെ പഴയ നാടകത്തിന്റെ പേര് ഡാം ഓര്‍മ്മിച്ചു പോകുന്നു)
ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും സംവദിച്ചുകൊണ്ടിരിക്കുന്നതുമായ ആ വിഷയത്തില്‍ നിന്ന് മനുഷ്യന്റെ വൈകാരിക നിയന്ത്രണത്തിന്റെ പ്രളയത്തിലേക്ക് വീണ്ടും കേരളം നടന്നെത്തിയിരിക്കുന്നു. ‘റെഡ് അലര്‍ട്ടി’ല്‍ നിന്നും ‘ബ്ലൂ അലര്‍ട്ടി’ലേക്കെത്തിക്കാന്‍ ഷൊര്‍ണ്ണൂരുകാരന്‍ നിയമസഭാ സാമാജികന് പി.കെ ശശി വേണ്ടി വന്നുവെന്നുമാത്രം. എംഎല്‍എ സഖാവ് സഹപ്രവര്‍ത്തകയെ തന്നെ ലൈംഗികമായി ആക്രമിക്കുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു നമ്മുടെ സദാചാര ബോധം.
ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ ചവിട്ടുന്ന ക്രൂരതയ്ക്ക് കേരളം സാക്ഷ്യം വഹിച്ചതും അടുത്തകാലത്താണ്. സ്ത്രീത്വത്തിനും മാതൃത്വത്തിനും സുരക്ഷ പോയിട്ട്, പുല്ലുവില പോലും കല്പ്പിക്കാന് ഇടതുഭരണം തയ്യാറായിട്ടില്ല. സ്വന്തം പാര്‍ട്ടിയിലെ ലൈംഗികാരാജകത്വങ്ങളും സ്ത്രീപീഡനങ്ങളും വാര്‍ത്തയല്ലാതാവുകയും മറ്റിടങ്ങളിലെ ചെറു പ്രശ്നങ്ങള്‍ പോലും പര്‍വ്വതീകരിച്ച് നിയമനടപടിയിലെത്തിക്കുകയും ചെയ്യുന്നത് ഒരു ഇടത് വിനോദമാണെന്നു പറയാം.
ശശി എന്ന പേരുതന്നെ ഇടതുമുന്നണിയിലെ സ്ത്രീപീഡന പര്‍വ്വത്തിന്റെ തലക്കെട്ടാണ്. കണ്ണൂരിലെ പി.ശശി, മന്ത്രി എ.കെ. ശശീന്ദ്രന്, ഇപ്പോള്‍ പി.കെ.ശശി എന്നിങ്ങനെ നീളുന്നു ആ പട്ടിക. ഇടതുഭരണകാലത്തെ പീഡനകഥകള്‍ ക്രിസ്തീയ സഭയും ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോള്‍ കന്യാസ്ത്രീയെ പീഡിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിന്റെ അരമനയിലേക്ക് കടന്നുചെന്നപ്പോള്‍ മുട്ടുവിറച്ച പോലീസ് സേനയാണു നമുക്കുള്ളത്. ഒരു പാവം തിരുവനന്തപുരംകാരന് കൗണ്‍സിലറേയോ, ഓട്ടോറിക്ഷാക്കാരനെയോ കിട്ടിയാല്‍ അടിച്ചടിച്ച് കൈത്തരിപ്പു തീര്‍ക്കാന്‍ അവര്‍ക്ക് അനുഗ്രഹാശിസ്സുകളോടെ അനുവാദമുണ്ട്. കന്യാസ്ത്രീയെ ‘കന്യാസ്ത്രീ’യായിരിക്കാന്‍ പോലും അനുവദിക്കാത്ത ‘അച്ച(ഛ)’ന്മാരെ പ്രതിസ്ഥാനത്തു ചേര്‍ത്തു കേസെടുക്കണമെങ്കില്‍ വത്തിക്കാന്റെ അനുവാദം വേണം. ക്രിസ്തീയ സഭയുടെ പരമാധികാരവും നിയമാധികാരവും സഭയ്ക്കാണെന്ന് പരസ്യമായി സമ്മതിക്കുന്ന ഇവിടത്തെ പ്രീണനസര്ക്കാര്, സ്വയം ചെയ്യുന്നതും ‘സ്വയംഭരണം’ തന്നെ.
ഭാരതത്തിന്റെ നിയമം പിന്നെ ആര്‍ക്കാണ്? കമ്യൂണിസ്റ്റുകാര്‍ക്ക് വേണ്ട, ക്രിസ്തീയ സഭയ്ക്ക്വേണ്ട, ശരിയത്തുകാര്ക്ക് വേണ്ട. അവരൊക്കെത്തന്നെ സമാന്തരരേഖകളായി പൊയ്ക്കൊള്ളും. പാവം, അരക്ഷിതരായ കന്യാസ്ത്രീകള്‍ക്കുപോലും കൂട്ടത്തിലുള്ളവരുടെ മാനം കാക്കാനും ആത്മാഭിമാനം മുറുകെപ്പടിക്കാനും വേണ്ടി റോഡിലിറങ്ങേണ്ടിവന്ന ദാരുണാവസ്ഥ! നാണമില്ലെ സാക്ഷര കേരളത്തിന്?
ഹിന്ദുസ്ത്രീകളെ പ്രത്യേകിച്ചും, സ്ത്രീകളെ മൊത്തത്തിലും ലൈംഗികമായി അവഹേളിച്ച ‘മീശ’നോവലിന് സ്തുതിപാടിയവരാണ് സാംസ്കാരിക-സാക്ഷര ഫെമിനിസ്റ്റുകള്‍. ക്ഷേത്രത്തില്‍ പോവുന്ന സ്ത്രീകള്‍ക്ക്, സ്വയം തുണിയുടുക്കാത്തപോലുള്ള ഒരു മാനസിക വിഭ്രാന്തിയുണ്ടാക്കിയ ‘മീശ’യും സ്ത്രീവിരുദ്ധതകൊണ്ടു തന്നെ പുരോഗമനക്കാരാല്‍ സംരക്ഷിക്കപ്പെട്ടു. അതുവരെ അങ്ങനെ ചിന്തിക്കാത്തവരെക്കൂടി, സ്ത്രീയെ തുറിച്ചു നോക്കുന്ന അവസ്ഥയിലാക്കാന്‍ മീശക്കാരനു കഴിഞ്ഞു!
ഹിന്ദു സ്ത്രീവിരുദ്ധത നിലനിന്നാലും, കന്യാസ്ത്രീയെയെങ്കിലും വെറുതെ വിടുമെന്നു കരുതിയവര്‍ക്കു തെറ്റി. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ (ബിഷപ്പെന്ന മേലധികാരിയുടെ ഔദ്യോഗികാധികാരത്തിന് മുന്നില്‍ നിസ്സഹായരായി വിവസ്ത്രയാക്കപ്പെട്ടവള്‍) അപമാനിച്ചു ചിരിച്ച മറ്റൊരു എംഎല്‍എയായ പി.സി ജോര്‍ജ്ജിന്റെ കേരളത്തില്‍ ‘ഇര’ പ്രതിയല്ലാതെ മറ്റെന്താവാനാണ്? പത്തനാപുരത്തെ കോണ്‍വെന്റിലെ കിണറ്റില്‍ ജീവിതാന്ത്യം എഴുതപ്പെട്ട, ‘സിസ്റ്റര്‍ അഭയ’യുടെ പുതിയ പെണ്‍പതിപ്പിന് പറയാക്കഥകള്‍ എന്തൊക്കെയുണ്ടോ ആവോ?
ഭരിക്കുന്ന പാര്‍ട്ടിയുടെ കൂടപ്പിറപ്പുകളും ഒപ്പത്തിനൊപ്പം കൂടെയുണ്ട്. മനുഷ്യരുടെ പാര്‍ട്ടിയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന ബോധോദയം തീണ്ടിയ കാനം ‘ദൗര്ബല്യങ്ങളില്ലാതിരിക്കാന് ഇത് ദൈവങ്ങളുടെ പാര്‍ട്ടിയൊന്നുമല്ലല്ലോ’ എന്നാണ് പിന്തുണച്ചത്. സിപിഐയുടെ മന്നാനാണ് പറയുന്നത്. പ്രതീക്ഷകള്‍ ബാക്കിവച്ചിരുന്ന ആ ബൗദ്ധിക സംഘടനയും ധാര്‍മ്മികതയോടു മുഖം തിരിച്ചിരിക്കുന്നു. ഇങ്ങനെയല്ലല്ലോ നമ്മള് അവരെക്കുറിച്ചു കരുതിയത്. സിപിഎമ്മിന്റെ തരംതാഴ്ചയ്ക്ക് ഒരിത്തിരയെങ്കിലും തടയിടാന്‍ കൂടെക്കൂടിയ സിപിഐയ്ക്ക് സാധിക്കുമെനായിരുന്നല്ലോ വിചാരം! അവര്‍ കോടിയേരിപ്പാര്ട്ടിയിലെ, ശശിമാരുടെ നിലവാരത്തിലേക്ക് കൂപ്പുകുത്തുന്നു. അവിശുദ്ധരെ കുടഞ്ഞു തളിച്ച് വിശുദ്ധരാക്കി വാഴ്ത്തപ്പെട്ടാവരാക്കുന്ന സ്വയം പ്രഖ്യാപിത നയം സിപിഎം ജനിച്ച കാലം മുതല്‍ കൊണ്ടു നടക്കുന്നതാണ്. അതു തുടരുന്നു, തുടരും. ഇത് അവരുടെ നയപ്രഖ്യാപനമാണ്.
സ്ത്രീകളുടെ, കുഞ്ഞുങ്ങളുടെ കുടുംബത്തിന്റെ ആദിവാസിയുടെയൊക്കെ ജീവിതങ്ങള്‍ക്ക്, അവരുടെ സന്തോഷത്തിന് പുല്ലിന്റെ പോയിട്ട് കല്ലിന്റെ വിലപോലും കല്‍പ്പിക്കാത്തവരാണ്, നവകേരള നിര്‍മ്മാണത്തിന് കല്പ്പനകളിറക്കുന്നതും, സ്വപ്നങ്ങള്‍ വില്‍ക്കുന്നതും. ദുരന്തഭൂമിയിലെ സഹായ വിതരണം സിപിഎമ്മിന്റെ കുത്തകയാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതും അതില്‍ വിജയിച്ചതും സിപിഎമ്മിന്റെ തൊപ്പിയിലെ തൂവലാണല്ലോ. മിക്കവാറും ക്യാമ്പുകളില്‍ വിതരണത്തിനെത്തിയ ടണ്‍ കണക്കിന് വസ്തുക്കളും ലോഡു കണക്കിനു വസ്ത്രങ്ങളും അവശ്യവസ്തുക്കളും (സോപ്പ്, തോര്‍ത്ത് സാനിട്ടറി നാപ്കിനടക്കം) ക്യാമ്പിലുള്ളവര്‍ക്ക് ഒരു നോക്കു കാണാന്‍ ഭാഗ്യം കിട്ടി എന്നവര്‍ സമ്മതിക്കുന്നുണ്ട്.
ഏതായാലും അവസാനം വൃന്ദാകാരാട്ട് തിരുത്തിയല്ലോ. ഏതുതെറ്റും ചെയ്യുകയും പറയുകയും നയമാക്കുകയും ചെയ്ത് അബദ്ധങ്ങളേറുമ്പോള് തിരുത്തല്‍ രേഖയെന്ന തുപ്പലുകൂട്ടി നയം മാറ്റാന്‍ സാധാരണക്കാരന് പഠിച്ചതുതന്നെ സിപിഎമ്മില്‍ നിന്നാണല്ലോ. വൃന്ദ ആ പതിവാണ് ആവര്‍ത്തിച്ചത്. പാര്‍ട്ടിയുടെ ശരിയായ മുഖം! പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്ന വൃഥാവാഗ്ദാനവും അവരുടേതായിട്ടുണ്ട്. സെപ്റ്റംബര്‍ നാലിനു ‘പരാതിയെക്കുറിച്ചറിവില്ലാത്ത’ എ.കെ ബാലന് മന്ത്രി ആഗസ്റ്റ് 31 മുതല്‍ അന്വേഷണാധികാരിയാകുന്നു. കമ്മ്യൂണിസ്റ്റ് കലണ്ടര്‍ ഇപ്പോള്‍ ബി.സി. കാലഘട്ടത്തിലാണ് എന്നര്‍ത്ഥം.
കയ്യില്‍ അവാര്‍ഡുകള്‍ അധികം ബാക്കിയില്ലാത്തതിനാലാകും സാഹിത്യസാംസ്കാരിക നായകരെ ടോര്‍ച്ചടിച്ചു നോക്കിയാല്‍പോലും പ്രതികരിക്കാന്‍ കിട്ടുന്നില്ല. ചോറിന്റെ കൂറ് മറക്കാത്ത അത്തരം നായകര്‍ക്ക് ഇനിയും വടക്കുനോക്കികളായി കഴിയാം. കേരളത്തിലെ പ്രശ്നങ്ങള്‍ തൊട്ടറിയാനും, ഇവിടുത്തെ ഇടതു നേതാവു പീഡിപ്പിച്ച ഇടതു സഹയാത്രികയെ തുണച്ച് ‘അവളോടൊപ്പം’ ഹാഷ് ടാഗിടാനും മാത്രം അവര്‍ക്കാവുന്നില്ല. രാഷ്ട്രീയ വെള്ളഴുത്ത് ബാധിച്ച ദൂരക്കാഴ്ചയെ അവര്‍ക്കുള്ളു. സ്വന്തം വീട്ടിലെ പെണ്ണൊരുത്തി ചായ കൊണ്ടുവന്നരികത്ത് നിന്നാല്‍ കാണാത്തവന് അയലത്തെ യുവതി വെള്ളംകോരുന്നത് കൃത്യമായി കാണുന്ന പോലെയൊരു തമാശ!
പെണ്നോവുകള്ക്ക് രാഷ്ട്രീയാതീതമായി സാന്ത്വനപരിഹാരം പ്രതീക്ഷിക്കാന്‍ കേരളത്തിന് എന്നാണു സാധ്യമാവുക? മാനവും നാണവുമുള്ളവര്ക്ക് രാഷ്ട്രീയം പറ്റില്ലെന്ന രീതിയിലേക്ക് അധഃപതിച്ചാല്‍, ചിന്തിക്കുന്ന, സംസ്കാരമുള്ള, വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ രാഷ്ട്രീയരംഗത്തേക്ക് വരാന്‍ അറയ്ക്കും. നാടിന്റെ രാഷ്ട്രീയ ജനാധിപത്യ വിശ്വാസങ്ങളുടെയും പ്രവര്‍ത്തക മികവിന്റെയും പേജുകളില്‍ ശൂന്യത നിഴല്‍ പരത്തുകയും ചെയ്യും. രാഷ്ട്രീയരംഗത്ത് സ്വന്തം കഴിവും ബുദ്ധിയും പ്രവര്‍ത്തനമികവും കൊണ്ടുയര്ന്നുവരുന്ന എല്ലാ സ്ത്രീകളെയും പുച്ഛത്തോടെയും അമാന്യമായും നോക്കിക്കാണാനുള്ള പ്രവണതയാണ് ഇതിന്റെയൊക്കെ ബാക്കിപത്രം.
കന്യാസ്ത്രീകളെ വിരട്ടിയോടിച്ച് സഭാസമ്പത്ത് വിഴുങ്ങുന്ന സഭാവരേണ്യവര്ഗ്ഗവും, സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച് സല്‍സ്വഭാവിയാകുന്ന പി.കെ ശശിക്കുവേണ്ടി സ്ത്രീത്വത്തെ പരിഹസിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ എന്താണ് വ്യത്യാസം? ഇനി, അഭിമന്യു എന്ന വിദ്യാര്‍ത്ഥി ആദര്‍ശത്തെ മുറുകെപ്പിടിച്ച് എസ്എഫ്ഐക്ക് കൊടിപിടിച്ചപ്പോള്‍ വളരുന്ന ദളിതനെ മുളയിലെ നുള്ളിയെറിഞ്ഞ റെഡ്-ജിഹാദി രാഷ്ട്രീയവും ഇതിന്റെയൊക്കെ ഉപോല്‍പ്പന്നമല്ലേ?
സാക്ഷിക്കണ്ണുകളെയും വാക്കുകളെയും തള്ളിക്കളഞ്ഞ് പ്രതികളെ പിടിക്കുന്നതില്‍ പോലീസിന് ഉപേക്ഷാഭാവം പറയാതെ പറഞ്ഞുകൊടുത്ത ഇടതു നേതാക്കള്‍, എത്ര സൂക്ഷ്മതയോടെയാണ് ഇസ്ലാമിക തീവ്രവാദികള്‍ക്ക് സുരക്ഷയൊരുക്കുന്നത്! ഇരകള്‍ വെറും ഇരകളായി മണ്ണടിയുകയും ഗോവിന്ദച്ചാമിമാരും അമീറുള്‍മാരും, ഇസ്ലാമിക തീവ്രവാദവും, സഭാസ്വാര്ത്ഥതയും തടിച്ചു കൊഴുക്കുകയും ചെയ്യട്ടെ. പാവം പെണ്‍ജീവികള്‍ സുരക്ഷയ്ക്കായി പഴയ മുഗള്‍ ഭരണകാലത്തെപ്പോലെ അടുക്കളച്ചുമരുകള്‍ക്കുള്ളില്‍ എരിഞ്ഞു തീരട്ടെ. ഇനിയും സുരക്ഷയില്ലാത്ത എന്റെ പ്രീയപ്പെട്ട പെണ്‍സമൂഹത്തിന് അശാന്തിയുടെ മുള്ദിനങ്ങളല്ലാതെ എന്തു നേരും?
(സംസ്ഥാന മഹിളാമോര്‍ച്ച
അധ്യക്ഷയാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: