ഇടുക്കി: കെഎസ്ഇബിയുടെ കണക്കുകൂട്ടലുകളെ പോലും നിഷ്പ്രഭമാക്കി വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ഉപഭോഗം കൂടിയതോടെ ഇടുക്കിയിലെ ഉല്‍പ്പാദനവും കൂട്ടി. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഉപയോഗിച്ചത് 71.8032 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കൂടിയാണിത്. വരും ദിവസങ്ങളിലും ഇത് കൂടുമെന്നാണ് കണക്കുകൂട്ടല്‍.
ജനുവരി പകുതിക്ക് ശേഷമാകും 72 ദശലക്ഷം യൂണിറ്റിനടുത്ത് ഉപഭോഗം എത്തുകയെന്നാണ് ബോര്‍ഡ് മുമ്പ് കണക്കുകൂട്ടിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത് ചെറിയ തോതില്‍ മഴയും ലഭിച്ചിരുന്നു. മഴ പെയ്താല്‍ ഉപഭോഗം കുറയുകയാണ് പതിവെങ്കിലും അപൂര്‍വമായി ഇത് മറിച്ച് സംഭവിച്ചിരിക്കുകയാണ്. പുറമെ നിന്നുള്ള വൈദ്യുതി വിഹിതത്തിന്റെ അളവ് കൂടിയതോടെ ദിവസങ്ങളായി സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉല്‍പ്പാദനം കുറച്ചിരുന്നു.
ഇടുക്കിയിലെ ജനറേഷന് പകുതിയിലും താഴെയായി കുറച്ചിരുന്നെങ്കിലും ഉപഭോഗം കൂടിയതോടെ ഇത് വീണ്ടും ഉയര്‍ത്തി. ദിവസങ്ങളായി ശരാശരി 6.8 ദശലക്ഷത്തിന് താഴെയായിരുന്ന ഉല്‍പ്പാദനം ഇന്നലെ 9.683ല്‍ എത്തി. കേന്ദ്രവിഹിതം നിലച്ചതും തകരാര്‍ മൂലം സംസ്ഥാനത്തെ പവര്‍ഹൗസുകള്‍ പ്രവര്‍ത്തനരഹിതമായതും മൂലം ബോര്‍ഡിന് മുമ്പ് വെദ്യുതി വന്‍വില നല്കി വാങ്ങേണ്ടി വന്നിരുന്നു. മഹാപ്രളയത്തില്‍ ഉണ്ടായ നഷ്ടം നികത്താന്‍ കമ്പനികളടക്കം പ്രവര്‍ത്തനം വിപുലപ്പെടുത്തിയതാണ് നിലവില്‍ ഉപഭോഗം ഉയരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: