കോട്ടയം: ശബരിമല തീര്‍ഥാടനം തുടങ്ങാന്‍ കഷ്ടിച്ച് രണ്ടു മാസം മാത്രമുള്ളപ്പോള്‍ കെഎസ്ആര്‍ടിസിയിലെ തമ്മിലടിമൂലം ഒരുക്കങ്ങള്‍ പ്രതിസന്ധിയില്‍. ഈ വര്‍ഷം തീര്‍ഥാടനത്തിന് പുതിയ ബസ്സുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമാണ്. പകരം വാടകയ്ക്ക് ബസ്സുകളെടുത്ത് ഓടിക്കാനാണ് തീരുമാനം. എല്ലാ വാഹനങ്ങളും നിലയ്ക്കലില്‍ യാത്ര അവസാനിപ്പിക്കേണ്ടി വന്നാല്‍ ഒരു ദിവസം അരലക്ഷത്തിലധികം തീര്‍ഥാടകരെ പമ്പയിലെത്തിക്കുക കെഎസ്ആര്‍ടിസിയുടെ ദൗത്യമാണ്. ഇതിനായി ആയിരത്തിലധികം ബസ്സുകള്‍ ആവശ്യമാണ്. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു ചര്‍ച്ചകളും മാനേജുമെന്റ് തലത്തില്‍ ആരംഭിച്ചിട്ടില്ല.
കഴിഞ്ഞ തുലാം ഒന്നിന് നട തുറന്നപ്പോള്‍ തീര്‍ഥാടക വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമേ പ്രവേശനം അനുവദിച്ചുള്ളു. ഇവിടെ നിന്ന് കെഎസ്ആര്‍ടിസി ബസ്സുകളില്‍ പമ്പയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ നിലവിലുണ്ടായിരുന്ന നിരക്കിനെക്കാളും കൂടിയ നിരക്കാണ് ഈടാക്കിയത്. 31 രൂപയ്ക്ക് പകരം 40 രൂപയാണ് വാങ്ങിയത്. നിരക്ക് കുറയ്ക്കണമെന്ന ഭക്തജനസംഘടനകളുടെയും ദേവസ്വം ബോര്‍ഡിന്റെയും ആവശ്യം സര്‍ക്കാര്‍ തള്ളുകയും ചെയ്തു. വരുന്ന സീസണിലും ഇതേ നിരക്ക് തുടര്‍ന്നേക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. തല്ക്കാലം നിരക്കില്‍ പുനഃപരിശോധന വേണ്ടെന്നാണ് മാനേജുമെന്റിന്റെ തീരുമാനം. ബസ്സുകള്‍ വാടകയ്ക്ക് എടുക്കേണ്ടി വരുമെന്നതിനാല്‍ നിരക്ക് കുറയ്ക്കുന്നത് സര്‍വീസുകള്‍ നഷ്ടത്തിലാക്കുമെന്നാണ് ഇതിന് ന്യായീകരണമായി അധികൃതര്‍ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസി ഈ വര്‍ഷവും തീര്‍ഥാടനത്തിന് മുന്നോടിയായി പുതിയ ബസ്സുകള്‍ ഇറക്കില്ല. കഴിഞ്ഞ വര്‍ഷവും പുതിയ ബസ്സുകളില്ലായിരുന്നു. അഞ്ച് വര്‍ഷം വരെ പഴക്കമുള്ള ബസ്സുകള്‍ മറ്റു ഡിപ്പോകളില്‍ നിന്ന് വരുത്തിച്ച് ഓടിക്കുകയായിരുന്നു. മുന്‍വര്‍ഷങ്ങളില്‍ തീര്‍ഥാടനത്തിന് മുമ്പായി 100 ബസ്സുകള്‍ വരെ പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം പുതിയ ബസ്സുകള്‍ ഇല്ലെന്ന് മാത്രമല്ല വാടക ബസ്സുകളക്കുറിച്ചും അവ്യക്തത നിലനില്‍ക്കുകയാണ്.
ഇത്തരം കാര്യങ്ങളെക്കുറിച്ച് പ്രാഥമിക ചര്‍ച്ചകള്‍ പോലും കോര്പ്പറേഷന് തലത്തില്‍ നടന്നിട്ടില്ല. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള പോര് അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയതോടെ കോര്പ്പറേഷന് കുത്തഴിഞ്ഞ അവസ്ഥയിലായി. ഇത് ശബരിമല തീര്‍ഥാടന ഒരുക്കങ്ങളെയും ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: