തിരുവനന്തപുരം: സാലറി ചലഞ്ചിന് വിസമ്മതം അറിയിച്ചവര്‍ക്കെതിരെ പ്രതികാര നടപടികള്‍ തുടങ്ങി. ഒരുമാസത്തെ ശമ്പളം നല്കാന് വിസമ്മതിച്ച 60 പോലീസുകാരെ സ്ഥലംമാറ്റി. തിരുവനന്തപുരം എസ്എപി ക്യാമ്പിലുള്ളവരെ മലപ്പുറം ദ്രുതകര്‍മസേന (ആര്‍ആര്‍ആര്‍എഫ്) ആസ്ഥാനത്തേക്കും മലപ്പുറം എംഎസ്പി ക്യാമ്പിലേക്കുമാണ് സ്ഥലംമാറ്റിയത്.
ഒമ്പത് ഹവീല്‍ദാര്‍മാര്‍ ഉള്‍പ്പെടെ 14 പേരെയാണ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ആര്ആര്ആര്എഫിലേക്ക് മാറ്റിയത്. സാധാരണഗതിയില്‍ ഏറ്റവും ജൂനിയര്‍ ആയവരെയാണ് ആര്ആര്ആര്എഫിലേക്ക് മാറ്റുക. സ്ഥലംമാറ്റത്തിന് വിധേയരാവരേക്കാള് ജൂനിയറായ നാല്‍പ്പതോളം ഉദ്യോഗസ്ഥരുണ്ട്. സാലറി ചലഞ്ചിനോട് വിസമ്മതം പറഞ്ഞ അഞ്ച് സിവില്‍ പോലീസ് ഓഫീസര്‍മാരെയും സ്ഥലംമാറ്റിയിട്ടുണ്ട്. വിസമ്മതപത്രം നല്‍കിയതിന് പിന്നാലെ ഡെപ്യൂട്ടേഷന് വ്യവസ്ഥയിലാണ് സ്ഥലംമാറ്റം. എസ്എപി ക്യാമ്പിലെ എഴുന്നൂറ് പോലീസുകാരില്‍ മുന്നൂറോളം പേരും ശമ്പളം നല്കാന് വിസമ്മതിച്ചിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണെന്നാണ് പ്രതിപക്ഷ അനുകൂല സംഘടന ആരോപിക്കുന്നത്.
എന്നാല്‍ ക്യാമ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഈ ആരോപണം നിഷേധിച്ചു. മലപ്പുറത്തെ ക്യാമ്പിലേക്ക് ജീവനക്കാരെ മാറ്റേണ്ട സമയമായിരുന്നു. ഇതിനായി നടത്തിയ പതിവ് സ്ഥലംമാറ്റമാണ്. ഏറ്റവും ജൂനിയറായവരെയാണ് സ്ഥലം മാറ്റത്തിന് പരിഗണിച്ചതെന്നും അതില്‍ ഒരു മാസത്തെ ശമ്പളം നല്കാന് തയാറായവരുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം.
അതേസമയം സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാട്ടി ഹവീല്‍ദാര്‍മാര്‍ ഡിജിപിക്ക് പരാതി നല്കി. സ്ഥലം മാറ്റത്തില്‍ അയവ് വരുത്തില്ലെന്നാണ് ഡിജിപി നല്കിയ മറുപടി.
മലപ്പുറം അല്ലെങ്കില്‍ തിരുവനന്തപുരം ആര്‍ആര്‍ആര്‍എഫ് യൂണിറ്റിലേക്കോ മാറിയേ തീരുവെന്നുമാണ് ഡിജിപിയുടെ നിര്‍ദേശം. എസ്എപി ക്യാമ്പില്‍ ഉള്‍പ്പെടെ സാലറി ചലഞ്ചിന് വിസമ്മതം അറിയിച്ച പോലീസുകാരെ സ്ഥലംമാറ്റുമെന്ന് പോലീസ് അസോസിയേഷന് ഭാരവാഹികള്‍ ഭീഷണിപ്പെടുത്തുന്ന വിവരം കഴിഞ്ഞദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: