കൊച്ചി: കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിട്ടതിന് പിന്നില്‍ സംസ്ഥാനത്തിന്റെ കുറ്റകരമായ നിലപാടുകളാണെന്നും ഇതില്‍ പ്രതിസ്ഥാനത്തു നില്ക്കുന്ന വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരെ അന്വേഷണം വേണമെന്നും ബിജെപി രാഷ്ട്രീയ പ്രമേയം.
ഈ പ്രളയം മനുഷ്യനിര്‍മിതമാണ്. വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചതാണ് പ്രളയത്തിന് കാരണം. സംസ്ഥാനത്തെ ഡാമുകള്‍ ഒരുമിച്ച് തുറന്നു. പരിഭ്രാന്തരാകരുതെന്ന നിര്‍ദേശം വിശ്വസിച്ച ജനങ്ങളെ സര്‍ക്കാര്‍ കഴുത്തറ്റം വെള്ളത്തിലേക്കാണ് തള്ളിവിട്ടതെന്നും പ്രളയത്തെ സര്‍ക്കാര്‍ ആഘോഷമാക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധി ഇരുമുന്നണികള്‍ക്കുമുള്ള പ്രഹരമാണ്. അന്താരാഷ്ട്ര ഗൂഢാലോചന അന്വേഷിക്കണം. ആയുഷ്മാന്‍ ഭാരത് പദ്ധതിയിയോടുള്ള കേരളത്തിന്റെ സമീപനം പാവങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രമേയത്തില്‍ പറയുന്നു. ബിജെപി വിരോധത്താല്‍ രോഗികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം നിഷേധിക്കരുത്. ബലാത്സംഗക്കേസുകളില്‍ പാര്‍ട്ടി അനുഭാവികളോടുള്ള സമീപനവും മറ്റുള്ളവരോടുള്ള സമീപനവും രണ്ടാണ്. കന്യാസ്്രതീകള്ക്കു പോലും തെരുവിലിറങ്ങേണ്ട അവസ്ഥവന്നു. സര്‍ക്കാര്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. കാലിക പ്രസക്തമായ ഏഴ് വിഷയങ്ങളിലായിരുന്നു രാഷ്ട്രീയ പ്രമേയം. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, എസ്സി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന് മാസ്റ്റര്‍ എന്നിവര്‍ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.
രണ്ട് ദിവസമായി കൊച്ചിയില്‍ നടന്ന സമ്മേളനം സമാപിച്ചു. ഇന്നലെ രാവിലെ 11ന് എറണാകുളം ശിവക്ഷേത്രമൈതാനിയില്‍ നടന്ന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്.ശ്രീധരന് പിള്ള അധ്യക്ഷനായി. ഒ.രാജഗോപാല്‍ എംഎല്‍എ പ്രമേയം അവതരിപ്പിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന് എ.ബി.വാജ്പേയിയെ അനുസ്മരിച്ചു. വി.മുരളീധരന് എം.പി, റിച്ചാര്‍ഡ് ഹേ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
പ്രൊഫ.ബി. വിജയകുമാര്‍ എഴുതിയ ‘മോദി മുന്നേറ്റത്തിന്റെ ദിനങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും രാജ്നാഥ് സിംഗ് നിര്‍വ്വഹിച്ചു. മാര്‍ക്സിസ്റ്റ് അക്രമത്തില്‍ കാല് നഷ്ടപ്പെട്ട മുന്‍ സൈനികന് ബി.ഷിബു, ഏഷ്യന്‍ ഗെയിംസ് ഗോള്‍ഡ് മെഡലിസ്റ്റ് വിസ്മയ, ഐഐറ്റി കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം റാങ്കുകാരന് സന്ദീപ് സുബ്രഹ്മണ്യന് എന്നിവരെ അദ്ദേഹം ആദരിച്ചു. വൈകിട്ട് മൂന്നിന് സംഘടനാ സെക്രട്ടറി എം.ഗണേശന് ഭാവി പരിപാടികളെക്കുറിച്ച് സംസാരിച്ചു. നാലിന് സമാപന സമ്മേളനത്തില്‍ ദേശീയ സെക്രട്ടറി എച്ച്. രാജയുടെ പ്രഭാഷണത്തോടെ കൗണ്‍സില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: