കൊച്ചി: ബിജെപി അധികാരത്തില്‍ എത്തിയ ശേഷം രാജ്യം വികസനക്കുതിപ്പിലാണെന്നും ഇത് മറച്ചുവെയ്ക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നും കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. റഫാല്‍ വിവാദമുണ്ടാക്കുന്ന രാഹുലിന്റെ ലക്ഷ്യം പ്രധാനമന്ത്രിക്കസേരയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആ ചെറുപ്പക്കാരനെ പറഞ്ഞ് മനസ്സിലാക്കണമെന്നും അദ്ദേഹം പരിഹസിച്ചു. കൊച്ചിയില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ല. കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദികളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനായി. രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കേരളമടക്കം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താനായി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മ്യാന്മറുമായി ചര്‍ച്ച നടത്തിയ ശേഷം അവരെ തിരിച്ചയയ്ക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഒരു തരത്തിലും രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വ്യാജരേഖകള്‍ ഉണ്ടാക്കാനുള്ള അവസരമുണ്ടാകാതെ അധികാരികള്‍ മുന്‍കരുതലെടുക്കണം.
വളര്‍ന്നുകൊണ്ടിരിക്കുന്ന ബിജെപി ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറി. 2030ല്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും.
പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ 32 കോടി ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ സാധിച്ചു. 53 ശതമാനം സ്ത്രീകളാണ് അക്കൗണ്ട് തുടങ്ങിയത്. സ്ത്രീ ശാക്തീകരണത്തിന് വഴിയൊരുക്കുന്നതായി ഈ പദ്ധതി മാറി. പോസ്റ്റല്‍ ബാങ്കിങ്ങും ഇത്തരത്തില്‍ ഒരു വലിയ മുന്നേറ്റമായി. എല്ലാ ഗ്രാമത്തിലും വൈദ്യുതി എത്തിച്ചു. അഞ്ച് കോടി സൗജന്യ ഗ്യാസ് കണക്ഷനുകള്‍ നല്‍കാനായി. അടുത്ത നാലുവര്‍ഷത്തിനകം എല്ലാവര്ക്കും വീടെന്ന സ്വപ്നവും സാക്ഷാത്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: