ഇടുക്കി: സ്കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന വെളിച്ചെണ്ണയില്‍ വന്‍തോതില്‍ മായം കലര്‍ന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ മാത്രമെ ഇനി മുതല്‍ സ്കൂളുകളില്‍ ഉപയോഗിക്കാവൂ എന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കത്ത് നല്കി.
ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കാളികളായ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണയില്‍ വ്യാപകമായി മായം കലരുന്നതായി കാട്ടി കേരഫെഡ് എംഡി 2018 ജൂലൈ 26ന് വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം അറിയിപ്പ് നല്‍കിയത്. വില വന്‍തോതില്‍ കൂടിയതോടെ വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നതായുള്ള വിവരങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ തെളിവ് സഹിതം പുറത്തുവന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിലെ വെളിച്ചെണ്ണയുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചത്. നല്കുന്ന പണം തികയുന്നില്ലെന്ന പേര് പറഞ്ഞ് പല സ്കൂളുകളും വിലകുറഞ്ഞതും മായം കലര്‍ന്നതുമായ വെളിച്ചെണ്ണയാണ് ചെറിയ കുട്ടികളടക്കം കഴിക്കുന്ന ഭക്ഷണത്തില്‍ ചേര്‍ത്തിരുന്നത്. ഇത് മാരക രോഗങ്ങള്‍ക്കും ക്യാന്‍സറിനും കാരണമാകാം. ഇതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ മാത്രമെ ഇനി മുതല്‍ പാചകത്തിനായി ഉപയോഗിക്കാവൂ എന്നും കത്തില്‍ പറയുന്നു. വിദ്യാഭാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ക്കും കൈമാറിയ കത്ത് അതത് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: