അമൃതപുരി(കൊല്ലം): പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള സേവനപ്രവര്‍ത്തനങ്ങളും സഹായധന വിതരണവുമായി മാതാ അമൃതാനന്ദമയീദേവിക്ക് 65-ാംപിറന്നാള്‍.
പ്രളയദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാനിറങ്ങി ജീവത്യാഗം ചെയ്ത 10 പേരുടെ ആശ്രിതര്‍ക്ക് അമ്മയുടെ ജന്മദിനച്ചടങ്ങില്‍ ഒരു ലക്ഷം രൂപ വീതം ധനസഹായം നല്കി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കാനും അമൃതഹെല്പ്ലൈന്വഴി ഇരുപത്തിനാലു മണിക്കൂറും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച സന്നദ്ധസേവകരെ അമ്മ ആദരിച്ചു.
രക്ഷാമാര്‍ഗവും ദുരിതാശ്വാസവും എത്തിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ഏകോപനം നിര്‍വഹിച്ച നാന്നൂറില്‍പ്പരം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും അമ്മ വേദിയില്‍ പ്രശസ്തിപത്രം വിതരണം ചെയ്തു. ആലപ്പാട് മേഖലയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുപോയ മത്സ്യതൊഴിലാളികളേയും ചടങ്ങില്‍ ആദരിച്ചു.
രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ സത്സംഗവും ഗുരുവന്ദന പൂജയും നടത്തി.
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എംപി, പി.സി. ജോര്‍ജ് എംഎല്‍എ, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ഭാര്യ പ്രീതി നടേശന് തുടങ്ങിയവര്‍ അമ്മയ്ക്ക് ഹാരാര്‍പ്പണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: