കൊല്ലം: ജന്മഭൂമിയുടെ എട്ടാമത് എഡിഷന് കൊല്ലത്ത് പ്രൗഢഗംഭീരമായ തുടക്കം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് ഉദ്ഘാടനസമ്മേളനത്തിന് തിരി തെളിച്ചത്. റാവിസ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ വൈകിട്ട് 3ന് ആരംഭിച്ച സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ പൗരപ്രമുഖരും സാംസ്കാരിക നായകരും സാമൂഹ്യപ്രവര്‍ത്തകരുമടക്കം ആയിരങ്ങള്‍ സന്നിഹിതരായിരുന്നു.
ജന്മഭൂമിയുടെ ദൗത്യവും സന്ദേശവും അക്കമിട്ട് ചൂണ്ടിക്കാട്ടിയാണ് രാജ്നാഥ്സിങ് കൊല്ലം എഡിഷന് ഉദ്ഘാടനം നിര്‍വഹിച്ചത്. ജനാധിപത്യസംരക്ഷണത്തില്‍ അച്ചടിമാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് വഹിക്കാനുള്ളതെന്ന് ഓര്‍മിപ്പിച്ച രാജ്നാഥ് സിങ് കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി. പ്രളയത്തിന് മുമ്പുള്ള കേരളത്തിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ ജന്മഭൂമിയും സജീവമാണ്. പ്രളയദുരന്തത്തിലെ പൈതൃക നഷ്ടം നികത്തേണ്ടത് ചരിത്രസംരക്ഷണത്തിന് അനിവാര്യമാണ്. നാല്‍പ്പത്തിരണ്ടു വര്‍ഷമായി പൊതുവാര്ത്തകള്ക്കൊപ്പം ദേശാഭിമാനവും സംസ്കാരവും പ്രചരിപ്പിക്കുന്നതില്‍ ബദ്ധശ്രദ്ധമായ ജന്മഭൂമിയുടെ പ്രവര്‍ത്തനം അഭിമാനകരമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
ഇടതും വലതും പക്ഷം പറയുന്നത് ശീലമാക്കിയ മാധ്യമങ്ങള്‍ക്കിടയില്‍ ജന്മഭൂമിക്ക് സത്യത്തിന്റെ മുഖമാണുള്ളതെന്ന് ആശംസകളര്‍പ്പിച്ച് സംസാരിച്ച ഒ. രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. താന്‍ ആദ്യം വായിക്കുന്ന പത്രം ജന്മഭൂമിയാണ്. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതിന്റെ രസം അറിയുന്നത് മറ്റ് പത്രങ്ങള്‍ വായിച്ചുമാണെന്ന് അദ്ദേഹം പറഞ്ഞു.
തൃപ്പനയം ഗ്രാമദേവതയുടെ ദാരുശില്പവും സുഗന്ധവ്യഞ്ജനങ്ങള്‍ നിറച്ച ആമാടപ്പെട്ടിയും നല്‍കിയാണ് ജന്മഭൂമി രാജ്നാഥ്സിങ്ങിനെ വരവേറ്റത്. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോനും ഒ. രാജഗോപാല്‍ എംഎല്‍എയും ജന്മഭൂമിക്ക് വേണ്ടി ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ചരിത്രമുന്നേറ്റങ്ങളെ കാലം കൊണ്ട് അളന്നുതിരിച്ച കൊല്ലത്തിന്റെ പ്രൗഢി അടയാളപ്പെടുത്തിയ പ്രത്യേക പതിപ്പ് വേദിയില്‍ രാജ്നാഥ് സിങ് പ്രകാശനം ചെയ്തു.
സ്വാഗതസംഘം ചെയര്മാന് ഡോ. ചമോലില്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, മാനേജിങ് എഡിറ്റര്‍ കെ.ആര്. ഉമാകാന്തന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് സി.കെ. ചന്ദ്രബാബു, ജനറല്‍ കണ്‍വീനര്‍ വി. മുരളീധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: