ന്യൂദല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ പരിക്കേറ്റ കാമാൻഡർ അഭിലാഷ് ടോമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. എല്ലാ ഇന്ത്യക്കാരുടെയും പ്രാർത്ഥനയുണ്ടാകുമെന്ന് നരേന്ദ്ര മോദി ആശ്വസിപ്പിച്ചു. അഭിലാഷുമായി സംസാരിച്ചെന്നും അദ്ദേഹത്തിന്റെ ആരോഗ്യ വിവരം ചോദിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മാത്രമല്ല അഭിലാഷ് ടോമിക്കൊപ്പമുള്ള ചിത്രങ്ങളും മോദി ട്വിറ്ററിൽ പങ്കുവച്ചു.
അഭിലാഷ് ടോമിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി നാവികസേനയുടെ ഐഎൻഎസ് സത്പുര ഇന്ന് വൈകിട്ടോടെ ആംസ്റ്റർഡാം ദ്വീപിലെത്തും. അടുത്തയാഴ്ചയോടെ അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കും. അഭിലാഷ് ടോമിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് നാവികസേനാവൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ആംസ്റ്റർഡാം ദ്വീപിലൂടെ ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന അഭിലാഷ് ടോമിയുടെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്.
നട്ടെല്ലിന് ഗുരുതര പരിക്കില്ലെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് തുടർ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ട് വരാൻ തീരുമാനിച്ചത്. നേരത്തേ മൗറീഷ്യസിലേക്ക് കൊണ്ടുപോകാനായിരുന്നു ആലോചന. ഇന്ന് വൈകിട്ടോടെ ദ്വീപിലെത്തിച്ചേരുന്ന ഐഎൻഎസ് സത്പുര അടുത്ത ദിവസം തന്നെ അഭിലാഷ് ടോമിയുമായി ഇന്ത്യയിലേക്ക് പുറപ്പെടും. അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്ന് നാവികസേന അറിയിച്ചു.
അഭിലാഷിനെ മുംബൈയിലേക്കാണോ കൊച്ചിയിലേക്കാണോ കൊണ്ടുവരികയെന്ന് വ്യക്തമായിട്ടില്ല. മുംബൈ ആസ്ഥാനമായ നാവിക കമാൻഡിൽ കമാൻഡറാണ് അഭിലാഷ് ടോമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: