ന്യൂദല്‍ഹി: പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതിയുടെ സുപ്രധാന വിധി. പത്തിനും അമ്പതിനും വയസ്സിന് ഇടയിലുള്ള സ്ത്രീകള്‍ക്ക് മലകയറുന്നതിനുള്ള ആചാരപരമായ വിലക്ക് കോടതി വിധിയോടെ ഇല്ലാതായി.
അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കം നാല് പുരുഷ ജഡ്ജിമാരും സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ശബരിമല അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെ അനൂകൂലിച്ച് സ്ത്രീ പ്രവേശനം വേണ്ട എന്ന് വിധിയെഴുതിയത് ശ്രദ്ധേയമായി.
ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയുന്ന കേരളാ ഹിന്ദു പൊതു ആരാധനാ സ്ഥല പ്രവേശന ചട്ടത്തിലെ മൂന്നു ബി വകുപ്പ് കോടതി റദ്ദാക്കിയിട്ടുണ്ട്. ഇനി ആര്‍ത്തവത്തിന്റെ പേരില്‍ ഒരു ക്ഷേത്രത്തിലും പ്രവേശനം നിഷേധിക്കാനാവില്ല. വിശ്വാസത്തില്‍ തുല്യതയാണ് ആവശ്യമെന്നും ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാകരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാന്‍വില്‍ക്കറും എഴുതിയ വിധിന്യായത്തില്‍ വ്യക്തമാക്കി.
ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിധിച്ചു. സ്ത്രീകളെ ഒഴിവാക്കിയുള്ള എന്തു തരം ആചാരങ്ങളും പിന്തുണ അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ അയ്യപ്പന് മുന്നില്‍ ഒരുപോലെയാണെന്ന് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന് പറഞ്ഞു. 41 ദിവസത്തെ വ്രതം സ്ത്രീകള്‍ക്ക് എടുക്കാനാവില്ല എന്ന് പറയുന്നത് അവരെ ദുര്‍ബലരായി കാണുന്നതിന് തുല്യമാണെന്നും നരിമാന് പറഞ്ഞു.
കേസിലെ ഹര്‍ജിക്കാരായ യങ് ലോയേഴ്സ് അസോസിയേഷന് ഉന്നയിച്ച പ്രശ്നം എല്ലാ മതങ്ങളെയും ബാധിക്കുന്നതാണെന്ന് ബെഞ്ചിലെ ഏക വനിതാ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചൂണ്ടിക്കാട്ടി. മതവികാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതികള്‍ ഇടപെടാതിരിക്കുന്നതാകും ഉചിതമെന്നും അവര്‍ വിധിയെഴുതി. ശബരിമലയില്‍ ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ചരിത്രപരവും വിശ്വാസപരവും ആചാരങ്ങളുടെ ഭാഗവുമായി കണക്കാക്കണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17ന്റെ അകത്തു നിന്നുകൊണ്ടുള്ള ചെറിയ നിയന്ത്രണങ്ങള്‍ മാത്രമാണ് ശബരിമലയിലുള്ളത്. മറ്റെല്ലാ അയ്യപ്പ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തെയും ഇന്ദു മല്‍ഹോത്ര വിധിയില്‍ അംഗീകരിച്ചു.
എട്ടു ദിവസത്തെ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ഭരണഘടനാ ബെഞ്ച് കേസ് വിധി പറയുന്നതിനായി ആഗസ്ത് ആദ്യം മാറ്റിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്, ഹാപ്പി റ്റു ബ്ലീഡ് എന്നീ ഇടതു പക്ഷ സംഘടനകള്‍ക്കൊപ്പം പിണറായി വിജയന് സര്‍ക്കാരും സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ സ്ത്രീ പ്രവേശനം വേണ്ടെന്ന നിലപാടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. ശബരിമല അയ്യപ്പ സേവാ സമാജം, കേരള ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ ഹൈന്ദവ സംഘടനകള്‍ പ്രവേശനത്തെ എതിര്‍ത്തു. റെഡി റ്റു വെയ്റ്റ് കൂട്ടായ്മയും പന്തളം രാജകൊട്ടാരവും അതിശക്തമായ വാദങ്ങളാണ് കോടതിയില്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: