ന്യൂദല്‍ഹി: ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഉപസമിതി രൂപീകരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സെസ് വേണമോ, ചില ചരക്കുകള്‍ക്ക് മാത്രം അധിക നികുതി ഏര്‍പ്പെടുത്തിയാല്‍ മതിയോ എന്ന കാര്യത്തില്‍ ഉപസമിതി തീരുമാനം എടുക്കും.
ഏഴ് ധനമന്ത്രിമാരാണ് ഉപസമിതിയിലുണ്ടാവുക. ഉപസമിതി എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കും. അഖിലേന്ത്യാ അടിസ്ഥാനത്തിലാണ് സെസ് രൂപീകരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ധനമന്ത്രിയും ഇക്കാര്യത്തില്‍ യോജിച്ചുവെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസ്ക്ക് പറഞ്ഞു. പത്ത് ശതമാനം അധിക സെസ് സംസ്ഥാന ജിഎസ്ടിയില്‍ ഏര്‍പ്പെടുത്തുന്നത് വഴി ലഭിക്കുന്ന തുക നവകേരള നിര്‍മ്മാണത്തിനായി വിനിയോഗിക്കണമെന്ന ആവശ്യമാണ് കേരളം മുന്നോട്ട് വച്ചത്.
ദുരന്ത നിവാരണ സഹായത്തിനായി അധിക സെസ് ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി നിയമത്തില്‍ വകുപ്പുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജറ്റ്ലിയും യോഗത്തെ അറിയിച്ചു. കേരളത്തിന് ഒരു വര്‍ഷം 2,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഡിസാസ്റ്റര്‍ സെസ് എന്ന നിലയിലായിരിക്കും ഇത് പരിഗണിക്കുക. ചില ഉത്പന്നങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തുന്ന ഈ അധിക നികുതിക്ക് സമയപരിധി ഉണ്ടായിരിക്കും. സംസ്ഥാനത്തിന് 6,000 കോടി രൂപയുടെ റവന്യൂ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഇനി വായ്പ എടുക്കാന്‍ കഴിയില്ല. എങ്കിലും റവന്യൂ കമ്മി പിടിച്ചു നിര്‍ത്തുമെന്ന് സംസ്ഥാനം കേന്ദ്രത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.
കൊള്ളലാഭം തടയാനുള്ള നിയമത്തിന്റെ ഭാഗമായി 170 കോടി രൂപ പിഴയായി ലഭിച്ചു. പക്ഷെ 100 കണക്കിന് കേസുകള്‍ക്ക് ഇത് വരെ തീര്‍പ്പായിട്ടില്ല. കേരളം നല്കിയ 248 കേസുകളിലടക്കം അടുത്ത മാസം തീരുമാനമെടുക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: