കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ യുവതീപ്രവേശത്തെ സംബന്ധിച്ച സുപ്രീം കോടതി വിധി ആര്‍എസ്എസ് മാനിക്കുന്നുവെന്ന് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവിച്ചു. ഇതു സംബന്ധിച്ച് ആര്‍എസ്എസ് സര്‍കാര്യവാഹ് നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.
ജാതി, ലിംഗ ഭേദമെന്യെ എല്ലാ ഭക്തജനങ്ങള്‍ക്കും ക്ഷേത്രങ്ങളില്‍ തുല്യ അവകാശമാണുള്ളത്. ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത തലങ്ങളില്‍ ആവശ്യമായ ബോധവല്‍ക്കരണം ഉണ്ടാകേണ്ടതുണ്ട്. ആചാര പരിഷ്കരണം സമൂഹത്തെ ഭിന്നിപ്പിക്കുന്നതാകരുത്.
അത് അടിച്ചേല്‍പ്പിക്കുകയാണെന്ന ബോധം സൃഷ്ടിക്കുന്നതുമാകരുത്. വിവിധ അഭിപ്രായഗതികളെ സമന്വയിപ്പിക്കുന്നതിനാവശ്യമായ സാവകാശവും ബോധവല്‍ക്കരണവും ഉണ്ടാകണം. ഇക്കാര്യത്തില്‍ ആദ്ധ്യാത്മികാചാര്യന്മാരുടെയും സാമുദായിക നേതാക്കളുടെയും സംയുക്ത പരിശ്രമം ഉണ്ടാകണം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: