ജോധ്പുര്‍: ജന്മനാടിന്റെ സുരക്ഷയ്ക്കായി നിശ്ചദാര്‍ഢ്യത്തോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കുന്ന സൈനികരില്‍ രാഷ്ട്രം അഭിമാനം കൊള്ളുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് അതിര്‍ത്തി കടന്ന് ഇന്ത്യയുടെ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ജോധ്പൂരില്‍ സംഘടിപ്പിച്ച പരാക്രം പര്‍വ് സൈനിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജീവത്യാഗം നടത്തിയ ധീരസൈനികര്‍ക്ക് മോദി പ്രണാമം അര്‍പ്പിച്ചു. സൈനിക ശക്തിയില്‍ രാജ്യം അഭിമാനം കൊള്ളുന്നു. സൈനികരുടെ പോരാട്ടവും ത്യാഗവും തലമുറകള്‍ക്കു പ്രചോദനമാകും, മോദി പറഞ്ഞു. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്, രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു.
പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക വിഭാഗങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി. ജോധ്പുര്‍ മിലിറ്ററി സ്റ്റേഷനില്‍ സംഘടിപ്പിച്ച പരാക്രം പര്‍വിന്റെ ഉദ്ഘാടനത്തിനു മുമ്പ് കൊണാര്‍ക് യുദ്ധ സ്മാരകത്തില്‍ മോദി അഭിവാദ്യം അര്‍പ്പിച്ചു.
ഉറിയില്‍ ഭീകരര്‍ നടത്തിയ ആക്രമത്തിനു തിരിച്ചടിയായി 2016 സെപ്തംമ്പര്‍ 29തിനാണ് ഇന്ത്യയുടെ സൈന്യം പാക് അതിര്‍ത്തി കടന്ന് ഭീകര കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്ട്രൈക് നടത്തിയത്. രണ്ടാം വാര്‍ഷികത്തിനു വിപുലമായ പരിപാടികളാണു കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ പുതിയ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
ഇന്ത്യ ഗേറ്റില്‍ മൂന്നു ദിവസത്തെ പ്രദര്‍ശനമുള്‍പ്പെടെ 30 വരെയാണ് ആഘോഷ പരിപാടികള്‍. ഇന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക് ഡേ ആചരിക്കണമെന്ന് യുജിസി രാജ്യത്തെ സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. മൂന്നു സേനാവിഭാഗങ്ങളും നിരവധി പരാപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: