റാഞ്ചി: ഭാരതീയ മനസിനെ കോളനി മനോഭാവത്തില്‍ നിന്നു മുക്തമാക്കുകയാണ് ആവശ്യമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. റാഞ്ചി ഖേല്‍ ഗാവില്‍ ലോകമന്ഥന് 2018 ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷുകാര്‍ പോയിട്ടും കോളനി മനോഭാവത്തില്‍ നിന്നും ഭാരതീയര്‍ മുക്തമായിട്ടില്ല.
ഭാരതീയ സംസ്കൃതിയെ തിരിച്ചറിയണമെങ്കില്‍ മാനസികമായ അടിമത്തത്തില്‍ നിന്ന് വിമുക്തി നേടേണ്ടതുണ്ട്. സംസ്കാരം എന്നാല്‍ ജീവിത പദ്ധതിയാണ്. സകലതിനെയും ഉള്‍ക്കൊള്ളുകയെന്നതാണ് ഭാരതീയ സംസ്കാരം. മതേതരത്വം ഭാരതത്തിന്റെ ജനിതക സ്വഭാവമാണ്. ഇതറിയാത്തവരാണ് ഭാരതീയരെ മതേതരത്വത്തെക്കുറിച്ച് പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയര്‍ ചരിത്രബോധമുള്ളവരാകേണ്ടതുണ്ട്. അമ്മ, മാതൃഭൂമി, മാതൃഭാഷ, ഗുരു എന്നിവയ്ക്ക് ഭാരതം മഹത്തായ സ്ഥാനം നല്‍കിയിട്ടുണ്ട്. പങ്കുവയ്ക്കാനും പരസ്പരം സംരക്ഷിക്കാനുമുള്ള പാരമ്പര്യമാണ് ഭാരതം പിന്തുടര്ന്നു വന്നത്. ഓരോ ഭാരതീയ ഗ്രാമത്തിലും നാനാതുറകളിലുള്ള പ്രഗത്ഭരുണ്ട്. കൃഷിയിലും ശില്പകലയിലും മറ്റെല്ലാ മേഖലകളിലും ഇതു കാണാം.
ആശയ സംവാദത്തിന്റെ മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. ലോകമന്ഥന് ആരോഗ്യകരമായ ആശയസംവാദ വേദിയൊരുക്കുകയാണ് അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ് അധ്യക്ഷത വഹിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ വിഷയാവതരണം നടത്തി. റാഞ്ചി കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ നന്ദകുമാര്‍ ഇന്ദു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: