മക്കളേ,
അല്‍പ്പസമയം മറ്റുള്ളവര്ക്കുവേണ്ടിയോ അല്ലെങ്കില്‍ നമുക്കുതന്നെ വേണ്ടിയോ മാറ്റിവയ്ക്കാനില്ലാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കാരണം, നമ്മുടെ മനസ്സിലെപ്പോഴും നൂറുകൂട്ടം ചിന്തകളാണ് കഴിഞ്ഞതിനെക്കുറിച്ചും വരാന്‍പോകുന്നതിനെക്കുറിച്ചും ചെയ്തു തീര്‍ക്കേണ്ടതിനെക്കുറിച്ചും ഒക്കെയുള്ളത്. അതിനാല്‍ വര്‍ത്തമാനനിമിഷത്തില്‍ കാണേണ്ടതു കാണാനോ, ചെയ്യേണ്ടതു ചെയ്യാനോ നമുക്കു സാധിക്കുന്നില്ല. അതിനാല്‍ നമ്മുടെ ഉള്ളിലെ സഹജമായ ശാന്തി നുകരുവാനും, ചുറ്റുമുള്ള ലോകത്തിന്റെ സൗന്ദര്യം ദര്‍ശിക്കുവാനും നമുക്കു കഴിയാതെ പോകുന്നു.
തന്റെ പേരക്കുട്ടിയെയും കൂട്ടി ഒരാള്‍ മനോഹരവും വിശാലവുമായ ഒരു പൂന്തോട്ടത്തില്‍ എല്ലാദിവസവും നടക്കാന്‍ പോകുമായിരുന്നു. ഒരു ദിവസം നടക്കുന്നതിനിടയില്‍ കുട്ടിയുടെ കാലില്‍ എന്തോ ഒന്നു തടഞ്ഞു. കുനിഞ്ഞു നോക്കിയപ്പോള്‍ ഉണങ്ങിയ ഇലകള്‍ക്കിടയില്‍ ഒരു നാണയം കിടക്കുന്നു. ആ പൂന്തോട്ടത്തില്‍ നടക്കാന്‍ വന്ന ആരുടെയോ കൈയില്‍നിന്ന് വീണതായിരിക്കാം. സന്തോഷത്തോടെ അവന് അതെടുത്തു. അന്നുതൊട്ട് ആ പൂന്തോട്ടത്തില്‍ നടക്കാന്‍ പോകുമ്പോഴെല്ലാം അവന് എപ്പോഴും തറയില്‍ കിടക്കുന്ന ഇലകള്‍ക്കിടയില്‍ ശ്രദ്ധിച്ചു നോക്കും. വല്ലപ്പോഴും ഒന്നോ രണ്ടോ നാണയങ്ങള്‍ കിട്ടും. എന്നാല്‍ ഇക്കാര്യം അവന് തന്റെ മുത്തച്ഛനെ അറിയിച്ചില്ല. കിട്ടിയ നാണയങ്ങളെല്ലാം ഒരു കൊച്ചു കുടുക്കയില്‍ സൂക്ഷിച്ചു വച്ചു. അതൊരു പതിവായി. അഞ്ചു വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ അവന് ആ കുടുക്ക മുത്തച്ഛനു കാണിച്ചുകൊണ്ടു പറഞ്ഞു, ”മുത്തച്ഛാ, ഇത്ര നാളും ഞാന്‍ മുത്തച്ഛന്റെ കൂടെ പൂന്തോട്ടത്തില്‍ നടക്കുന്നതിനിടയില്‍ വീണുകിട്ടിയ നാണയങ്ങളാണിത്. നൂറുരൂപയില്‍ കൂടുതലുണ്ട്.” ആ കുടുക്ക കൈയിലെടുത്ത് പുഞ്ചിരിച്ചുകൊണ്ട് മുത്തച്ഛന് അവന്റെ മുഖത്തേയ്ക്കു നോക്കി, ”മോനേ, ഇത്രയും നാണയങ്ങള്‍ നിനക്കു കിട്ടിയതു ഭാഗ്യം തന്നെ. പക്ഷേ ഈ നാണയങ്ങള്‍ കണ്ടുപിടിക്കാനായി ചിലവഴിച്ച സമയത്ത് നീ കാണാതെപോയ എത്രയോ കാര്യങ്ങളുണ്ട്. നിനക്കു ചുറ്റിലും എത്രയെത്ര ഭംഗിയുള്ള വൃക്ഷങ്ങള്‍ നിരനിരയായി ഉണ്ടായിരുന്നു. അവ കാറ്റിലുലയുന്നതും അവിടെയുണ്ടായിരുന്ന കുരുവികളുടെ കളകളനാദങ്ങളും നീ അറിഞ്ഞില്ലല്ലോ. എത്രയെത്ര സൂര്യോദയങ്ങള്‍ നീ കാണാതെപോയി. എത്രയോ അസ്തമയങ്ങളും നീ കണ്ടില്ല. അറിയാതെ പോയ എത്രയോ പൂക്കളുടെ സുഗന്ധം, എത്രയോ മഴവില്ലുകള്‍, നദിയുടെ കളകളാരവം, ഇവയൊന്നും അറിയാതെ എത്രയോ ഋതുക്കള്‍ കടന്നുപോയി. മോനേ, അതിന്റെയൊക്കെ വില എത്രയുണ്ടെന്ന് നിനക്ക് കണക്കാക്കാന്‍ പറ്റുമോ?”
നമ്മുടെ നിത്യജീവിതത്തിലും പലപ്പോഴും ഇങ്ങനെയൊക്കെയല്ലേ സംഭവിക്കുന്നത്. പലരും സൂര്യാസ്തമയം കാണാന്‍ കുടുംബസമേതം ബീച്ചില്‍ വരും. എന്നിട്ട് മൊബൈലെടുത്ത് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. കടല്ത്തീരത്തുവന്നിരുന്നിട്ടും കടലിന്റെ ഭംഗി ആസ്വദിക്കുവാന്‍ സാധിക്കുന്നില്ല. നമ്മള് പലപ്പോഴും ഫേസ്ബുക്ക് നോക്കി ഇരിക്കും, പക്ഷേ മുന്പിലിരിക്കുന്ന ആളുടെ ഫേസ് കാണുന്നില്ല. തൊട്ടടുത്തിരിക്കുന്ന ഭാര്യ ദുഃഖിച്ചിരിക്കുകയായിരിക്കും. പക്ഷേ, അവളുടെ മുഖത്തേക്കു നോക്കില്ല. രാത്രിയും പകലും തിരക്കില്‍ കഴിച്ചുകൂട്ടുന്നതു കാരണം പ്രി
യപ്പെട്ട കുടുംബാംഗങ്ങള്‍ പറയുന്നതൊന്നു കേള്‍ക്കാന്‍പോലും സമയം കിട്ടുന്നില്ല. വീട്ടുമുറ്റത്തുതന്നെ മനോഹരമായ പൂന്തോട്ടമുണ്ട്. അതിന്റെ മുന്പിലിരുന്ന് മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കും. എന്നാല്‍, ആ പൂന്തോട്ടത്തിന്റെ മനോഹാരിത ഒരിക്കലും ആസ്വദിക്കാന്‍ കഴിയുന്നില്ല.
നമ്മുടെയുള്ളില്‍ കലമ്പല്‍കൂട്ടുന്ന ചിന്തകള്‍ എല്ലാത്തിന്റെയും സൗന്ദര്യത്തെ നമ്മില്‍നിന്ന് മറച്ചു കളയുന്നു. അത് പനിനീര്‍പ്പൂവിന്റെ പുറത്ത് ചെളികോരി ഒഴിക്കുന്നതുപോലെയാണ്. ചിന്തകള്‍ വേണ്ടസമയത്ത് വേണ്ടരീതിയില്‍ നിന്നാല്‍ മാത്രമേ നമുക്കു ശാന്തിപൂര്‍വം വര്‍ത്തമാനകാലത്തെ കര്‍മങ്ങള്‍ ചെയ്യുവാനും ഈ നിമിഷത്തില്‍ ജീവിക്കുവാനും സാധിക്കൂ. അങ്ങനെയായാല്‍ മാത്രമേ നമ്മുടെയുള്ളിലും പു
റത്തുമുള്ള സൗന്ദര്യത്തെ അറിയുവാനും ആസ്വദിക്കാനും നമുക്കു കഴിയൂ.
ഏതെങ്കിലും കര്‍മം ചെയ്യേണ്ട അവസരത്തില്‍ പൂര്
ണശ്രദ്ധയോടെ അവയില്‍ മുഴുകുന്നതും ഏതെങ്കിലും കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ട അവസരത്തില്‍ ഏകാഗ്രതയോടെ ആ ചിന്തയില്‍ മുഴുകുന്നതും നല്ലതുതന്നെ. ആ ശ്രദ്ധയും ഏകാഗ്രതയും നമ്മുടെ കാര്യക്ഷമതയെ വര്‍ധിപ്പിക്കുകയേ ഉള്ളൂ. എന്നാല്‍ ജീവിതത്തില്‍ കുറച്ചുസമയമെങ്കിലും വിശ്രാന്തി നുകരുവാനും ചുറ്റുമുള്ള സൗന്ദര്യത്തെ ദര്‍ശിക്കുവാനും ആസ്വദിക്കുവാനും നമ്മള് മാറ്റിവെയ്ക്കുക തന്നെ വേണം. ആ വിശ്രാന്തി നമ്മളില്‍ പു
തിയ ഊര്‍ജം നിറയ്ക്കുകയും കര്‍മങ്ങളില്‍ മുഴുകുമ്പോള്‍ കൂടുതല്‍ കാര്യക്ഷമതയോടെ അവ നിര്‍വഹിക്കുവാന്‍ സഹായിക്കുകയും ചെയ്യും.
മാതാ അമൃതാനന്ദമയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: