കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ നിലവിലുള്ള ആചാരങ്ങള്‍ക്കു വിരുദ്ധമായി സുപ്രീം കോടതിയുടെ ഭൂരിപക്ഷ ബെഞ്ചിന്റെ വിധി ക്ഷേത്ര വിശ്വാസികള്‍ക്ക് വളരെയധികം ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണെന്ന വിശ്വ ഹിന്ദുപരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍ അഭിപ്രായപ്പെട്ടു.
വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിലനിന്നുപോരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടേണ്ടത് സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനില്ക്കാന് അനിവാര്യമാണ്. മറിച്ചൊരു തീരുമാനം ജഡ്ജിമാരില്‍ നിന്നും ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ്. ഇത് ശബരിമല ക്ഷേത്രത്തിന്റെ മാത്രം വിഷയമായി കാണാന്‍ കഴിയില്ല. ഇത്തരം നിയന്ത്രണങ്ങള്‍ മതാനുഷ്ഠാനങ്ങളായി എല്ലാ മതവിഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഈ വിധി സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയാക്കും,എസ്.ജെ.ആര്. കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഈ കേസ് സ്ത്രീപ്രവേശന വിഷയമായിട്ടോ ലിംഗസമത്വത്തിന്റെ വിഷയമായോ കാണാന്‍ സാധിക്കില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധിന്യായത്തില്‍ പരാമര്‍ശിച്ചതുപോലെ മതപരമായ കാര്യങ്ങളില്‍ കോടതി ഇടപെടാതിരിക്കുകയും തീരുമാനങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നതാണ് അഭികാമ്യം.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരുന്ന ഇത്തരം കാര്യങ്ങളില്‍ ഒരു കമ്മീഷനെ നിയോഗിച്ച് ഭക്തജനങ്ങളുടെ വികാരം അന്വേഷിച്ചതിനു ശേഷമായിരിന്നെങ്കില് ഇത്തരമൊരു വിധി വരാന്‍ ഇടയാകില്ലായിരുന്നു.വിധിന്യായം പൂര്‍ണമായി പുറത്തുവന്നതിനുശേഷം ഉചിതമായ നടപടികൈക്കൊള്ളുമെന്നും എസ്.ജെ.ആര്.കുമാര്‍ വ്യക്തമാക്കി.
ഹൈന്ദവസമൂഹത്തിന്റെയും വിശ്വാസികളുടെയും അഭിപ്രായത്തെ മാനിക്കാതെ ഏകപക്ഷീയമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന് ആരോപിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരായ നിലപാട് സുപ്രീംകോടതിയില്‍ എടുത്തതാണ് ഇത്തരത്തിലൊരു ദൗര്‍ഭാഗ്യകരമായ വിധി വരുവാന്‍ ഇടയാക്കിയത്. ശാസ്ത്രീയവശങ്ങള്‍ കോടതിയെ വേണ്ട വിധത്തില്‍ ധരിപ്പിക്കാനോ ഭക്തജനങ്ങളുടെയും ദൈവജ്ഞന്മാരുടെയും വാക്കുകള്‍ കൈക്കൊള്ളുവാനോ തയാറാകാതിരുന്നതുമാണ് ഈ വിധിക്ക് കാരണമായിത്തീര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: