കുമളി: കേരളത്തിലെ വിവിധ ജില്ലകളില്‍ ചില്ലറ വില്പനക്കായി കഞ്ചാവ് എത്തുന്നത് പ്രധാനമായും തമിഴ്നാട്ടിലെ കമ്പത്തിന് സമീപമുള്ള വടക്കപ്പെട്ടിയില്‍ നിന്ന്. കഞ്ചാവിന്റെ മൊത്തവിതരണ കേന്ദ്രമായാണ് വടക്കപ്പെട്ടി കേരളത്തിലെ വില്പനക്കാര്ക്കിടയില് അറിയപ്പെടുന്നത്.
ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കിലോക്കണക്കിന് ലഹരി വസ്തുക്കള്‍ വടക്കപ്പെട്ടിയിലെ വീടുകളിലും, സമീപത്തെ തോട്ടങ്ങളിലും സംഭരിച്ചശേഷം കേരളത്തിലെയും തമിഴ്നാട്ടിലെയും ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് പതിവ്. സംസ്ഥാന അതിര്‍ത്തിയായ കുമളിയിലും കമ്പംമെട്ടിലും പിടികൂടുന്ന ലഹരി കേസുകളില്‍ ഭൂരിഭാഗത്തിന്റെയും ഉറവിടം വടക്കപ്പെട്ടിയും സമീപ പ്രദേശങ്ങളുമാണെന്ന് എക്സെസ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞവര്‍ഷം തമിഴ്നാട് പോലീസ് നടത്തിയ പരിശോധനയില്‍ ആയിരം കിലോ കഞ്ചാവ് ഒരുതവണ മാത്രം പിടികൂടിയിരുന്നു. ആദ്യമായി ചരക്ക് വാങ്ങാന്‍ എത്തുന്നവര്‍ക്ക് സ്ഥിരം പാര്‍ട്ടികളേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇവിടെ കച്ചവടം.
അധികൃതരുടെ കണ്ണില്‍പ്പെടാതെ കേരളത്തില്‍ നിന്നെത്തുന്നവരെ അതിര്‍ത്തി കടത്തിവിടാനും വടക്കപ്പെട്ടിയിലെ കഞ്ചാവ് മാഫിയക്ക് സംവിധാനമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ്, നക്സലൈറ്റ് സ്വാധീന കേന്ദ്രങ്ങളില്‍ വളര്‍ത്തുന്ന കഞ്ചാവ് വില്‍പ്പനക്ക് പാകമാകുമ്പോള്‍ ഇവിടെ എത്തിക്കുകയാണ് ചെയ്യുന്നത്.
ലഹരി കൂടിയ കഞ്ചാവ് ഇവിടെ നിന്ന് ലഭിക്കുമെന്നതിനാല്‍ കേരളത്തിലെ വിവിധ പ്രായക്കാരായ ഉപഭോക്താക്കളും, ചില്ലറ വില്‍പ്പനക്കാരും കഞ്ചാവിന്റെ മൊത്തവിപണി എന്ന നിലയില്‍ കമ്പത്ത് എത്തുന്നു. കുമളി ചെക്ക്പോസ്റ്റില്‍ ഈ വര്‍ഷം എക്സെസ്വകുപ്പ് രജിസ്റ്റര്‍ ചെയ്ത അന്‍പതിലധികം കേസുകളില്‍ 200 ഗ്രാം മുതല്‍ 4 കിലോ ഗ്രാം വരെ കടത്തിയ സംഭവങ്ങളുണ്ട്. ഇവയുടെയെല്ലാം ഉറവിടം തമിഴ്നാട്ടിലെ വടക്കപ്പെട്ടി തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: