തിരുവനന്തപുരം: നാക് അക്രഡിറ്റേഷന് ലഭിക്കാത്തതും അതിന് ശ്രമിക്കാത്തതുമായ കോളേജുകള്‍ക്ക് പുതിയ പ്രോഗ്രാമുകള്‍ അനുവദിക്കുന്നത് സര്‍വകലാശാലകള്‍ പുനഃപരിശോധിക്കണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളും നാക് അക്രഡിറ്റേഷന് വിധേയമായിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. പുതിയ പ്രോഗ്രാമുകളും നിലവിലെ പ്രോഗ്രാമുകള്‍ക്ക് മാര്‍ജിനല്‍ വര്‍ധനയും അനുവദിക്കാന്‍ നാക് അക്രഡിറ്റേഷന് മാനദണ്ഡമാക്കാം. എ പ്ലസിനു മുകളില്‍ ഗ്രേഡ് നേടുന്ന കോളേജുകള്‍ക്ക് പ്രോത്സാഹനജനകമായ പദ്ധതികള്‍ നല്‍കാം. കൂടാതെ ഈ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക സഹായവും നല്‍കും.
സര്‍വകലാശാലകളുടെ പ്രവര്‍ത്തനം വിലയിരുത്താനും കാര്യക്ഷമത ഉറപ്പാക്കാനും മൂന്നു മാസത്തിലൊരിക്കല്‍ അവലോകന യോഗം ചേരും. ആദ്യത്തെ യോഗം 2019 ജനുവരി നാലിന് എംജി സര്‍വകലാശാലയില്‍ നടക്കും.സ്വാശ്രയ സ്ഥാപനങ്ങളിലെ ഫീസ് പുതുക്കുന്നതിനും ഏകീകരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. സ്വാശ്രയ കോളേജുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നാക് മാതൃകയില്‍ സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന് കൗണ്‍സില്‍ (സാക്) സ്ഥാപിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസം കൂടാതെ നല്‍കുകയും ഓണ്‍ലൈനില്‍ ലഭിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തുകയും വേണം.
വിദേശ സര്‍വകലാശാലകളും മറ്റു ഗവേഷണ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടണം. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കണം. ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍, ഓണ്‍ലൈന്‍ പരീക്ഷകള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ്, വിവിധ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: