കൊല്ലം: ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളെ അട്ടിമറിക്കുന്നതാണ് പ്രായഭേദമെന്യേഎല്ലാസ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയെന്ന് ആശങ്ക. തലമുറകളായി കൈമാറിവന്ന വിശ്വാസബലമാണ് പൊടുന്നനെ നഷ്ടമായതെന്നാണ് ഭക്തരില്‍ ചിലരുടെ ആദ്യപ്രതികരണം.
ഭാരതത്തിലെ ഇതരക്ഷേത്രങ്ങളില്‍നിന്നും ശബരിമലയ്ക്കുള്ളപ്രത്യേകത സന്നിധാനത്ത് ഭക്തനും ഭഗവാനും ഒന്നാണെന്നതാണ്. അത് ഓര്‍മിപ്പിക്കുന്ന തരത്തിലാണ് പതിനെട്ടാംപടി കടന്നെത്തുന്ന ഭക്തനു മുന്നില്‍ തത്ത്വമസി എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ സന്നിധാനത്ത് ഭക്തന് സംഭവിക്കുന്ന തെറ്റുകുറ്റങ്ങളെല്ലാം ഭഗവാനും ബാധകമാകുമെന്ന് ഭക്തര്‍ ചൂണ്ടിക്കാണിക്കുന്നു.
നൈഷ്ഠികബ്രഹ്മചാരിഭാവത്തിലെ പ്രതിഷ്ഠാസങ്കല്പമുള്ള ശബരിമലയില്‍ എത്തുന്ന ഭക്തരും അതേവികാരത്തോടെ വേണം എത്താന്‍ എന്നതുകൊണ്ടാണ് ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ ഒരു മണ്ഡലക്കാലത്തെ കഠിനവ്രതാനുഷ്ഠാനത്തോടെ മലചവിട്ടണമെന്ന് ആചാര്യന്മാര് നിഷ്ക്കര്‍ഷിച്ചതെന്നും ഭക്തരും ഗുരുസ്വാമിമാരും അഭിപ്രായപ്പെടുന്നു. നൂറ്റാണ്ടുകളായുള്ള ഈ ആചാരക്രമമാണ് ഇനി നഷ്ടമാകുന്നതെന്നാണ് അയ്യപ്പഭക്തരില്‍ ഒരു വിഭാഗം സങ്കടപ്പെടുന്നത്.
മണ്ഡല, മകരവിളക്കുത്സവക്കാലത്ത് ഭക്തരുടെ തിരക്ക് വര്‍ധിക്കുന്നതോടെ ദര്‍ശനത്തിനായി പത്തും പതിനാറും മണിക്കൂറുകള്‍ ഭക്തര്‍ക്ക് ഒരേനിലയില്‍ കാത്തുനില്‍ക്കേണ്ടിവരും. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പരിമിതമായ സൗകര്യംപോലും ഇല്ലാതെ രാവുംപകലും നിന്നുതിരിയാന്‍ ഇടയില്ലാത്തവിധം കാനനപാതകളിലടക്കം നില്ക്കേണ്ടിവരുന്നത് യുവതികളെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
നിലവില്‍ ശബരിമലയിലെത്തുന്ന ഭക്തര്‍ക്കുപോലും മതിയായ സൗകര്യങ്ങള്‍ സന്നിധാനത്തും തീര്‍ഥാടനപാതകളിലും ഇല്ല. യുവതികളായ സ്ത്രീകള്‍കൂടി ശബരിമലയിലെത്തുന്നതോടെ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനോ ദേഹശുദ്ധിവരുത്താനോ ഉള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഭക്തര്‍ ആശങ്കപ്പെടുന്നു.
ഇനി വരുന്ന തീര്‍ഥാടനകാലങ്ങള്‍ വിവാദങ്ങളുടേതാകുകയും അതിലൂടെ ശബരിമലയുടെ പരിശുദ്ധിയും പവിത്രതയും നഷ്ടപ്പെടുകയും ചെയ്യുമെന്നും ഭക്തര്‍ ഭയപ്പെടുന്നു.
ശബരിമല കേസ്: നാള്‍വഴി
ശബരിമലയില്‍ സ്ത്രീ പ്രവേശന നിയന്ത്രണം നീക്കാന്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് 2006 ജൂലൈ 28 ന്. ഹര്ജിക്കാരന് അസോസിയേഷന് സെക്രട്ടറി ഭക്തി പശ്രീജ സേത്തി.
2006 ആഗസ്റ്റ് 18: ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ.കെ. സബര്‍വാള്‍, ജസ്റ്റിസ് എസ്.എച്ച്. കപാഡിയ, ജസ്റ്റിസ് സി.കെ. ഠക്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ കെ.കെ. വേണുഗോപാലിന്റെ ഹര്‍ജി സ്വീകരിക്കരുതെന്ന ആവശ്യം തള്ളി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു.
2007 ജൂലൈ 11: ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വരുന്നു. ജസ്റ്റിസുമാരായ എസ്.ബി. സിന്‍ഹ, എച്ച്.എസ്. ബേദി എന്നിവര്‍ പരിഗണിച്ചു. കേസില്‍ കക്ഷി ചേരാന്‍ എന്‍എസ്എസിനെ അനുവദിച്ചു.
2007 നവംബര്‍ 13: വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഹര്‍ജിയിലെ ആവശ്യം അനുവദിക്കണമെന്നായിരുന്നു നിലപാട്.
2008 മാര്‍ച്ച് മൂന്ന്: ബെഞ്ചില്‍ മാറ്റം. ഹര്‍ജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തുടര്‍ന്ന് ഹര്‍ജി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക്.
2016 ജനുവരി 11: എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ശബരിമല സ്ത്രീ പ്രവേശന കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വീണ്ടും വരുന്നു. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പി.സി. ഘോഷ്, ജസ്റ്റിസ് എന്‍.വി. രമണ എന്നിവരുള്‍പ്പെട്ട മൂന്നംഗ ബഞ്ച് പരിഗണിച്ചു.
2016 ഫെബ്രുവരി അഞ്ച്: സംസ്ഥാന സര്‍ക്കാര്‍ (ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍) സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്കി. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും മാനിക്കണം എന്നും, സ്ത്രീ പ്രവേശന നിയന്ത്രണം തുടരണമെന്നും ആവശ്യം.
2016 ഫെബ്രുവരി 12: ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് പി.സി. ഘോഷ്, ജസ്റ്റിസ് എന്‍.വി രമണ എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ച് ശബരിമല കേസ് പരിഗണിച്ചു.
2016 ഏപ്രില്‍ 11: ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് പി.സി. ഘോഷ്, ജസ്റ്റിസ് എന്‍.വി. രമണ എന്നിവര്‍ക്കു പകരം ജസ്റ്റിസ് ഗോപാല്‍ ഗൗഡ, ജസ്റ്റിസ് കുര്യന് ജോസഫ് എന്നിവര്‍ വന്നു. വാദം തുടങ്ങി.
2016 ജൂലൈ 11: ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ഗോപാല്‍ ഗൗഡയും ജസ്റ്റിസ് കുര്യന് ജോസഫും മാറി. ജസ്റ്റിസ് സി. നാഗപ്പന്, ജസ്റ്റിസ് ആര്. ഭാനുമതി എന്നിവര്‍ വന്നു.
കേരളത്തില്‍ പിണറായി വിജയന് സര്‍ക്കാര്‍ വന്നു. ജസ്റ്റിസ് ദീപക് മിശ്ര, സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മുതിര്‍ന്ന അഭിഭാഷകന് വി. ഗിരിയോട് ചോദിച്ചു. സ്ത്രീ പ്രവേശന നിയന്ത്രണം തുടരണം എന്ന് വ്യക്തമാക്കി 2016 ഫെബ്രുവരി അഞ്ചിന് നല്കിയ സത്യവാങ്മൂലമാണ് നിലപാടെന്ന് അറിയിച്ചു.
2016 നവംബര്‍ ഏഴ്: ജസ്റ്റിസുമാരായ ദീപക് മിശ്ര, സി. നാഗപ്പന്, ആര്. ഭാനുമതി എന്നിവര്‍ അടങ്ങിയ ബെഞ്ച് ശബരിമല സ്ത്രീ പ്രവേശന കേസ് പരിഗണിക്കുന്നു.
2017 ഫെബ്രുവരി 20: ബെഞ്ചില്‍ പിന്നെയും മാറ്റം. ജസ്റ്റിസ് സി. നാഗപ്പന് പകരം ജസ്റ്റിസ് അശോക് ഭൂഷണ്.
2017 ഒക്ടോബര്‍ 13: ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു. പരിഗണിക്കേണ്ട വിഷയങ്ങള്‍ക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രൂപം നല്കി.
2018 ജൂലൈ 17: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്, എ.എന്‍. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ചില്‍ വാദം തുടങ്ങി.
2018 ജൂലൈ 18, 19, 24, 25, 26, 31, ആഗസ്റ്റ് ഒന്ന് തീയതികളില്‍ വാദം തുടര്‍ന്നു.
2018 സപ്തംബര്‍ 28: അന്തിമവിധി പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: