ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍:(ഇരുവരും ചേര്‍ന്ന് 95 പേജുള്ള വിധിയാണ് തയാറാക്കിയത്)
സ്ത്രീകളെ ദേവതകളായി ആരാധിക്കുന്ന രാജ്യത്ത് ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണങ്ങള്‍ അനാവശ്യമാണ്.
സ്ത്രീ ഒരു തരത്തിലും പുരുഷനേക്കാള്‍ താഴെയല്ല.
ദൈവവുമായുള്ള വിശ്വാസിയുടെ ബന്ധത്തെ ശാരീരികമോ ജൈവശാസ്ത്രപരമോ ആയ ഘടകങ്ങള്‍ വച്ച് നിര്‍വചിക്കരുത്.
ദൈവവുമായി വിശ്വാസികള്‍ക്കുള്ള ബന്ധം ഏതെങ്കിലും ഉപാധികളുടെ അടിസ്ഥാനത്തിലുമല്ല.
മതത്തിന്റെ യഥാര്‍ഥ സത്തയ്ക്ക് വിരുദ്ധമാണ് ഇത്.
അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാക്കാന്‍ ആകില്ല.
നിയമത്തിന്റെ പിന്‍ബലത്തോടെ സ്ത്രീകളെ ഒഴിവാക്കിയത് ഭരണഘടനാവിരുദ്ധം തന്നെയാണ്.
ശബരിമലയിലെ പ്രവേശനനിയന്ത്രണം ഹിന്ദു സ്ത്രീകളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണ്.
ഭരണഘടന ഉറപ്പ് നല്കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് ജൈവിക സവിശേഷതയുമായും ലിംഗവുമായും യാതൊരു ബന്ധവുമില്ല.
സ്ത്രീകള്‍ പുരുഷനേക്കാള്‍ താഴെയല്ലെന്നോര്‍ക്കണം. മതപരമായ ആചാരങ്ങള്‍ ചിലപ്പോഴൊക്കെ ലിംഗനീതി നിഷേധിക്കുകയാണ്.
മതം അടിസ്ഥാനപരമായി ജീവിത രീതിയാണ്. എന്നാല്‍ ഇവിടെ ചില ആചാരങ്ങള്‍ അസംബന്ധമാകാറുണ്ട്.
മതത്തിലെ പുരുഷ മേധാവിത്തത്തെ വിശ്വാസത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കേണ്ടതില്ല.
സ്ത്രീകളുടെ അന്തസ് ഇടിക്കുന്നതാണ് ഇത്തരം ഇരട്ടത്താപ്പ്.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്:(165 പേജുള്ള വിധിന്യായമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയത്)
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം എല്ലാവര്ക്കും തുല്യ അവകാശങ്ങളാണുള്ളത്.
ഭരണഘടനാ മൂല്യങ്ങളില്‍ ഏറ്റവും പ്രധാനം വ്യക്തിയുടെ അഭിമാനമാണ്.
സ്ത്രീകള്‍ ദൈവത്തിന്റെ തരംതാണ സൃഷ്ടികള്‍ ആണെന്ന കാഴ്ചപ്പാട് ഭരണഘടനയ്ക്ക് നേരെയുള്ള കണ്ണടയ്ക്കലാണ്
മതപരമായ ആചാരങ്ങള്‍ അനുവര്‍ത്തിക്കാം. എന്നാല്‍ അത് ഭരണഘടനയ്ക്ക് അനുസൃതം ആയിരിക്കണം.
നൂറ്റാണ്ടുകളായി സമൂഹത്തിന്റെ ഇരുണ്ട നിഴലില്‍ കിടക്കുന്ന ഇത്തരം ആചാരങ്ങളെ മോചിപ്പിക്കേണ്ടത് ഭാവിയുടെ ആവശ്യമാണ്.
സ്ത്രീകള്‍ക്ക് അത്രയും ദുഷ്കരമായ പാതകളിലൂടെ തീര്‍ത്ഥാടനം നടത്താന്‍ ആകില്ലെന്ന വാദം പുരുഷമേധാവിത്തത്തിന്റെ കാഴ്ചപ്പാട് മാത്രമാണ്.
സ്ത്രീകള്‍ വന്നു കഴിഞ്ഞാല്‍ ബ്രഹ്മചര്യ സ്വഭാവത്തെ ബാധിക്കുമെന്ന് പറയുന്നത് നിലനില്‍ക്കില്ല.
പുരുഷന്റെ ബ്രഹ്മചര്യ സ്വഭാവത്തിന്റെ ഭാരം സ്ത്രീകളുടെ ചുമലില്‍ ഇടരുത്
41 ദിവസത്തെ വ്രതമെടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്ന് പറയുമ്പോള്‍ അവരെ രണ്ടാംകിട മനുഷ്യരായി കണക്കാക്കുകയാണ്.
ആര്‍ത്തവത്തിന്റെ പേരില്‍ സാമൂഹിക ബഹിഷ്കരണം ഭരണഘടനാപരമല്ല. ജൈവികമായ പ്രശ്നങ്ങളുടെ പേരില്‍ മാറ്റിനിര്‍ത്തലുകള്‍ അനുവദിക്കാനാവില്ല.
ഭരണഘടന നിലനില്‍ക്കുന്നിടത്തോളം കാലം തുല്യത എന്നത് മൗലികാവകാശമായി തുടരും.
ജസ്റ്റിസ് ആര്.എഫ്. നരിമാന്:(76 പേജുള്ള വിധിന്യായം)
നരസു അപ്പ മാലി കേസിലെ വിധി ആചാരങ്ങള്‍ സംബന്ധിച്ചിടത്തോളം നല്ല നിയമമല്ല.
ഭരണഘടനയുടെ 26-ാം അനുച്ഛേദ പ്രകാരം അയ്യപ്പ വിശ്വാസികള്‍ ഹിന്ദുമതത്തിലെ പ്രത്യേക വിഭാഗമല്ല.
സ്ത്രീകള്‍ക്ക് വ്രതം എടുക്കാന്‍ കഴിയില്ലെന്ന സങ്കല്പം അവര്‍ ദുര്‍ബലരാണെന്ന ധാരണയിലാണ്.
ഭരണഘടനയുടെ 25 -ാം അനുച്ഛേദത്തിന്റെ പരിരക്ഷ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉണ്ട്.
ആര്‍ത്തവവും സ്ത്രീകളുടെ ആരാധനാ സ്വാതന്ത്രവും തമ്മില്‍ യാതൊരു ബന്ധമില്ല.
ഒരാളുടെ വ്യക്തിത്വം ഇല്ലാതാക്കുന്ന എന്തും ഭരണഘടനാ വിരുദ്ധമാണ്. സ്ത്രീകളെ രണ്ടാംകിട പൗരകളായി കാണുന്നത് ഭരണഘടനയ്ക്ക് നേരെയുള്ള കണ്ണടയ്ക്കലായേ കാണാനാവൂ.
വ്യക്തികളുടെ അന്തസ്സ് മൗലികാവകാശങ്ങളുടെ അവിഭാജ്യ ഘടകമാണ്.
ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങളുടെ പേരിലുള്ള ധാര്‍മ്മികത നൈമിഷികമാണ്.
ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങള്‍ സമൂഹത്തിന്റെ മാറ്റത്തിന് അനിവാര്യ ഘടകങ്ങളാണ്.
സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് കേരള ക്ഷേത്രപ്രവേശന നിയമത്തിന് തന്നെ വിരുദ്ധമാണ്.
സ്ത്രീപ്രവേശന നിയന്ത്രണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കണമെന്ന വാദം അംഗീകരിക്കാന്‍ ആകില്ല. ഒരു റിട്ട് ഹര്‍ജിയില്‍ തെളിവുകള്‍ എന്നാല്‍ സത്യവാങ്മൂലങ്ങള്‍ ആണ്.
സ്ത്രീകള്‍ക്ക് മതാചാരങ്ങളില്‍ തുല്യ അവകാശമാണ് ഉള്ളത്.
യുക്തിയുടെ കണ്ണിലൂടെയല്ല മതവിശ്വാസത്തെ നോക്കേണ്ടത്
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര:(75 പേജുള്ള വിധിന്യായം)
ഭരണഘടനയുടെ ആമുഖം തന്നെ വിശ്വാസത്തിനും ആചാരത്തിനുമുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.
ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങളില്‍ സ്വന്തം മതവിശ്വാസം സ്വാതന്ത്ര്യത്തോടുകൂടി ആചരിക്കുന്നതിനുള്ള അവകാശവും നല്‍കുന്നുണ്ട്.
യുക്തിയുടെ കണ്ണിലൂടെയല്ല മതവിശ്വാസത്തെ പലപ്പോഴും നോക്കേണ്ടത്.
ആചാരങ്ങള്‍ വിവേകപൂര്‍ണ്ണമാണോ അവയ്ക്ക് യുക്തിയുണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല.
ഭരണഘടനയുടെ 25,26 വകുപ്പുകള്‍ വ്യക്തികള്‍ക്ക് വിശ്വാസത്തിനും ആരാധനയ്ക്കുമുള്ള അധികാരം നല്‍കുന്നുണ്ട്.
മതസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനും അവിടുത്തെ കാര്യങ്ങള്‍ തീരുമാനിക്കാനുമുള്ള അവകാശം ആര്‍ട്ടിക്കിള്‍ 26 പ്രകാരം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ശബരിമലയ്ക്ക് വ്യതിരിക്തമായ സ്വഭാവമാണുള്ളത്. അതു കൊണ്ട് അയ്യപ്പ ഭക്തന്മാര് പ്രത്യേക വിഭാഗമെന്ന വാദം അംഗീകരിക്കേണ്ടതുണ്ട്.
സര്‍ക്കാരിന് ഫണ്ട് ലഭിക്കുന്നത് ദേവസ്വം ബോര്‍ഡില്‍ നിന്നാണ്. കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ നിന്നല്ല.
ആഴത്തിലുള്ള മതപരമായ വിഷയങ്ങളില്‍ കോടതി ഇടപെടേണ്ടതില്ല. രാജ്യത്തിന്റെ മതേതര അന്തരീക്ഷം നിലനിര്‍ത്താന്‍ മതപരമായ കാര്യങ്ങളില്‍ ഇടപെടരുത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണിത്. ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടാല്‍ ക്ഷേത്രത്തിന്റെ സ്വഭാവത്തെ തന്നെ വിരുദ്ധമായി ബാധിക്കും.
സതി പോലെ ജീവഹാനി ഉണ്ടാക്കുന്ന ദുരാചാരങ്ങളില്‍ മാത്രം നിയമം ഇടപെട്ടാല്‍ മതി.
ശബരിമല കേസില്‍ ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ എല്ലാ മതങ്ങളിലും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നവയാണ്.
ശബരിമല ക്ഷേത്രത്തിനും പ്രതിഷ്ഠയ്ക്കും ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങളുടെ പരിരക്ഷ ഉണ്ട്.
അയ്യപ്പന് എന്നത് നൈഷ്ഠിക ബ്രഹ്മചാരിയാണ്. ആര്‍ട്ടിക്കിള്‍ 25(1) പ്രകാരമുള്ള അവകാശങ്ങള്‍ മൂര്‍ത്തിക്കുണ്ട്.
തൊട്ടുകൂടായ്മയുടെ വിഭാഗത്തില്‍ ശബരിമലയിലെ ആചാരങ്ങള്‍ വരില്ല.
തൊട്ടുകൂടായ്മയുടെ വിഭാഗങ്ങളിലൊന്നും സ്ത്രീകള്‍ വരുന്നില്ല. ഹരിജനങ്ങള്‍ക്ക് നേരേ നടക്കുന്ന വിവേചനങ്ങള്‍ക്ക് മാത്രമേ തൊട്ടുകൂടായ്മ എന്ന വാക്ക് ബാധകമാകൂ.
ശബരിമലയില്‍ ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ചരിത്രപരവും വിശ്വാസപരവും ആചാരങ്ങളുടെ ഭാഗവുമായാണ്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 17ന്റെ അകത്തു നിന്നുകൊണ്ടുള്ള ചെറിയ നിയന്ത്രണങ്ങള്‍ മാത്രമാണ് ശബരിമലയിലുള്ളത്.
മറ്റെല്ലാ അയ്യപ്പക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ട്. നൈഷ്ഠിക ബ്രഹ്മചാരി പ്രതിഷ്ഠ ആണ് എന്നതാണ് ഇവിടെ പ്രത്യേകത.
ഇന്ത്യയില്‍ നാനാവിധത്തിലുള്ള ആചാരങ്ങള്‍ ഉണ്ട്. ബഹുസ്വര സമൂഹത്തില്‍ ഭരണഘടനാപരമായ ധാര്‍മ്മികത യുക്തിസഹമല്ലാത്ത ആചാരങ്ങളും അനുവദിക്കുന്നുണ്ട്.
മതാചാരങ്ങള്‍ തുല്യതയ്ക്കുള്ള അവകാശത്തിന്റെ ഉരകല്ലില്‍ തട്ടിച്ചു നോക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: