കൊല്‍ക്കത്ത: രാജ്യത്ത് ആറുമാസം നീണ്ടുനില്‍ക്കുന്ന ഫുട്ബോള്‍ പൂരത്തിന് ഇന്ന് കൊടിയേറും. പുതിയ രൂപത്തില്‍ അരങ്ങേറുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം പതിപ്പ് ആരംഭിക്കുകയാണ്. കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ എടികെ, രണ്ട് തവണ രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സുമായി കൊമ്പുകോര്‍ക്കും. രാത്രി 7.30 ന് മത്സരം ആരംഭിക്കും.
കഴിഞ്ഞ പതിപ്പില്‍ നിന്ന് ചില മാറ്റങ്ങളോടെയാണ് അഞ്ചാം ഐഎസ്എല്‍ അരങ്ങേറുന്നത്. ഇതാദ്യമായി മത്സരങ്ങള്‍ ആറുമാസം നീളും. ഇത്തവണ മൂന്ന് ഇടവേളകളുണ്ടാകും. ഇന്ത്യന്‍ ടീമിന്റെ രാജ്യാന്തര മത്സരങ്ങള്‍ക്കായാണ് രണ്ട് തവണ സൂപ്പര്‍ ലീഗ്് മത്സരങ്ങള്‍ ഇടയ്ക്ക് നിര്‍ത്തിവയ്ക്കുന്നത്. ആദ്യം ഒക്ടോബര്‍ എട്ട് മുതല്‍ പതിനാറുവരെയും നവംബര്‍ 12 മുതല്‍ 20 വരെയും സൂപ്പര്‍ ലീഗിലില്‍ ഇടവേളയാണ്. എഎഫ്സി ഏഷ്യന്‍ കപ്പിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ടാണ് മൂന്നാം ഇടവേള.
നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സി, രണ്ടാം സ്ഥാനക്കാരായ ബെംഗ്ളൂരു എഫ്സി ഉള്‍പ്പെടെ പത്ത് ടീമുകള്‍ അഞ്ചാം സൂപ്പര്‍ ലീഗ് കിരീടത്തിനായി അങ്കം വെട്ടും. എഫ്സി പൂനെ സിറ്റി, എടികെ, മുംബൈ സിറ്റി എഫ് സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി, ജാംഷഡ്പൂര്‍ എഫ്സി ,എഫ് സി ഗോവ, ദല്‍ഹി ഡൈനാമോസ് ,കേരള ബ്ലാസ്റ്റേഴ്സ് എന്നിവയാണ് മത്സരിക്കുന്ന മറ്റ് ടീമുകള്‍.
കഴിഞ്ഞ സീസണില്‍ തകര്‍ന്നടിഞ്ഞ ടീമുകളാണ് എടികെയും കേരള ബ്ലാസ്റ്റേഴ്സും. പത്ത് ടീമുകള്‍ മാറ്റുറച്ച ലീഗില്‍ എടികെ ഒമ്പതാം സ്ഥാനത്തോണ് ഫിനിഷ് ചെയ്തത്.
ബ്ലാസ്റ്റേഴ്സ് തുടക്കം മുതലേ തപ്പിത്തടഞ്ഞു. പ്രകടനം മോശമായതിനെ തുടര്‍ന്ന് ഇടയ്ക്കവച്ച് കോച്ച് റെനെ മുളെന്സ്റ്റീനെ മാറ്റി ഇംഗ്ലണ്ട് മുന്‍ ഗോളി ഡേവിഡ് ജെയിംസിനെ കോച്ചാക്കി. ജെയിംസ് എത്തിയതോടെ ഏറെ മെച്ചപ്പെട്ട ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തെത്തി. പുതിയ സീസണിലും ജെയിംസിന്റെ ശിക്ഷണത്തിലാണ് ഈ കൊച്ചി ടീം ഇറങ്ങുന്നത്.
സച്ചിന് ടെന്‍ഡുല്‍ക്കര്‍ ടീം വിട്ടുപോയെങ്കിലും നടന് മോഹന്‍ ലാല്‍ അംബാസഡറായെത്തിയത് ബ്ലാസ്റ്റേഴ്സിന് ആശ്വാസം പകരും.
ഐഎസ്എല്ലില്‍ എടികെയും ബ്ലാസ്റ്റേഴ്സും പത്തു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയത് എടികെയാണ്. 2014, 2016 സീസണുകളിലെ കലാശക്കളിയില്‍ എടികെ ബ്ലാസ്റ്റേഴ്സിന്റെ കിരീട മോഹങ്ങള്‍ തകര്‍ത്തുകളഞ്ഞു.
ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന് സ്റ്റീവ് കോപ്പലാണ് ഇത്തവണ എടികെയുടെ പരിശീലകന്. കോപ്പല്‍ അണിയിച്ചൊരുക്കിയ ബ്ലാസ്റ്റേഴ്സ് 2016 ലെ ഫൈനലില്‍ ഷൂട്ടൗട്ടില്‍ എടികെയോട് തോറ്റു. കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലിലെ അരങ്ങേറ്റക്കാരായ ജാംഷഡ്പൂര്‍ എഫ് സി
കോപ്പലിന്റെ മികവില്‍ തകര്‍ത്തുകളിച്ചു. നേരിയ വ്യത്യാസത്തിനാണ് അവര്‍ക്ക് പ്ലേ ഓഫ് നഷ്്ടമായത്്.
ഇത്തവണ ഇന്ത്യയിലെയും വിദേശത്തേയും വമ്പന്‍ താരങ്ങളുമായാണ് എടികെ ഇറങ്ങുന്നത്. ഏഴ് വിദേശതാരങ്ങളില്‍ ആറുപേരും മുമ്പ് ഐഎസ്എല്ലില്‍ കളിച്ചവരാണ്. കഴിഞ്ഞ സീസണില്‍ എഫ് സി ഗോവയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മാനുവല്‍ ലാന്സറോട്ടാണ് എടികെയുടെ നായകന്. ഗോവയ്ക്കായി കഴിഞ്ഞ സീസണില്‍ ലാന്‍സറോട്ട് പതിമൂന്ന് ഗോള്‍ നേടി. ആറ് എണ്ണെത്തിന് വഴിയൊരുക്കുകയും ചെയ്തു.
നൈജീരിയയുടെ കാലു യൂച്ചേയാണ് ആക്രമണനിരയിലെ കരുത്തന്. നാലാം പതിപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മൂന്നാമത്തെ താരമാണ് കാലു. ബ്രസീലിന്റെ എവര്ട്ടന് സാന്റോസും മുന്നേറ്റനിരയില്‍ അണിനിരക്കും.ഇംഗ്ലണ്ടിന്റെ ജോണ്‍ ജോണ്‍സണാണ് പ്രതിരോധത്തെ നയിക്കുന്നത്. നാലാം പതിപ്പില്‍ മത്സരിച്ച ആറു താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. ദേബ്ജിത്ത് മജുംദാര്‍, പ്രബീര്‍ ദാസ്, യൂജന്‍സണ്‍ ലിന്ഡോങ്, ജയേഷ് റാണ, കോമല്‍ തട്ടല്‍, ഹിതേശ് ശര്‍മ എന്നിവരാണവര്‍.
ഐഎസ്എല്ലില്‍ ഇതാദ്യമായി സച്ചിന് ടെന്‍ഡുല്‍ക്കറെ കൂടാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിലൊരാളായ സച്ചിന് ടെന്‍ഡുല്‍ക്കല്‍ ക്ലബ്ബിന്റെ ഇരുപത് ശതമാനം ഓഹരികളും വിറ്റു. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം ശക്തമാണ്. സിറില്‍ കാലി, നെമഞ്ജ ലാകിസ്- പെസിക് , സന്ദേശ് ജിങ്കാന്, അനസ് എടത്തോഡിക എന്നിവരാണ് പ്രതിരോധത്തില്‍ അണിനിരക്കുക. എടികെയുടെ മുന്നേറ്റനിരയും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധവും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ഇന്ന് അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: