പെരിയ (കാസര്‍കോട്): സംസ്ഥാനത്തെ കേന്ദ്ര സര്‍വ്വ കലാശാലയ്ക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങളും വ്യാജപരാതികളും ക്യാമ്പസില്‍ മെഡിക്കല്‍ കോളേജ് വരുന്നത് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സര്‍വകലാശാല.
2014 ല്‍ ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ഡോ. ഗോപകുമാര്‍ ചുമാറിന്റെ മേല്‍നോട്ടത്തില്‍, സര്‍വ്വകലാശാല വന്‍ പുരോഗതിയിലാണ്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ആദ്യഗഡുവായിക്കിട്ടിയ 265 കോടിരൂപയുടെ വികസനപ്രവര്‍ത്തനം നടത്തി. ലോക നിലവാരമുള്ള ക്യാമ്പസും സൗകര്യങ്ങളുമായി. ഏറ്റവും സുതാര്യമായായിരുന്നു നടപടികളെന്ന് സര്‍വകലാശാല ഔദ്യോഗിക പത്രക്കുറിപ്പില്‍ വിശദീകരിച്ചു. അധ്യാപക നിയമനങ്ങള്‍ ഉള്‍പ്പെടെ മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെ നടപ്പാക്കി. ദല്‍ഹി കേന്ദ്രീകരിച്ച് ചില അധ്യാപകരും ഏതാനും മാധ്യമങ്ങളും സര്‍വകലാശാലയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്.
വ്യാജപരാതികളയച്ച് ഉന്നതാധികാരികളെ തെറ്റിദ്ധരിപ്പിക്കുന്ന ചില അധ്യാകപര്‍ സര്വ്വകലാശാലയ്ക്കുള്ളിലുണ്ടെന്നതും എല്ലാവര്ക്കും അറിയാം. യോഗ്യതയില്ലാതെ നിയമനം നേടിയ ഇവരാണ് സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നത്. വികസനം തടഞ്ഞ് രാഷ്ട്രീയ താല്പര്യം നടപ്പാക്കുകയാണ്. മുന്‍കാലങ്ങളില്‍ നടന്ന അഴിമതികള്‍ക്കെതിരേ മിണ്ടാത്ത ചില മാധ്യമങ്ങളാണ് ഇവര്‍ക്ക് കൂട്ട്. പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.
കാസര്‍കോടിന്റെ വികസന സ്വപ്നങ്ങളുടെ സാക്ഷാത്കാരമായ മെഡിക്കല്‍ കോളേജ് വരുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യം. ഉപരാഷ്ട്രപതി സര്‍വ്വകലാശാല സന്ദര്‍ശിച്ചപ്പോള്‍ പ്രത്യേക താല്പര്യ പ്രകാരം മെഡിക്കല്‍ കോളേജ് ആരംഭിക്കാനുള്ള സന്നദ്ധത സൂചിപ്പിച്ചിരുന്നു. അത് അട്ടിമറിക്കാനുള്ള നീക്കങ്ങളാണിപ്പോള്‍ നടക്കുന്നതെന്ന് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: