ആറന്മുള: പൈതൃകം വീണ്ടെടുക്കുന്നതിലൂടെ നാടിനെ സമ്പന്നമാക്കിമാറ്റാന് കഴിയുമെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. ആറന്മുളയില് ഹെറിട്ടേജ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പൈതൃക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും മ്യൂസിയത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
അന്നം, വെള്ളം, മണ്ണ് എന്നിവയില്‍ അധിഷ്ഠിതമായ സംസ്കാരത്തെ നിലനിര്‍ത്തുകയും കെട്ടിപ്പെടുക്കുകയുമാണ് പൈതൃക ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. ആറന്മുളക്കണ്ണാടി ഭൗമസൂചികയില്‍ ഇടം നേടിയതും ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തതുമായ ഒന്നാണ്. പള്ളിയോടങ്ങളും അതുപോലെ ലോകോത്തരമാണ്. ഇവയെല്ലാം ജനങ്ങളുടെ ദൈനംദിന ജീവിതത്തോട് ഇഴചേര്‍ന്ന് നില്ക്കുന്നു. ആ പ്രത്യേകതയാണ് പ്രളയകാലത്ത് സാധാരണ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കാട്ടിയത്. പ്രകൃതിദത്തമായ വിഭവങ്ങളുടെ ഉപയോഗവും ആവിഷ്കാരവുമാണ് ഈ പൈതൃകത്തിന്റെ പ്രത്യേകതകള്‍. പമ്പാരണ്യം എന്ന പേരില്‍ പമ്പാതീരത്ത് വൈവിധ്യമാര്‍ന്ന മുളകള്‍ നട്ട് പിടിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുള അധിഷഠിതമായ കരകൗശല വ്യവസായവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹെറിട്ടേജ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധസമിതി ചെയര്മാന് ഡോ. എം. വേലായുധന് നായര്‍ അധ്യക്ഷനായി. ഡോ. എം.ജി. ശശിഭൂഷണ്‍ പൈതൃക പഠനത്തിന്റെ ആവശ്യകത വിശദമാക്കി. കാലടി സര്‍വ്വകലാശാല ഹെറിട്ടേജ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ബി. വേണുഗോപാല്‍ പൈതൃകത്തിന്റെ അദൃശ്യ പാരമ്പര്യവും ദൃശ്യപാരമ്പര്യവും വിശദമാക്കി. സെന്റര്‍ ഫോര്‍ ഹെറിട്ടേജ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ പൈതൃക സര്‍വ്വകലാശാലയുടെ പ്രാധാന്യം വിശദമാക്കി.
ഐസിഎഫ്ഐ സര്‍വ്വകലാശാല ചാന്‍സലര്‍ ഡോ. വി.എന്‍. രാജശേഖരന് പിള്ള, ഇന്നവേഷന്‍സ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ക്യാപ്ടന് രാഹുല്‍ ബാലി, ആര്‍ക്കിടെക് ജി. ശങ്കര്‍, ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന് സെക്രട്ടറി പൂന്തുറ സോമന്, സ്പോര്‍ട്സ് അതോറിട്ടി ഡയറക്ടര്‍ ജി. കിഷോര്‍, പ്രൊഫ. തോമസ് പി. തോമസ്, ഹെറിട്ടേജ് ട്രസ്റ്റ് ട്രസ്റ്റി അജയകുമാര്‍ വല്ലുഴത്തില്‍, അശോകന് മാവുനില്ക്കുന്നില്, ക്യാപ്ടന് പഠാനിയ എന്നിവര്‍ പ്രസംഗിച്ചു. പ്രളയ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള ആദരാഞ്ജലിയോടെയാണ് യോഗം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: