കൊച്ചി: നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 200 കോടി വില വരുന്ന മെത്തലീന്‍ ഡയോക്സി മെത്തഫിറ്റാമിന്‍ (എം ഡി എം എ) മയക്കുമരുന്നാണ് പിടികൂടിയത്. എറണാകുളം ഷേണായീസ് ജംഗ്ഷന് സമീപം കൊറിയര്‍ സര്‍വീസിലെ പാര്‍സല്‍ പാക്കറ്റില്‍ നിന്നുമാണ് 32 കിലോ മയക്കുമരുന്ന് കണ്ടെടുത്തത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ടയാണ്.
രണ്ടുദിവസം മുന്‍പ് കൊറിയര്‍ സര്‍വീസില്‍ പാര്‍സല്‍ അയക്കാനായി ഒരു പാര്‍സല്‍ ഏല്പിച്ചുവെങ്കിലും അയക്കേണ്ട വിലാസം നല്‍കാമെന്ന് പറഞ്ഞു പോയ വ്യക്തിയെ കുറിച്ച് പിന്നീട് വിവരം ഇല്ലാതിരുന്നതിനാല്‍ പാക്കറ്റ് തുറന്ന് നോക്കിയപ്പോള്‍ ഉള്ളില്‍ പഴയ സാരികൊണ്ട് പൊതിഞ്ഞ പാക്കറ്റില്‍ പ്രത്യേക അറയുണ്ടാക്കി മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.ഇവര്‍ എക്സൈസ് കമ്മീഷണറെ വിളിച്ചറിയിച്ചത് അനുസരിച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇവിടെയെത്തി മയക്കുമരുന്ന് കസ്റ്റഡിയിലെടുത്തത്.
കൊറിയര്‍ സ്ഥാപനത്തില്‍ പാര്‍സല്‍ എത്തിച്ച പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഉടന്‍ പിടികൂടുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 1927 ല്‍ കണ്ടുപിടിക്കപ്പെട്ട സിന്തറ്റിക് ഇനത്തില്‍ പെട്ട മയക്കുമരുന്നാണിത്. ഇത് ലോകവ്യാപകമായി നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.
കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നവര്‍ക്ക് ചെറിയ അളവില്‍ ഇതുപയോഗിച്ചാല്‍ പത്തുമണിക്കൂര്‍ വരെ ലഹരി നിലനില്‍ക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. സുരേഷ്, എക്സൈസ് ഇന്‍സെപ്ക്ടര്‍ ടി .ജി കൃഷ്ണന്കുമാര്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍ ജി അജിത്കുമാര്‍, എന്‍ ഡി ടോമി, പി ഇ ഉമ്മര്‍ , എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: