തിരുവനന്തപുരം: എല്ലാ കടവും ബാംങ്കിംഗ് കണ്‍സോര്‍ഷ്യം വായ്പയിലൂടെ കൊടുത്തു തീര്‍ത്തശേഷവും കെഎസ്ആര്‍ടിസി ഇനിയും 480.6 കോടി രൂപ നല്‍കാനുണ്ടെന്ന് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് (കെടിഡിഎഫ്സി). ഏത് കുടിശ്ശികയെന്ന് കെഎസ്ആര്‍ടിസി. കുടിശ്ശിക അടിയന്തരമായി പിടിച്ചെടുക്കാന്‍ കെടിഡിഎഫ്സി ചെയര്മാന് കൂടിയായ ഗതാഗത സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. തുക പിടിക്കുകയാണെങ്കില്‍ ബസ്സുകള്‍ പുറത്തിറങ്ങില്ലെന്ന് കാട്ടി മന്ത്രിക്ക് കെഎസ്ആര്‍ടിസി എംഡി കത്ത് നല്കി. കെഎസ്ആര്‍ടിസി എംഡിയും ഗതാഗതസെക്രട്ടറിയും ഇടഞ്ഞതോടെ വിഷയത്തില്‍ ഗതാഗതമന്ത്രി ഇടപെട്ടു.
കെടിഡിഎഫ്സി, എസ്ബിഐ, കാനറാബാങ്ക്, വിജയ ബാങ്ക്, ലക്ഷ്മിവിലാസ് എന്നിവയുടെ കണ്‍സോര്‍ഷ്യമാണ് കെഎസ്ആര്‍ടിസിയുടെ കുടിശ്ശിക തീര്‍ക്കാന്‍ 3100 കോടിരൂപ 9.2 ശതമാനം പലിശനിരക്കില്‍ വായ്പയായി നല്‍കിയത്. നിത്യവരുമാനം ബാങ്ക് അക്കൗണ്ടില്‍ പോയിട്ട് കണ്‍സോര്‍ഷ്യം വായ്പയുടെ തിരിച്ചടവു കഴിഞ്ഞ് ബാക്കിയാണ് കെഎസ്ആര്‍ടിസിക്കു ലഭിക്കുന്നത്.
480.46 കോടി രൂപ കെടിഡിഎഫ്സിക്ക് കൊടുത്തിട്ട് ബാക്കിയുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിക്ക് നല്കിയാല് മതിയെന്നാണ് ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്.ജ്യോതിലാല്‍ ഉത്തരവിറക്കിത്. പണയത്തിലുള്ള 59 ഡിപ്പോകളിലെ മുഴുവന്‍ വരുമാനവും വായ്പാതിരിച്ചടവിന് ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു. മുപ്പതിനകം നടപ്പാക്കണമെന്ന വിചിത്രമായ ഉത്തരവാണ് പുറത്തിറക്കിയത്.
ഇതിനെതിരെയാണ് കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ.തച്ചങ്കരി രംഗത്തെത്തിയത്. കെടിഡിഎഫ്സിക്ക് തുക നല്‍കാനില്ലെന്നാണ് കെഎസ്ആര്‍ടിസി എംഡി അറിയിച്ചത്. ദിവസവും ആറു കോടിയോളം രൂപയുടെ വരുമാനം അടയ്ക്കുന്ന കെഎസ്ആര്‍ടിസിയില്‍ നിന്നും തുക അടിയന്തരമായി പിടിച്ചെടുത്താല്‍ ഡീസല്‍ അടിക്കാന്‍ പോലുമില്ലാതെ ബസ്സുകള്‍ നിരത്തിലിറക്കാനാവാത്ത അവസ്ഥയുണ്ടാവുമെന്നും സ്ഥാപനത്തിന്റെ സാമ്പത്തിക നില തകര്‍ക്കുമെന്നും കാട്ടി തച്ചങ്കരി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് കത്ത് നല്‍കുകയായിരുന്നു. ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കാനാകില്ലെന്ന് തച്ചങ്കരി മന്ത്രിയെ അറിയിച്ചു. ഈ തുക നല്‍കണമെന്ന നിര്‍ദേശം പാലിക്കാന്‍ കഴില്ലെന്ന് ബാങ്ക് അധികൃതര്‍ക്കും കത്ത് നല്കി.
കെടിഡിഎഫ്സിയുടെ വാദത്തില്‍ കൃത്യതയില്ലെന്നും പണം നല്‍കാനില്ലെന്നും കെഎസ്ആര്‍ടിസി ഉറച്ച നിലപാട് എടുത്തതോടെ ഉദ്യോഗസ്ഥതലതര്ക്കത്തിലേക്കും വിഷയം വഴിമാറി. ഇതോടെ കുടിശ്ശികയുടെ കാര്യം പരിശോധിക്കാന്‍ മന്ത്രി പ്രത്യേകസമിതിയെയും നിയോഗിച്ചു. ഉത്തരവ് തല്ക്കാലം നടപ്പാക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇനി ഉത്തരവ് നടപ്പായാല്‍ ബസ്സുകള്‍ നിരത്തിലിറങ്ങില്ലെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: