അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമ്പാദ്യ ആശ്വാസ പദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുന്നു. പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്കുന്ന തുകയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം സംസ്ഥാനത്ത് നേരത്തെ തന്നെ എത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം നല്കാത്തതിനാല് തുക കൈമാറാന്‍ കഴിഞ്ഞില്ല. ഇതോടെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ദുരിതത്തിലായത്.
മെയ് ജൂണ്‍, ജൂലൈ മാസങ്ങളിലായി 1,500 രൂപ വീതം 4,500 രൂപയാണ് വിതരണം ചെയ്യേണ്ടത്. ഇതിനു ശേഷം വീണ്ടും ആഗസ്ത് മാസം മുതല്‍ സമ്പാദ്യസമാശ്വാസ പദ്ധതി തുടങ്ങേണ്ടതുണ്ട്. എന്നാല്‍ ഒക്ടോബര്‍ മാസം ആയിട്ടും ആദ്യം അടച്ച തുക പോലും നല്കാന് സര്‍ക്കാര്‍ തയാറായിട്ടില്ല. മത്സ്യമേഖലയിലെ ചെമ്മീന്‍പീലിങ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് മത്സ്യ വകുപ്പ് നടപ്പാക്കിയ സമ്പാദ്യ ആശ്വാസ പദ്ധതിയാണ് അട്ടിമറിച്ചത്.
എല്ലാവര്‍ഷവും ആഗസ്ത് മുതല്‍ ജനുവരി വരെ 250 രൂപ വീതം 1,500 രൂപ അടയ്ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് 1,500 രൂപ വീതം 3,000 രൂപയും ചേര്‍ത്ത് 4,500 ആയി പഞ്ഞമാസത്തില്‍ തിരികെ നല്കുന്ന പദ്ധതിയാണ് സമ്പാദ്യ ആശ്വാസം. കടല്ക്ഷോഭിച്ചു നില്ക്കുന്നതും പഞ്ഞമാസവുമായ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലായിട്ടാണ് ഈ തുക നല്‍കുക. ഏതാനും വര്‍ഷം മുമ്പ് പുരുഷ മത്സ്യത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് ഏര്‍പ്പെടുത്തിയ തണല്‍ പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചിരുന്നു.
വര്‍ഷത്തില്‍ 1,500 രൂപ വീതം നല്കുന്ന പദ്ധതിയായിരുന്നു തണല്‍. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സ്ത്രീകള്‍ അടച്ച ഒരു വിഹിതവും ചേര്‍ന്ന ആശ്വാസതുക സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. കേന്ദ്ര വിഹിതം വകമാറ്റി ചെലവഴിച്ചതായി ആരോപണമുണ്ട്. കേരളത്തില്‍ മുപ്പതിനായിരത്തോളം സ്ത്രീകളാണ് സമ്പാദ്യസമാശ്വാസ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: