കൊല്ലം:ശബരിമലയില്‍ സ്ത്രീകള്‍ പ്രായഭേദമെന്യേ എത്തുന്നതോടെ അവര്‍ക്ക് സുരക്ഷിതവും സുഗമവുമായ ദര്‍ശനം ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെ. സന്നിധാനത്ത് ഇപ്പോഴെത്തുന്ന തീര്ത്ഥാടകര്ക്കുപോലും വിരിവെയ്ക്കാനോ ഭക്ഷണം നല്‍കാനോ മതിയായ സൗകര്യമില്ല. യുവതികള്‍ കൂടി ശബരിമലയിലെത്തിയാല്‍ അവര്‍ക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനും ഒക്കെ പ്രത്യേകം വിപുലമായ സൗകര്യം ഒരുക്കേണ്ടിവരും. ഇപ്പോള്‍തന്നെ സ്ഥലസൗകര്യമില്ലാതെ വീര്‍പ്പുമുട്ടുന്ന സന്നിധാനത്ത് ഇത് വലിയ വെല്ലുവിളിയാകും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള വഴിയിലും സന്നിധാനത്തും സൗകര്യമൊരുക്കുക അത്ര എളുപ്പമല്ല.
ഇപ്പോള്‍ തന്നെ പല ദിവസങ്ങളിലും ദര്‍ശനത്തിന് പത്തും പന്ത്രണ്ടും മണിക്കൂര്‍ കാത്തു നില്ക്കേണ്ടിവരുന്നുണ്ട്. തിരക്കും ഭക്തരുടെ എണ്ണവും ഇരട്ടിക്കുന്നതോടെ കാത്തുനില്‍പ്പിന്റെ ദൈര്‍ഘ്യം കൂടും.ഇതോടെ തീര്‍ഥാടനകാലം ദീര്‍ഘിപ്പിക്കണമെന്ന ആവശ്യവും ഉയരും. മണ്ഡല മകരവിളക്കു കാലത്തും മാസാദ്യവും മാത്രം തുറക്കുന്ന നട നിത്യേന തുറക്കണമെന്ന രീതിയിലേക്ക് മാറും.
മുഖ്യമന്ത്രി പിണറായിവിജയന് ശബരിമല സന്ദര്‍ശനത്തിന് ആദ്യമായി പമ്പയിലെത്തിയപ്പോള് നടത്തിയഅവലോകനയോഗത്തില് ആദ്യമുന്നയിച്ചതും ശബരിമല ക്ഷേത്രം മുന്നൂറ്റിഅറുപത്തഞ്ചുദിവസവും തുറക്കുന്ന കാര്യം ആലോചിച്ചുകൂടെ എന്നായിരുന്നു. വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങൡ മാ്രതം തുറക്കുന്ന കാനന ക്ഷേത്രമെന്നതാണ് ശബരിമല തീര്‍ഥാടനത്തിന്റെ പ്രത്യേകതയും ആകര്‍ഷകത്വവും. അഭൂത പൂര്‍വമായ തെരക്കുള്ള സീസണില്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ചെറിയ കോട്ടങ്ങളെല്ലാം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്വയം പരിഹരിക്കപ്പെടുന്നുമുണ്ട്.
ക്ഷേത്രം ദിവസവും തുറക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങളും രൂക്ഷമാക്കും. ക്രമേണ തീര്ഥാടനത്തേക്കാള് ശബരിമലയുടെ വിനോദസഞ്ചാരസാധ്യതകള്ക്കായിരിക്കും പ്രാമുഖ്യം വരിക. ഇത് ശബരിമലയുടെ തനിമയും സ്വത്വവും നഷ്ടപ്പെടുത്തുമെന്ന ആശങ്കയുള്ളവര്‍ ധാരാളം.
ഇതരസംസ്ഥാനങ്ങളില്‍നിന്നു മാത്രമല്ല മുപ്പതിലേറെ വിദേശരാജ്യങ്ങളില്‍നിന്നും തീര്‍ഥാടകര്‍ ശബരിമലയിലെത്തുന്നുണ്ട്. നിയന്ത്രണങ്ങള്‍ ഇല്ലാതാകുന്നതോടെ ശബരിമലയാത്ര വനസൗന്ദര്യം ആസ്വദിക്കാനുള്ള മാര്‍ഗമായും മാറുമെന്ന് വിശ്വാസികള്‍ ആശങ്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: