ഇടുക്കി: ഇന്ത്യന്‍ ഉപദ്വീപില്‍ ഇത്തവണ വടക്ക് കിഴക്കന്‍ മണ്‍സൂണില്‍ (കാലവര്‍ഷം) മികച്ച മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ വൈകിട്ട് ന്യൂദല്‍ഹിയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്നും തമിഴ്നാട്ടില്‍ മുന്‍വര്‍ഷത്തേക്കാള്‍ മഴ കൂടുമെന്നും പ്രവചിക്കുന്നു.
സാധാരണ സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ 30 ശതമാനമാണ് കാലവര്‍ഷത്തില്‍ പെയ്തിറങ്ങുക. അതായത് ശരാശരി 48 സെ.മീ. മഴ. ഇതില്‍ 89-119 ശതമാനം വരെ സംസ്ഥാനത്ത് ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 1951-2000 വരെയുള്ള വര്‍ഷത്തെ ശരാശരി എടുത്താല്‍ 33.5 സെ.മീ. മഴ തുലാവര്‍ഷത്തില്‍ ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം സംസ്ഥാനത്താകെ 310 സെ.മീ. മഴയാണ് ലഭിക്കേണ്ടത്.
ഇന്നലെ രാവിലെ വരെ ഇത് 320.139 സെ.മീ പിന്നിട്ട് കഴിഞ്ഞു. തുലാമഴ കൂടുതല്‍ ശക്തമായാല്‍ സംസ്ഥാനത്തെ ജലസംഭരണികള്‍ അതിവേഗം നിറയുന്നതിന് കാരണമാകും. വൈദ്യുതി-ജലസേചന വകുപ്പിന്റെ സംഭരണികളില്‍ പലതും ഇപ്പോഴും 90 ശതമാനത്തിന് മുകളില്‍ തന്നെയാണ്. കെഎസ്ഇബിയുടെ സംഭരണികളില്‍ ആകെ അവശേഷിക്കുന്നത് ശരാശരി 81 ശതമാനം വെള്ളമാണ്.
ഇടുക്കിയില്‍ ഇത് 81 ശതമാനവുമാണ്. സാധാരണഗതിയില്‍ ഇടുക്കിയിലെ സംഭരണികളെല്ലാം 30-40 ശതമാനം വരെ നിറയുന്നത് തുലാമഴയിലാണ്. കല്ലാര്‍കുട്ടി സബ്ഡിവിഷന് കീഴിലെ മാട്ടുപ്പെട്ടി, കുണ്ടള, ഹെഡ്വര്ക്ക്സ്, ചെങ്കുളം, പൊന്മുടി, ആനയിറങ്കല്‍, കല്ലാര്‍കുട്ടി ജലസംഭരണികള്‍ പൂര്‍ണ സംഭരണശേഷിയോട് അടുത്ത് നില്‍ക്കുകയാണ്. കൂടുതല്‍ മഴ എത്തുന്നതോടെ ഈ ഡാമുകളെല്ലാം കൂട്ടത്തോടെ തുറക്കേണ്ടി വരും. ഈ വെള്ളം പെരിയാറ്റിലേക്കാണ് എത്തുക. 2017ല്‍ തുലാമഴയില്‍ 48 പ്രതീക്ഷിച്ച സ്ഥാനത്ത് 44.18 സെ.മീ. മഴ ലഭിച്ചു.
അതേസമയം മഴ മുന്നില്‍ക്കണ്ട് മുന്‍കരുതലുകള്‍ എടുത്തതായി കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം അടക്കം തുറന്നാല്‍ ഉണ്ടാകാവുന്ന സാഹചര്യം മുന്നില്‍ക്കണ്ട് ഇടുക്കി, ഇടമലയാര്‍ ലോവര്‍ പെരിയാര്‍ സംഭരണികളിലെ ജലനിരപ്പ് കുറച്ച് നിര്‍ത്തിയിരിക്കുകയാണെന്നും അറിയിച്ചു. പസഫിക് സമുദ്രത്തിന് മുകളില്‍ ഒക്ടോബര്‍-ഡിസംബര്‍ വരെയുള്ള സമയങ്ങളില്‍ ശക്തികുറഞ്ഞ എല്‍നിനോ പ്രതിഭാസം ഉണ്ടാകുമെന്നും ഇത് 2019 മാര്‍ച്ച് വരെ നില്ക്കാന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
സംസ്ഥാനത്തിന് ഭീഷണിയായി തമിഴ്നാട് ഡാമുകള്‍
തമിഴ്നാട്ടില്‍ കാലവര്‍ഷം കൂടുമെന്ന മുന്നറിയിപ്പ് കേരളത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ഏതാണ്ട് 112 ശതമാനം കൂടുതല്‍ മഴ തമിഴ്നാട്ടില്‍ ലഭിക്കുമെന്നാണ് പ്രവചനം. തമിഴ്നാടിന്റെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നാല്‍ പ്രളയത്തില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന കേരള ജനതയ്ക്ക് ദുരിതമാകും നല്‍കുക. തമിഴ്നാട്ടില്‍ മൊത്തം ലഭിക്കുന്ന മഴയുടെ പാതിയും തുലാമഴയിലാണ് ലഭിക്കുന്നത്. ഇതിന്റെ 50 വര്‍ഷത്തെ ശരാശരി 43.8 സെ.മീ. ആണ്.
തമിഴ്നാടിന്റെ അപ്പര്‍ നീരാര്‍, ലോവര്‍ നീരാര്‍, അപ്പര്‍ ഷോളയാര്‍ എന്നിവ തുറന്നാല്‍ കേരളത്തിന്റെ ഷോളയാര്‍ വഴി അത് പെരിങ്ങല്‍കുത്ത്, ചാലക്കുടി പുഴ വഴി പെരിയാറിലെത്തിച്ചേരും. പെരിങ്ങല്‍കുത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തുറന്നിട്ടിരിക്കുകയാണ്. കൂടുതല്‍ വെള്ളമെത്തിയാല്‍ അത് ഇടമലയാറിലേക്കും അവിടെ നിന്ന് ലോവര്‍ പെരിയാര്‍ സംഭരണി വഴി പെരിയാറിലേക്കും എത്തും. മുല്ലപ്പെരിയാര്‍ തുറന്നാല്‍ ഇടുക്കിയെയും ബാധിക്കും. തേനിയിലെ വൈഗ ഡാം നിറഞ്ഞ് കിടക്കുന്നതിനാല്‍ വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് കുറച്ചിരിക്കുകയാണ്. 98 ശതമാനവും നിറഞ്ഞു കിടക്കുന്ന തൂണക്കടവ്, പറമ്പിക്കുളം എന്നിവ തുറന്നാല്‍ മലമ്പുഴയിലേക്കും ഭാരതപ്പുഴയിലേക്കും കൂടുതല്‍ വെള്ളമെത്തുമെന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: