തിരുവനന്തപുരം: അനധികൃത തോട്ടമുടമകളുടെ ഉറക്കം കെടുത്തിയ ഹാരിസണ്‍ സ്പെഷ്യല്‍ ഓഫീസിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നു. സുപ്രീംകോടതി വരെയെത്തിയ നിയമപോരാട്ടങ്ങളില്‍ തോട്ടമുടമകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ഉപരിപഠനത്തിനായി വിദേശത്തുപോയതോടെ ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥരും ഭൂമാഫിയയും ശ്രമം തുടങ്ങി.
സ്പെഷ്യല്‍ ഓഫീസര്‍ ഭൂമി ഏറ്റെടുത്ത നടപടി ശരിയായില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിയതോടെ ഇനി ഹാരിസണ്‍ സ്പെഷ്യല്‍ ഓഫീസിന് പ്രസക്തിയില്ലെന്ന വാദവുമായാണ് ചില ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരിക്കുന്നത്.
2005ല്‍ ഹാരിസണ്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് 2265 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് കൈമാറിയതാണ് സ്പെഷ്യല്‍ ഓഫീസിന്റെ രൂപീകരണത്തിലേക്ക് വഴിതെളിച്ചത്. ഈ ഭൂമി കൈമാറ്റം അന്വേഷിച്ച അന്നത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ പോക്കുവരവ് റദ്ദു ചെയ്യുകയും ഹാരിസണിന്റെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മുന്‍ചീഫ് സെക്രട്ടറി നിവേദിതാ പി. ഹരനെ അന്വേഷണകമ്മീഷനായി നിശ്ചയിച്ചു.
ഹാരിസണിന്റെ കൈവശമുള്ള ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു റിപ്പോര്‍ട്ട്. അതില്‍ നിയമോപദേശം തേടിയ സര്‍ക്കാരിനോട് മുഴുവന്‍ ഭൂമിയും ഏറ്റെടുക്കാമെന്ന് ജസ്റ്റിസ് മനോഹരന് കമ്മീഷനും ശുപാര്‍ശ ചെയ്തു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ അനങ്ങിയില്ല. അതിനിടെ ഹൈക്കോടതിയില്‍ വന്ന രണ്ടു പൊതുതാല്‍പര്യഹര്‍ജികളില്‍ ഹാരിസണ്‍ ഭൂമി ഏറ്റെടുക്കാനാവുന്നതാണെങ്കില്‍ അതിനായി സ്പെഷ്യല്‍ ഓഫീസറെ നിയോഗിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് 2013 ഏപ്രില്‍ 25ന് ഏഴുജില്ലകളിലെ ഹാരിസണ്‍ ഭൂമിയുടെ കൈയേറ്റം പരിശോധിച്ച് നടപടിയെടുക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ ആന്‍ഡ് കളക്ടര്‍ പദവിയില്‍ എം.ജി. രാജമാണിക്യം നിയോഗിക്കപ്പെട്ടത്.
ഹാരിസണിന്റെ നാലു ജില്ലകളിലെ ഭൂമികളില്‍ പരിശോധന നടത്തി ഹാരിസണിന്റെ വാദം കേട്ട ശേഷം വ്യക്തമായ രേഖകളില്ലാത്തതിനാല്‍ 30,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയായിരുന്നു. ഹാരിസണ്‍ ഭൂമി കൈമാറിയ 18 കക്ഷികളില്‍ ഭൂമി ഏറ്റെടുക്കുന്നതായി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനിടെ കേരളത്തില്‍ അഞ്ച് ലക്ഷം ഏക്കര്‍ തോട്ടഭൂമികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി മനുഷ്യാവകാശകമ്മീഷന് ഐജി കണ്ടെത്തി. ഭൂമി തിരിച്ചുപിടിക്കണമെന്ന് മനുഷ്യാവകാശകമ്മീഷനും ഉത്തരവിട്ടതോടെ 14 ജില്ലകളിലെയും തോട്ടഭൂമികള്‍ ഏറ്റെടുക്കാന്‍ രാജമാണിക്യത്തിന് അധികാരം നല്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതി സിംഗിള്‍ബെഞ്ച് രാജമാണിക്യത്തിന്റെ നിയമനം ശരിവച്ചതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതഗതിയിലായി.
എന്നാല്‍ തോട്ടഭൂമി കേസുകള്‍ വാദിച്ച സ്പെഷ്യല്‍ പ്ലീഡര്‍ സുശീലാ ഭട്ടിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്താക്കിയതോടെ തോട്ടമുടമകള്‍ക്ക് നല്ല കാലം തെളിഞ്ഞു. ഹാരിസണിന്റെ വിദേശബന്ധം ചൂണ്ടിക്കാട്ടി സിബിഐയോ എന്‍ഫോഴ്സ്മെന്റോ അന്വേഷണം നടത്തണമെന്ന് രാജമാണിക്യം ചൂണ്ടിക്കാട്ടിയിട്ടും അനങ്ങിയില്ല. അഞ്ചുലക്ഷം ഏക്കര്‍ തോട്ടഭൂമി ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ച്, നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടി സമഗ്ര നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് രാജമാണിക്യം 2016 ജൂണ്‍ 4 ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. സ്പെഷ്യല്‍ ഓഫീസറുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് കിട്ടിയ ഏപ്രില്‍ കഴിഞ്ഞ് തൊട്ടടുത്തമാസം നിലവിലെ നിയമവ്യവസ്ഥകള്‍ തന്നെ ഉപയോഗിച്ച് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് കാട്ടി ആറു റിപ്പോര്‍ട്ടുകള്‍ രാജമാണിക്യം നല്കി.
ഹൈക്കോടതി ഉത്തരവ് വന്നയുടന്‍ തന്നെ സ്പെഷ്യല്‍ ഓഫീസിന്റെ സേവനത്തിന് ഇനി പ്രസക്തിയില്ലെന്ന് കാട്ടി റവന്യൂസെക്രട്ടറി ഫയലില്‍ കുറിച്ചു. ഇത് വിവാദമായതോടെ റവന്യുമന്ത്രി ഇടപെട്ട് ഓഫീസിന്റെ പ്രവര്‍ത്തനം തല്ക്കാലം നിര്‍ത്തണ്ട എന്ന് നിര്‍ദേശിക്കുകയായിരുന്നു. സുപ്രീംകോടതി അപ്പീല്‍ തള്ളിയതും രാജമാണിക്യം യുകെയിലെ കിങ്സ് കോളേജില്‍ എംഎസ്സി പബ്ലിക് സര്‍വീസ് പോളിസി ആന്‍ഡ് മാനേജ്മെന്റില്‍ പഠനത്തിനായി ഒരു വര്‍ഷം അവധിയെടുത്തതും കാരണമാക്കി സ്പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: