തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനൊരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ ശബരിമലയിലല്‍ നൂറേക്കര്‍ ഭൂമി സര്‍ക്കാരിനോട് ആവശ്യപ്പെടും. പുനഃപരിശോധനാ ഹര്‍ജികൊണ്ട് പ്രയോജനമില്ലെന്ന് നിയമോപദേശം കിട്ടിയതോടെയാണ് വിധി നടപ്പാക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടപടികള്‍ തുടങ്ങിയത്. തുലാമാസ പൂജക്ക് പ്രവേശനം അനുവദിക്കണോ കോടതിയില്‍ സാവകാശം തേടണോ എന്ന് മൂന്നാം തീയതിയിലേ ബോര്‍ഡ് യോഗം തീരുമാനിക്കും. ദേവസ്വംബോര്‍ഡ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തുന്നുണ്ട്.
കോടതി വിധി നടപ്പാക്കാന്‍ ആദ്യം ചെയ്യേണ്ടത് ശബരിമലയില്‍ വനിതാ ജീവനക്കാരെയും വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുക എന്നതാണ്. ഇതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കേണ്ടിവരും. പമ്പയിലും നിലയ്ക്കലും പ്രത്യേക ശുചിമുറികളും താമസ സൗകര്യങ്ങളും ഉറപ്പാക്കണം. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനും വിവിധ വകുപ്പുകളുടെ യോഗം വിളിക്കാനും ആലോചിക്കുന്നുണ്ട്. പ്രധാന ഇടത്താവളം നിലയ്ക്കല്‍ ആയ സാഹചര്യത്തില്‍ നിലവിലുള്ളതിനേക്കാള്‍ ഇരട്ടി സൗകര്യം ഒരുക്കണം. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് സ്ത്രീകളെ കടത്തിവിടുന്നതാണ് മറ്റൊരു വെല്ലുവിളി. നിലവിലെ ക്യൂ സമ്പ്രദായം മാറ്റേണ്ടി വരും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ക്യൂ സാധ്യമല്ല. കുടുംബത്തോടൊപ്പമാണ് സ്ത്രീകളെത്തുന്നതെങ്കില്‍ പ്രത്യേകം ക്യൂ വന്നാല്‍ കൂട്ടം തെറ്റും.
കാനന പാതയില്‍ മെഡിക്കല്‍ സംവിധാനം ഒരുക്കണം. എരുമേലി വഴിയുള്ള യാത്രാ സൗകര്യം ഒരുക്കല്‍ ബോര്‍ഡിനെ കൂടുതല്‍ കുഴയ്ക്കും. അവിടെയും വനിതാ വനപാലകരെയും വനിതാ പോലീസിനെയും ദേവസ്വം ജീവനക്കാരെയോ നിയോഗിക്കണം. വനിതാ പോലീസുകാര്‍ക്ക് മാത്രമായി താമസ സൗകര്യം ഒരുക്കേണ്ടിവരും. വനിതാ ജീവനക്കാരെ നിയോഗിക്കുമ്പോള്‍ ഷിഫ്റ്റ് സംവിധാനത്തില്‍ ജീവനക്കാരെ നിയോഗിക്കാനുള്ള അംഗബലം നിലവില്‍ ദേവസ്വം ബോര്‍ഡിന് ഇല്ല. വനിതാ പോലീസിന്റെ കാര്യത്തിലും ഷിഫ്റ്റ് നടപ്പിലാക്കുക പ്രയാസമായിരിക്കും. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ ഉള്‍പ്പെട്ട വനഭൂമിയില്‍ നിന്ന് ഭൂമി ലഭിക്കുക ക്ലേശകരമാണ്. സുപ്രീംകോടതി വിധിയുടെ പിന്‍ബലം മാത്രമാണ് ഭൂമി വിട്ടുകിട്ടാനുള്ള ഏക മാര്‍ഗം.
പോലീസിനും വെല്ലുവിളി
സ്ത്രീകള്‍ കൂടിയെത്തുമ്പോളുള്ള തിരക്ക് നിയന്ത്രിക്കാനായി തീര്‍ഥാടക നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്ദേശമമാണ് പോലീസ് മുന്നോട്ട് വയ്ക്കുന്നത്. ഇക്കാര്യം ദേവസ്വം മന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത അവലോകനയോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നെങ്കിലും പ്രായോഗികമല്ലെന്ന നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയന്ത്രണം വേണം എന്നാണ് പോലീസ് നിലപാട്. ബുക്കിങ് സംവിധാനമായ വെര്‍ച്ച്വല്‍ക്യൂ പൂര്‍ണമായും നടപ്പാക്കണം എന്നാണ് പോലീസിന്റെ മറ്റൊരു നിര്‍ദേശം. 80000 ല്‍ താഴെയായി ഭക്തജനങ്ങളുടെ എണ്ണം ചുരുക്കണമെന്നാണ് പോലീസ് പറയുന്നത്. ഇത് ശബരിമലയെ സംബന്ധിച്ച് പ്രായോഗികമല്ല. 4000 വനിതാ പോലീസുകാരാണ് സംസ്ഥാനത്തുള്ളത്. ഇവരെ മുഴുവന്‍ മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചാലും മതിയാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: