തിരുവനന്തപുരം: മദ്യവിഷയത്തില്‍ യുഡിഎഫ് മന്ത്രിസഭ ആടിയുലഞ്ഞതുപോലെ എല്‍ഡിഎഫ് സര്‍ക്കാരും. യുഡിഎഫ് മന്ത്രിസഭ ബാറുകളുമായി ബന്ധപ്പെട്ടാണ് വിവാദത്തിലായതെങ്കില്‍ എല്‍ഡിഎഫ് മന്ത്രിസഭ ഒരു പടികൂടി കടന്ന് മദ്യനിര്‍മാണ കമ്പനിയ്ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പുകയുന്നത്. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ മദ്യനയങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് മാത്രമല്ല മുന്‍ എല്‍ഡിഎഫ് മന്ത്രിസഭയുടെ മദ്യനയങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് മാറ്റി മറിക്കുകയും ചെയ്തു.
1999 സപ്റ്റംബര്‍ 29ന് വിനോദ് റായിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ.കെ.നായനാര്‍ സര്‍ക്കാര്‍ പുതിയ ഡിസ്റ്റലറികള്‍ അനുവദിക്കേണ്ടതില്ലെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്തുടര്ന്നു. എന്നാല്‍ കണ്ണൂരില്‍ പ്രതിമാസം അഞ്ച് ലക്ഷം ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശ്രീധരന് ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്കി പിണറായി ഇത് തിരുത്തി. തുടര്‍ന്ന് പാലക്കാട് എലപ്പുള്ളിയില്‍ വര്‍ഷം അഞ്ചു ലക്ഷം ഹെക്ടാ ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ അപ്പോളോ ഡിസ്റ്റിലറീസ് ആന്‍ഡ് ബ്രൂവറീസ് കമ്പനിക്ക് അനുമതിനല്‍കി. ഇതിനു ശേഷം നല്കിയ രണ്ട് ബ്രൂവറികളാണ് വിവാദത്തില്‍. എറണാകുളം കിന്‍ഫ്രാ പാര്‍ക്കില്‍ പവര്‍ ഇന്‍ഫ്രാടെക്കിനും തൃശ്ശൂര്‍ ജില്ലയില്‍ ശ്രീചക്രാ ഡിസ്റ്റിലറീസിനും ബ്രൂവറികള്‍ നല്കാന് തീരുമാനിച്ചതാണ് വിവാദത്തില്‍. നാട് പ്രളയത്തില്‍ മുങ്ങിയപ്പോഴായിരുന്നു എക്സൈസ് നിയമങ്ങള്‍ എല്ലാം ലംഘിച്ച് അതീവ രഹസ്യമായി അനുമതി നല്‍കിയത്. തൃശ്ശൂരില്‍ ബ്രൂവറി സ്ഥാപിക്കുന്നത് എവിടെയാണെന്ന് പോലും വ്യക്തമാക്കിയിട്ടില്ല. സ്ഥലം കാണിക്കാതെ എങ്ങനെയാണ് അനുമതി നല്‍കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ല.
എറണാകുളത്ത് സ്ഥാപിക്കുന്ന ബ്രൂവറിക്ക് കാക്കനാട് കിന്‍ഫ്രാ പാര്‍ക്കില്‍ 10 ഏക്കര്‍ വ്യവസായ വകുപ്പ് നല്കി. സ്ഥലം നല്‍കിയില്ലെന്നാണ് വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ വാദം. കിന്‍ഫ്രയില്‍ സ്ഥലം അനുവദിക്കാന്‍് അനുമതി വേണ്ടെന്നും മന്ത്രി പറയുന്നു. എന്നാല്‍ സെപ്റ്റംബര്‍ 6ന് അഡിഷണല്‍ ചീഫ് സെക്രട്ടറി ആശാതോമസ് ഭൂമി അനുവദിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അനുമതി വേണ്ടെങ്കില്‍ എന്തിനാണ് ഒരു ഉത്തരവ് എന്നാണ് ചോദ്യം. മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാതിരുന്ന സമയത്താണ് സ്ഥലം നല്‍കാനുള്ള ഉത്തരവ് നല്‍കിയിരിക്കുന്നത്. അതിനാല്‍ വ്യവസായ വകുപ്പില്‍ അഴിമതി നടന്നുവെന്ന ആരോപണവും ശക്തമാണ്.
മുഖ്യമന്ത്രിയും മന്ത്രി ഇ.പി. ജയരാജനും ആരോപണങ്ങള്‍ക്ക് മുനയൊടിക്കാന്‍ ശ്രമിക്കുമ്പോള്‍ വെള്ളം കുടിക്കുകയാണ് എക്സൈസ് മന്ത്രി ടി.പി.രാമകൃഷണന്. ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാന്‍ സാധിക്കുന്നില്ല. ബ്രൂവറി ഫയലില്‍ ഒപ്പിട്ടതുമാത്രമെ മന്ത്രിക്ക് അറിയാവൂ. ബന്ധപ്പെട്ടവരുമായി സംസാരിച്ചത് മന്ത്രിയല്ല. ആരോപണം ഉന്നയിച്ചവര്‍ തെളിയിക്കണം എന്നാണ് മന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്. എല്‍ഡിഎഫിലെ രണ്ടാമത്തെ കഷി സിപിഐയ്ക്കും ഇത് സംബന്ധിച്ച് വ്യക്തതയില്ല. ഏന്തും ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട കാബിനറ്റിലും ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: