ടോക്കിയോ:തെക്കന്‍ ദ്വീപുകളില്‍ നാശം വിതച്ച ശേഷം ‘ട്രാമി’ ചുഴലിക്കാറ്റ് ജപ്പാന്റെ പ്രധാന ജനവാസ മേഖലകളിലേക്കു നീങ്ങുന്നു.കാറ്റഗറി രണ്ടില്‍പ്പെട്ട ചുഴലിക്കാറ്റ് മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗത്തിലാണു വീശിയത്. മേഖലയില്‍ കനത്ത മഴ അനുഭവപ്പെടുകയാണ്.
യക്കുഷിമ ദ്വീപില്‍ അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണിപ്പോള്‍. കടല്‍ത്തിരമാലകളുടെ ഉയരവും കാറ്റിന്റെ വേഗവും റെക്കോര്‍ഡാകുമെന്നാണ് ജപ്പാനില്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ക്കു കനത്ത ജാഗ്രതാനിര്‍ദേശവുമുണ്ട്
കനത്ത മഴയും കാറ്റും മൂലം നിരവധി വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. 930 വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ലോക്കല്‍ ട്രെയിനുകളും ബുള്ളറ്റ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ഒക്കിനാവയിലുണ്ടായ ചുഴലിക്കാറ്റില്‍ 45 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ട്. ഒരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കനത്ത കാറ്റില്‍ കാറുകള്‍ ഉള്‍പ്പെടെ ചുഴറ്റിയെറിയപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. 3.49 ലക്ഷം പേരോടു വീടു വിട്ട് സുരക്ഷിത സ്ഥാനത്തേക്കു നീങ്ങാനും നിര്‍ദേശിച്ചു.
ഒക്കിനാവയിലും പരിസരത്തുള്ള ചെറുദ്വീപുകളിലുമായി രണ്ടു ലക്ഷം പേര്‍ക്കു വൈദ്യുതി ഇല്ലാതായി. ഈ മാസമാദ്യം ഒസാക്ക മേഖലയില്വീശിയ ജെബി കൊടുങ്കാറ്റ് കനത്ത നാശം വിതച്ചിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ശക്തമായ കൊടുങ്കാറ്റായിരുന്നു ജെബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: