ന്യൂദല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികസേന ഉദ്യോഗസ്ഥന് അഭിലാഷ് ടോമിയുടെ ധൈര്യവും ഉത്സാഹവും യുവാക്കള്‍ മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പ്രഭാഷണ പരിപാടിയായ മന് കി ബാതിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവനു വേണ്ടി പോരാടിയ അഭിലാഷ് ടോമി ധീരനായ ഉദ്യോഗസ്ഥനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എങ്ങനെ അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കുമെന്ന് കാര്യത്തില്‍ ആശങ്കയിലായിരുന്നു ഞങ്ങളെല്ലാവരും എന്നാല്‍ വലിയ കുഴപ്പങ്ങളില്ലാതെ അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ സാധിച്ചു. മോദി പറഞ്ഞു
സര്‍ജിക്കല്‍ സ്ട്രൈക്ക് വാര്‍ഷികത്തിന്റെ ഭാഗമായി ധീരസൈനികരെ ഓര്‍മിക്കുന്നതായും മോദി പറഞ്ഞു. ലോകസമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ തയാറാണ്. പക്ഷേ ആത്മാഭിമാനത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാനാകില്ല. 2016 ലെ മിന്നലാക്രമണത്തില്‍ കൂടി തീവ്രവാദത്തിന്റെ മറവില്‍ നിഴല്‍യുദ്ധം നടത്തുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കിയെന്നും മോദി പരാമര്‍ശിച്ചു.
ദുരന്തങ്ങളുണ്ടാകുന്ന സമയത്തെല്ലാം രക്ഷാപ്രവര്‍ത്തനത്തിന്റെ മുന്നണിയിലുണ്ടായിരുന്നവരാണു വ്യോമസേന. ഒക്ടോബര്‍ എട്ടിനാണു വ്യോമസേന ദിനം ആചരിക്കുന്നത്. ആറു പൈലറ്റുകള്‍, 19 എയര്മാന്മാര് എന്നിവരുമായി 1932-ല്‍ തുടങ്ങിയ വ്യോമസേന ഇപ്പോള്‍ 21ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ സേനാ വിഭാഗങ്ങളിലൊന്നാണ്. രാജ്യത്തിനായി സേവനം അനുഷ്ഠിച്ച എല്ലാ പോരാളികള്‍ക്കും കുടുംബങ്ങള്‍ക്കും സല്യൂട്ട് നല്കുന്നു.
ഈവര്‍ഷത്തെ ഒക്ടോബര്‍ രണ്ട് പ്രത്യേകതകള്‍ ഉള്ളതാണെന്നും മോദി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഈ വര്‍ഷം തുടക്കം കുറിക്കുമെന്നും മോദി പറഞ്ഞു. ഒക്ടോബര്‍ രണ്ട് മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മദിനം കൂടിയാണെന്നും മോദി പറഞ്ഞു.
സ്വഛതാ ഹി സേവ പ്രവര്‍ത്തനം വിജയകരമാക്കിമാറ്റുന്നതിനായി പ്രവര്‍ത്തിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും മോദി അഭിനന്ദനം അറിയിച്ചു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ ദേശീയ മനുഷ്യാവകാശ കമ്മീഷനെ അദ്ദേഹം അഭിനന്ദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: