ജക്കാര്‍ത്ത: ശക്തമായ ഭൂകമ്പവും സുനാമിയും സംഹാര താണ്ഡവമാടിയ ഇന്തോനേഷ്യയില്‍ മരണ സംഖ്യ വര്‍ധിക്കുന്നു. ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം 832 പേര് മരിച്ചതായാണ് കണക്ക്. നിരവധി ആളുകള്‍ തകര്‍ന്ന കെട്ടിടങ്ങളുടെ ഭാഗത്ത് കുടുങ്ങി കിടക്കുന്നതായും സൂചനയുണ്ട്. വെള്ളം കയറി കിടക്കുന്ന പലഭാഗങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് കയറിചെല്ലാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇന്നലെയും നിരവധി മൃതദ്ദേഹങ്ങളാണ് ഇവിടെ കരയ്ക്കടിഞ്ഞത്.
വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തെതുടര്‍ന്ന് കടലോര നഗരമായ പാലുവില്‍ സുനാമിയുണ്ടായത്. കടല്‍തീരത്ത് പകുതി മണ്ണില്‍ മൂടിയ മൃതദേഹങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. ദുരന്തത്തില്‍ 384 പേര് മരിച്ചതായി സ്ഥിരീകരിച്ചതായി ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. ദുരന്തബാധിതമായ ചില പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ല.
സുലവേസി ദ്വീപിലാണ് സുനാമിക്ക് കാരണമായ ഭൂചലനമുണ്ടായത്. കഴിഞ്ഞമാസം ലോംബാക്ക് ദ്വീപില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 460 പേര് കൊല്ലപ്പെട്ടിരുന്നു. മൂന്ന് ലക്ഷം പേര് താമസിക്കുന്ന ദ്വീപാണ് പാലി. ആശയവിനിമയ ബന്ധങ്ങള്‍ തകരാറിലായതും നഗരത്തിലെ റണ്‍വേകളും മറ്റും കേടുപാടുകള്‍ പറ്റിയതിനാല്‍ ഹെലികോപ്റ്ററിനും മറ്റും ഇറങ്ങാന്‍ കഴിയാത്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും 80 കിലോമീറ്റര്‍ മാറി പാലുവില്‍ സുനാമിത്തിരകള്‍ കെട്ടിടങ്ങള്‍ തുടച്ചുമാറ്റുന്നതിന്റെ വീഡിയോകളാണ് പുറത്തു വന്നിരിക്കുന്നത്. 2004 ല്‍ സുമാത്രയില്‍ ഉണ്ടായ ഭൂകമ്ബത്തെ തുടര്‍ന്നുള്ള സുനാമിയില്‍ 120,000 പേരാണ് കൊല്ലപ്പെട്ടത്.
തുടര്‍ചലന സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിലുള്ള വിമാനത്താവളം അടച്ചിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ താഴെ ഭൂമിക്കടിയിലാണ്. മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയില്‍ വെള്ളിയാഴ്ച രാവിലെ ആറിന് ആയിരുന്നു ആദ്യ ഭൂചലനം.
ഇന്ത്യന്‍ സമയം 28ന് വൈകുന്നേരം 3.30 ഓടെയായിരുന്നു ഇവിടെ സുനാമിയുണ്ടായത്. കടലില്‍ നിന്ന് രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാല കരയിലേക്ക് ആഞ്ഞടിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ആദ്യം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. ഇവിടെ ഒരുപാടു മലയാളികളും ഉണ്ടെന്നാണു വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: