ന്യൂദല്‍ഹി: ഇന്ത്യ സമാധാനത്തില്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന് കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യത്തിന്റെ സമാധാന അന്തരീക്ഷവും പുരോഗതിയും തകര്‍ക്കുന്നവര്‍ക്ക് നമ്മുടെ സൈനികര്‍ തക്കതായ മറുപടി നല്‍കുമെന്ന് ഇപ്പോള്‍ വ്യക്തമാണ്. നമ്മള് സമാധാനത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആത്മാഭിമാനം പരമാധികാരവും നഷ്ടപ്പെടുത്തില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. സായുധസേനയുടെ കരുത്തിനാണ് പ്രസംഗത്തില്‍ പ്രധാനമന്ത്രി ഏറെ ഊന്നല്‍ നല്‍കിയത്. ഒപ്പം മനുഷ്യാവകാശം, സ്വച്ഛ് ഭാരത് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു.
ലോക സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി യുവാക്കള്‍ നമ്മുടെ സായുധ സേനകളുടെ വീര്യത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്നും ആവശ്യപ്പെട്ടു. ഭീകരവാദ് പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നിശിതമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.
ലോകസമാധാനം നിലനിര്‍ത്തുന്നതില്‍ ഇന്ത്യയുടെ പങ്ക് പ്രധാനമന്ത്രി അനുസ്മരിച്ചു. രണ്ടു ലോകമഹായുദ്ധങ്ങളിലായി സമാധാനത്തിനുവേണ്ടി ഒരുലക്ഷത്തോളം സൈനികര്‍ ജീവത്യാഗം ചെയ്തു. ഈ യുദ്ധങ്ങളുമായി ഇന്ത്യക്ക് ബന്ധമില്ലാതിരുന്നപ്പോഴായിരുന്നു അവരുടെ ജീവത്യാഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു രാജ്യങ്ങളുടെ സ്ഥലം കയ്യേറാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ല. സമാധാനം കാത്തുസൂക്ഷിക്കുന്നതിലാണ് ബാധ്യതയുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: