ന്യൂദല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നെതര്‍ലന്‍ഡിന്റെ സാങ്കേതിക സഹായം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. നെതര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണി നെതര്‍ലന്‍ഡ്സ് സര്‍ക്കാരിന് ഇന്ത്യയുടെ ഔദ്യോഗിക അഭ്യര്‍ഥന കൈമാറി. സമുദ്ര നിരപ്പിന് താഴെയുള്ള രാജ്യമായ നെതര്‍ലന്‍ഡ്സിലെ അനുഭവങ്ങളും സാങ്കേതിക വിദ്യകളും കേരളത്തിന് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. പ്രധാനമായും കുട്ടനാടിന് വേണ്ടിയാണ് സഹായങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നത്.
കുട്ടനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കാന്‍ നെതര്‍ലന്‍ഡ്സ് പ്രതിനിധികളെ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. സാങ്കേതിക സഹായം സംബന്ധിച്ച് കേരളം ഔദ്യോഗികമായി കേന്ദ്രസര്‍ക്കാരിനും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് അഭ്യര്‍ഥിച്ചിരുന്നു. കേരളത്തിന്റെ ആവശ്യത്തോട്് അനുകൂല നിലപാടാണ് പ്രധാനമന്ത്രിയും സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നെതര്‍ലന്‍ഡിനോട് ഇന്ത്യന്‍ അംബാസിഡര്‍ രാജ്യത്തിന്റെ അഭ്യര്‍ഥന മുന്നോട്ട് വെച്ചിരിക്കുന്നത്. നെതര്ലന്ഡ്്സും ഇക്കാര്യത്തില്‍ താത്പ്പര്യം അറിയിച്ചിട്ടുണ്ട്.
നേരിട്ട് വിദേശ രാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിക്കുന്നത് മാത്രമാണ് നിലവിലെ രാജ്യത്തിന്റെ വിദേശനയം വിലക്കുന്നതെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നു. മറ്റുസഹായങ്ങള്‍ വാങ്ങുന്നതില്‍ പ്രതിബന്ധങ്ങളില്ല. വിദേശ രാജ്യങ്ങളിലെ സന്നദ്ധ സംഘടനകള്‍ വഴിയുള്ള ധനസഹായങ്ങള്‍ അടക്കം സ്വീകരിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: