ഭാഷ ശുദ്ധവും ശക്തവും സുന്ദരവുമാകണമെങ്കില് തെറ്റുകളും അനൗചിത്യവും അഭംഗിയും ഒഴിവാക്കണം. എഴുത്തുകാരില്‍ പലരും ഇക്കാര്യത്തില്‍ മനസ്സിരുത്താറില്ല. അജ്ഞത മാത്രമല്ല അശ്രദ്ധയും ഭാഷ വികലമാകാന്‍ കാരണമാകുന്നുണ്ട്. തെറ്റുണ്ടായാലെന്ത്, കാര്യം മനസ്സിലായാല്‍ പോരേ എന്ന ഭാവമാണ് പലര്‍ക്കുമുള്ളത്. അതുകൊണ്ടാവാം അവരുടെ ചില പ്രയോഗങ്ങളും വാക്യങ്ങളുടെ ഘടനയും അരോചകമാകുന്നത്. മാധ്യമങ്ങളില്‍ വരുന്ന ചില പ്രയോഗങ്ങള്‍ വായിച്ചാല്‍ വായനക്കാര്‍ ചിരിച്ചുപോകും.
ഒരു വാര്‍ത്തയില്‍ നിന്ന്:
”വൈകിട്ട് ആറിന് മൂന്നു ചെറിയ നാടകങ്ങള്‍ നടക്കും” ആര്‍ക്കും കാര്യം മനസ്സിലാകും. പക്ഷേ, ആറുവരെ ഈ നാടകങ്ങള്‍ ഇരിക്കുകയാവുമോ എന്ന് ചില കുസൃതിക്കാര്‍ ചോദിച്ചേക്കാം. നാടകമാണോ നാടകം നടക്കുന്നതാണോ കാണേണ്ടതെന്ന് സംശയിക്കുന്നവരുമുണ്ടാകാം! ഇനി നാടകങ്ങള്‍ ഓടാനും തുടങ്ങിയാല്‍ കാണികള്‍ വിഷമിക്കും!”
”നഗരത്തിലെ രണ്ടു മേല്‍പ്പാലങ്ങളുടെയും നിര്‍മ്മാണം കിതയ്ക്കുകയാണ്. കൃത്യസമയത്ത് ഓടിയെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പണികള്‍ക്ക് ഒച്ചിഴയും വേഗമാണ്”
നിര്‍മ്മാണത്തിന് രക്തസമ്മര്‍ദ്ദം കൂടിക്കാണും. എന്നിട്ടും നിര്‍മ്മാണം കൃത്യസമയത്ത് ഓടിയെത്താന്‍ ശ്രമിക്കുന്നുണ്ട്. പണികള്‍ക്ക് ഒച്ചിഴയും വേഗമേ ഉള്ളുവെങ്കിില് നിര്‍മ്മാണം എന്തുചെയ്യും?. കാര്യം മനസ്സിലായില്ലേ? മേല്‍പ്പാലം പണിക്ക് വേഗം തീരെ കുറവാണ് എന്നറിയിക്കാനാണ് കിതപ്പിനെയും ഓടിയെത്തലിനെയും ഒച്ചിനെയുമെല്ലാം കൂട്ടിനു വിളിച്ചത്. എവിടെ, എന്തിന് വേഗം കുറഞ്ഞാലും പാവം ഒച്ചിനു രക്ഷയില്ല!
”ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് രാവിലെയും വൈകിട്ടുമാണ്. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതല്‍ രാത്രി 7.30 വരെയും ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്” ആദ്യവാക്യം എന്തിനാണ്?
”കൗമാരം മുതല്‍ നോവുന്നൊരു നേരം തന്നെയാണ് ആര്‍ത്തവ ദിനങ്ങള്‍”
ഈ വാക്യത്തില്‍ നമുക്ക് മനസ്സിലാകാത്ത ഒരു വാക്കുമില്ല. പക്ഷേ, വാക്യത്തിന്റെ അര്‍ത്ഥമറിയണമെങ്കില്‍ എഴുതിയ ആളോടുതന്നെ ചോദിക്കേണ്ടിവരും.
”എന്നാല്‍ വളരെ പെട്ടെന്നുതന്നെ ചീത്തയാകുന്നു എന്ന അപവാദമാണ് ഈ മെഷീനുകള്‍ കേള്‍ക്കേണ്ടിവരുന്നത്”
”ഈ മെഷീനുകള്‍ വേഗം കേടാകുന്നതായി പരാതിയുണ്ട്” ഇക്കാര്യം അറിയിക്കാന്‍ അപവാദവും കേള്‍ക്കലുമെല്ലാം എന്തിനാണ്?
സുനാമി ചിക്കനും പഴകിയ ഇറച്ചിയും അജിനോമോട്ടയുമെല്ലാം നാവിന്റെ രസമുകുളങ്ങളെ വേട്ടയാടി കീഴടക്കിക്കഴിഞ്ഞു”
”യുദ്ധം ചെയ്തു കീഴടക്കിക്കഴിഞ്ഞു” എന്നെഴുതിയില്ലല്ലോ. ആശ്വാസം. ഭാഷകൊണ്ടുള്ള ഈ വേട്ടയില്‍ ഇരകളാകുന്നത് രസമുകുളങ്ങളല്ല, വായനക്കാരാണ്.
”മാസങ്ങള്‍ക്കു മുന്‍പ് നഗരത്തെ കൂളാക്കി കൊണ്ടുനടന്ന ലെസിയുടെ പിന്നിലെ ഞെട്ടിക്കുന്ന കാഴ്ചകളും എല്ലാവരും മറന്നുകഴിഞ്ഞു”
എത്രകൂളായാണ് എഴുതിയിരിക്കുന്നത്! ലെസി എന്ന പാനീയത്തിന്റെ ഈ അസാമാന്യമായ കഴിവിനെ ആര്‍ക്കാണ് വാഴ്ത്താതിരിക്കാനാവുക! ഇപ്പോള്‍ ലെസി നഗരത്തെ ‘ഹോട്ടാ’ക്കിയാവാം കൊണ്ടുനടക്കുന്നത്!
ഒരു പണ്ഡിതന്റെ ലേഖനത്തില്‍നിന്ന്:
”ഞാന്‍ ജെ.എന്‍.യു.വില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ലോകപ്രശസ്തരായ ഗുരുനാഥന്മാരോടൊപ്പമാണ് ജോലി ചെയ്തിരുന്നത്”
ഒരു പ്രശസ്ത നോവലില്‍ നിന്ന്:
”അച്ഛന് തൂക്കിലേറ്റിയ മകന്റെ അമ്മയെ നേരിടേണ്ടി വരുന്ന ഏതു മകളെയെയും പോലെ ഞാന്‍ ശ്വാസം മുട്ടി”
”ക്യാമറയ്ക്കു മുന്പില് നിന്ന് എഴുന്നേല്ക്കുമ്പോള് സ്റ്റുഡിയോയിലെ അടുത്ത മേശയുടെ അരികിലേക്ക് മുടിമുറിച്ചിട്ട കോട്ടു ധരിച്ച സുന്ദരിയായ ഒരു പെണ്‍കുട്ടി ധൃതിയില്‍ കടന്നു വന്നു”
സമയമുള്ളവര്‍ക്ക് ഈ വാക്യങ്ങളുടെ അര്‍ത്ഥം ആലോചിച്ചുകൊണ്ടിരിക്കാം?
പിന്കുറിപ്പ്:
”അയാളുടെ നഗ്നമായ കഴുത്ത് ഞാന്‍ അനാവരണം ചെയ്തു”
കഴുത്തിലെ തൊലി ഉരിഞ്ഞുവെന്നാണോ ഉദ്ദേശിച്ചത്? ആര്‍ക്കറിയാം?.
പ്രതികരിക്കാൻ ഇവിടെ എഴുതുക: