പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ സാഹചര്യം മുതലെടുത്ത് കൂടുതല്‍ വനഭൂമി നേടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രമം.
ശബരിമലയില്‍ 100 ഏക്കറും നിലയക്കലില് 100 ഹെക്ടറും വനഭൂമി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനോടൊപ്പം സുപ്രീം കോടതിയിലും ഈ ആവശ്യം ഉന്നയിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം. സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാന്‍ കൂടുതല്‍ സ്ഥലം അനുവദിക്കണമെന്ന് കോടതിയെ ധരിപ്പിക്കും. കേന്ദ്രവനം മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കാനുള്ള കാലതാമസം ഓഴിവാക്കാനാണ് ഈ നീക്കം.
അടിസ്ഥാന ഇടത്താവളമായ നിലയ്ക്കലില്‍ കൈവശമുള്ള ഭൂമി പൂര്‍ണ്ണമായി വിനിയോഗിക്കാതെയാണ് സന്നിധാനത്ത് വനഭൂമി ആവശ്യപ്പെടുന്നത്. നൂറ് ഏക്കര്‍ വനഭൂമികൂടി വിട്ടു നല്‍കണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ ആവശ്യം. കോടതി വിധി വന്നയുടന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഇത് ഉന്നയിച്ചിരുന്നു.
ആചാരം സംരക്ഷിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുന്നതിന് മുന്‍പ് കോടതിവിധിയുടെ ബലത്തില്‍ സന്നിധാനത്ത് എത്തുന്ന സ്ത്രീകള്‍ക്ക് അധികസൗകര്യങ്ങള്‍ ഒരുക്കാനാണ് ദേവസ്വം ബോര്‍ഡ് താല്പര്യം കാട്ടിയത്. പരമ്പരാഗതമായി വ്രതം നോറ്റ് മലകയറുന്ന മാളികപ്പുറങ്ങള്‍ക്കായി നിലവിലുള്ള സൗകര്യങ്ങള്‍ക്കും അപ്പുറം യുവതികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കാട്ടുന്ന തിടുക്കവും ചോദ്യം ചെയ്യപ്പെടുന്നു. തീര്‍ത്ഥാടനകേന്ദ്രം എന്നതിനപ്പുറം ശബരിമലയെ എത്രയും വേഗം ടൂറിസ്റ്റ് കേന്ദ്രമാക്കി അതുവഴി വരുമാനം വര്‍ധിപ്പിക്കാനാണ് ബോര്‍ഡിന് താല്പര്യം. കോടതിവിധി നടപ്പാക്കുന്നതിന് സാവകാശം തേടാനുള്ള സാദ്ധ്യതപോലും സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരിഗണിച്ചതുമില്ല.
ശബരിമല മാസ്റ്റര്‍പ്ലാന്‍ വിഭാവനം ചെയ്യുന്നത് സന്നിധാനത്ത് നിലവിലെ സാഹചര്യം നിലനിര്‍ത്തി നിലയ്ക്കല്‍ അടിസ്ഥാന ഇടത്താവളം ആക്കാനാണ്. മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കന്നിമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ മുതല്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയായി പരിമിതപ്പെടുത്തിയിരുന്നു. നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് നടത്തുകയാണ് ചെയ്തത്. തീര്‍ത്ഥാടനകാലത്തും ഇതേരീതി തുടരാനാണ് തീരുമാനം. ഈ സാഹചര്യത്തില്‍ സന്നിധാനത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ തങ്ങാന്‍ അനുവദിക്കാതെ നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടത്. ഇവിടെ 270 ഏക്കര്‍ ഭൂമിയാണ് ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയില്‍ ഉള്ളത്. ഇതില്‍ 120 ഏക്കറോളം പ്രദേശമാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ളത്. നിലയ്ക്കലിലെ ഭൂമി പൂര്‍ണ്ണമായി വിനിയോഗിക്കാതെയാണ് 100 ഏക്കര്‍ വനഭൂമിക്കുകൂടി ദേവസ്വം ബോര്‍ഡ് ആവശ്യം ഉന്നയിച്ചത്. പെരിയാര്‍ കടുവ സങ്കേതത്തില്‍ പെട്ട ശബരിമലയില്‍ 96 ഏക്കറാണ് ക്ഷേത്രത്തോട് ചേര്‍ന്നുള്ളത്. കൂടുതല്‍ വനഭൂമി ലഭിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ഇത് വൈകിയാല്‍ ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വനഭൂമി വിട്ടുനല്‍കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് പ്രചരിപ്പിക്കാനുമാകും. വനഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ 1980ലെ കേന്ദ്ര വനസംരക്ഷണനിയമം അനുവദിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: