ഇടുക്കി: കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കേരളത്തില്‍ നാശമുണ്ടായ സാഹചര്യത്തില്‍ കേന്ദ്ര അന്തരീക്ഷശാസ്ത്ര കേന്ദ്രം, തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ആരംഭിക്കുന്നു. ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സെന്റര്‍ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് മേഖലകളിലെ തീരപ്രദേശങ്ങളും കേരളത്തിലെ ഓരോ ജില്ലയിലും ഉണ്ടാകുന്ന കാലാവസ്ഥ മാറ്റം വിശദമായി പഠനവിധേയമാക്കും.
വിശാഖപട്ടണം. അഹമ്മദാബാദ്, ഭുവനേശ്വര്‍ എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനുള്ള നാലാമത്തെ കേന്ദ്രം (സൈക്ലോണ്‍ വാര്‍ണിങ് സെന്റര്‍-സിഡബ്ലുസി) ആണിത്. കപ്പലുകള്‍ക്കും മത്സ്യബന്ധന ബോട്ടുകള്‍ക്കും കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുന്നതിനും ഈ കേന്ദ്രം വഴി സാധിക്കും. കൂടുതല്‍ കൃത്യതയോടെ വിവരങ്ങള്‍ ശേഖരിക്കാനും അത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാകും എന്നാണ് ഭൗമശാസ്ത്ര കേന്ദ്രം വിലയിരുത്തുന്നത്.
ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് (ഐഎംഡി) അഥവ കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം പ്രധാനമായും മൂന്ന് വിഭാഗങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ആദ്യത്തെ വിഭാഗമാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നത്. റീജിയണല്‍ സ്പെഷ്യലൈസ്ഡ് മീറ്ററോളജിക്കല്‍ സെന്ററും (ആര്‍എസ്എംസി), ട്രോപ്പിക്കല്‍ സൈക്ലോണ്‍ ആര്എസ്എംസിയുമാണ് രണ്ടാമത്തേത്.
മൂന്നാമതായി പ്രാദേശിക തലത്തില്‍ ഉള്ള ഏരിയ വാര്‍ണിങ് സെന്റര്‍റുകള്‍ (എസിഡബ്ലുസി) ആണ്. നിലവില്‍ ഇവ ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ മൂന്നു വിഭാഗങ്ങളും കൂട്ടിയോജിപ്പിച്ച് പരിശോധിച്ചാണ് കാലാവസ്ഥ പ്രവചനം നടത്തുന്നത്. ഇതിന് കീഴിലാണ് സൈക്ലോണ്‍ വാര്‍ണിങ് സെന്ററുകള്‍ വരുന്നത്. ആര്എസ്എംഡിയുടെ അധികാര പരിധിയുടെ കീഴില്‍ ചെന്നൈയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആകും ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: