കൊച്ചി: പാഴ്സല്‍ പായ്ക്കറ്റില്‍ നിന്നും 200 കോടിയുടെ അതിമാരക മയക്കുമരുന്നായ എംഡിഎംഎ (മെത്തലീന്‍ ഡയോക്സി മെത്താഫിറ്റാമിന്‍) പിടിച്ചെടുത്ത സംഭവത്തിലെ പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന. ശനിയാഴ്ച എറണാകുളത്തെ കൊറിയര്‍ സര്‍വീസിലെത്തിയ പാഴ്സലില്‍ 32 കിലോ എംഡിഎംഎ മരുന്നാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
എംഡിഎംഎ എത്തിയത് ചെന്നൈയില്‍ നിന്നാണെന്ന് സുചന ലഭിച്ചു. എംഡിഎംഎ സൂക്ഷിച്ച പെട്ടികളില്‍ നിന്ന് ലഭിച്ച ചില പേപ്പറുകളില്‍ നിന്നാണ് എക്സൈസിന് ഈ സൂചന ലഭിച്ചത്. ചെന്നൈയില്‍ നിന്ന് പാഴ്സലായി ബസ് മാര്‍ഗം കൊച്ചിയില്‍ എത്തിച്ച മയക്കുമരുന്ന് നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്തുകയായിരുന്നു ഉദ്ദേശ്യമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ. എസ് രഞ്ജിത്ത് പറഞ്ഞു. അന്താരാഷ്ട മയക്കുമരുന്ന് ലോബികളുമായി ബന്ധമുള്ള കൊച്ചിയിലെ സംഘത്തിന് ഇതുമായി ബന്ധമുണ്ടെന്നാണ് എക്സൈസ് കരുതുന്നത്. എംഡിഎംഎ കടത്ത് സംബന്ധിച്ച് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ടി. അശോക്കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കൊറിയറില്‍ നല്കിയ വിലാസത്തില്‍ സംശയമുണ്ടെന്ന് അശോക്കുമാര് പറഞ്ഞു. പാഴ്സലെത്തിയ വിവരം കക്ഷികളെ അറിയിച്ചിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ രേഖ വേണമെന്നാവശ്യപ്പെട്ടതോടെ കക്ഷികള്‍ മുങ്ങി. ഇതില്‍ സംശയം തോന്നിയ കൊറിയര്‍ കമ്പനി എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു.
കൊച്ചിയില്‍ ഇത്രയും വില നല്കി എംഡിഎംഎ വങ്ങേണ്ട സ്ഥിതിയില്ലെന്നാണ് എക്സൈസ് വിലയിരുത്തുന്നത്. പിടികൂടിയ മയക്കുമരുന്ന് എംഡിഎംഎ ആണെന്ന് എക്സൈസിന്റെ ആദ്യഘട്ട പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇത് എറണാകുളം മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എക്സൈസ് വ്യക്തമാക്കി. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കൊച്ചിയില്‍ നടന്നത്. എട്ടു പാര്‍സല്‍ പെട്ടികളിലായി തുണിത്തരങ്ങളുടെ ഇടയില്‍ കാര്ബണ്ഷീറ്റുകള് പൊതിഞ്ഞ നിലയില്‍ 64 പാക്കറ്റുകളിലാണ് എംഡിഎംഎ കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: