ആലപ്പുഴ: മലബാര്‍ ബ്രൂവറിസിന്റെ പിതൃത്വം എല്‍ഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിക്ക് അനുമതി നല്‍കിയത് ഏ.കെ. ആന്റണിയാണെന്ന് പരാമര്‍ശം തെറ്റാണ്. 1998ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ബ്രൂവറി അനുവദിച്ചതെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.
നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ നികുതി വകുപ്പ് സെക്രട്ടറിയായ നടരാജനാണ് ഉത്തരവില്‍ ഒപ്പിട്ടതെന്ന് ചെന്നിത്തല പറഞ്ഞു. നായനാരും അച്യുതാനന്ദനും വേണ്ടെന്ന് വെച്ച ബ്രൂവറിക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ അഴിമതിയുണ്ട്.
ബ്രൂവറിക്ക് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത് പരമ രഹസ്യമായാണ്. സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നല്കി, ഇക്കാര്യം എല്‍ഡിഎഫ് പോലും അറിഞ്ഞില്ല. ഇതിന് പിന്നില്‍ അഴിമതി നടത്തിയതിന്റെ രേഖകള്‍ പ്രതിപക്ഷത്തിന്റെ കൈവശമുണ്ട്. സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ ഇ. കെ. നായനാര്‍ സര്‍ക്കാര്‍ നല്കിയ അനുമതി തെറ്റാണെങ്കില്‍ ഏ.കെ. ആന്റണി സര്‍ക്കാര്‍ എന്തുകൊണ്ട് അത് തിരുത്തിയില്ലെന്ന ചോദ്യത്തിന് ചെന്നിത്തല മറുപടി നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: