ന്യൂദല്‍ഹി: ഭക്തജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍ പരിരക്ഷിക്കാന്‍ ആര്‍എസ്എസ് വിവിധ ക്ഷേത്ര പ്രസ്ഥാനമായ ‘ശബരിമല അയ്യപ്പസേവാ സമാജം’ ദല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
പന്ത്രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. ശബരിമലയില്‍ യുവതികളായ സ്ത്രീകള്‍ക്കും പ്രവേശനാനുമതി കൊടുത്ത വിധിയിലൂടെ സുപ്രീം കോടതി പരാമര്‍ശിച്ച, ക്ഷേത്രം പൊതുസ്ഥലമാണ്, പ്രതിഷ്ഠ ചെയ്ത ദേവതക്ക് ജീവനില്ല, അതിനു ഭരണഘടനാ അവകാശങ്ങളില്ല മുതലായ പ്രസ്താവനകള്‍ ഹിന്ദുക്കളെയും പ്രത്യേകിച്ച് ഭക്തജനങ്ങളെയും വ്രണിത ഹൃദയരാക്കി മാറ്റിയിരിക്കയാണ്. ശബരിമല അയ്യപ്പ സേവാ സമാജം ഇതിനെതിരായി നിയമത്തിന്റെ വഴിയിലൂടെ മുന്നോട്ടു പോകാനും, സാത്വീക രീതിയിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ബഹുമാനപ്പെട്ട സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ച കേരളത്തിലെ ഇടതുപക്ഷ ഭരണകൂടത്തിന്റെ നിലപാട്, ഹിന്ദു വിരുദ്ധ നിലപാടാണെന്നും യോഗം വിലയിരുത്തി. ജീവനേക്കാള്‍ വിലയേറിയതായി ഭക്തജനങ്ങള്‍ കാത്തു സംരക്ഷിച്ചു പോരുന്ന ആചാര, അനുഷ്ഠാന, വിശ്വാസങ്ങള്‍ക്ക് പുല്ലുവില കല്പിച്ച കേരള സര്‍ക്കാരിന്റെ ഹിന്ദുവിരുദ്ധ നിലപാട് ജനങ്ങള്‍ തിരിച്ചറിയണമെന്നും അതിനവര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുക്കണമെന്നും സമാജം ആവശ്യപ്പെട്ടു.
ക്ഷേത്രം തന്ത്രി, പന്തള രാജാവ്, ആദ്ധ്യാത്മീക ആചാര്യന്മാര് എന്നിവരോടാലോചിച്ചു, അതിനുശേഷം അയ്യപ്പഭക്ത സംഘടനകളെയും, ഹിന്ദു സംഘടനകളെയും ഒരുമിച്ചുകൂട്ടി മറ്റു ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ കേരള സംസ്ഥാന സമാജ ഭാരവാഹികള്‍ക്ക് പൂര്‍ണ ചുമതല നല്കി. ആര്.എസ്.എസ് കേന്ദ്രീയ സമിതി അംഗം എസ്.സേതുമാധവന്, ക്ഷേത്രീയ സേവാ പ്രമുഖ് കെ.പദ്മകുമാര്‍ മുതലായവര്‍ യോഗത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തു.
മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് സമാജം നടത്തിയ ”ഗുരുസ്വാമി വന്ദനം” എന്ന പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു. വരുന്ന ഒക്ടോബര്‍ 8 നു എറണാകുളത്തു വെച്ച് നടക്കുന്ന ‘ശബരിമലയെ സംരക്ഷിക്കണം’ എന്ന കണ്‍വെന്‍ഷനില്‍, സമാജത്തിന്റെ തെന്നിന്ത്യാ സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും. ഭക്തജനങ്ങളുടെ പരിപാവനമായ വിശ്വാസങ്ങള്‍ക്ക് കോട്ടം തട്ടാതെ, എല്ലാ വിധത്തിലും അതിന്റെ മാന്യത കാത്തുരക്ഷിക്കാനും സമാജം തീരുമാനിച്ചു.
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്ഭാഗവതിനേയും സര്‍കാര്യവാഹ് ഭയ്യാജി ജോഷിയേയും മറ്റും ചില മുതിര്‍ന്ന അധികാരിമാരെയും കണ്ടു, സുപ്രീം കോടതി വിധിയിലുള്ള ഹിന്ദു വിരുദ്ധ നിലപാടും ഭാവിയില്‍ അത് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെയും പറ്റി അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് എന്‍. രാജന്, സംഘടനാ സെക്രട്ടറി,വി.കെ.വിശ്വനാഥന് സേവാപ്രമുഖ് കെ.പദ്മകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി.പി.ഷണ്മുഖാനന്ദന് എന്നിവര്‍ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: