ആലപ്പുഴ: കയര്‍മേഖലയില്‍ വീണ്ടും കടുത്ത പ്രതിസന്ധി, കാഴ്ചക്കാരായി സര്‍ക്കാര്‍. ഉല്‍പ്പന്നങ്ങളുടെ വിലയും തൊഴിലാളികളുടെ കൂലിയും വര്‍ധിപ്പിച്ചു നല്കാന് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനം പോലും നടപ്പാക്കാന്‍ കഴിയുന്നില്ല. കയര്‍ വകുപ്പും ഭരണപക്ഷവും വന്‍കിട കയര്കയറ്റുമതിക്കാര്ക്ക് ഒത്താശ ചെയ്യുകയാണെന്ന് ചെറുകിട കയര്‍ഫാക്ടറി ഉടമകള്‍ കുറ്റപ്പെടുത്തുന്നു.
കഴിഞ്ഞ മേയ് 22ന് ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു കൂലിയും ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ ഒന്നു മുതല്‍ മുന്‍ കാല പ്രാബല്യത്തോടെ നല്‍കാനായിരുന്നു ധാരണ. നാല് മാസം പിന്നിട്ടിട്ടും നടപടിയില്ല. ആയിരക്കണക്കിനു ചെറുകിട കയര്‍ഫാക്ടറികളും പതിനായിരക്കണക്കിന് തൊഴിലാളികളും കൂലി വര്‍ധിപ്പിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അനിശ്ചിതകാല സമരത്തിന് തയാറെടുക്കുകയാണ്.
മന്ത്രി തോമസ് ഐസക്ക് കയര്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ഇടതുതൊഴിലാളി യൂണിയനുകള്‍ പരാതിപ്പെടുന്നു. വന്‍കിട കമ്പനി ഉടമകളെ സഹായിക്കാന്‍ ചെറുകിട മേഖലയെ തകര്‍ക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് കൂലി വര്‍ധിപ്പിച്ചു നല്കാന് കഴിയാത്തതിന് കാരണമെന്നാണ് വന്‍കിടക്കാരുടെ വാദം. വിഎസ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തലാക്കിയ ഡിപ്പോ സമ്പ്രദായത്തിനു പകരം ഏര്‍പ്പെടുത്തിയ കയര്‍വില സ്ഥിരതാ കമ്മിറ്റിയുടെ പ്രവര്‍ത്തനവും പരാജയമാണ്.
കമ്മറ്റി നിശ്ചിത സമയത്ത് ചേരാത്തതിനെ തുടര്‍ന്ന് സിഐടിയു ഒഴികെയുള്ള യൂണിയനുകള്‍ ഓണത്തിനു മുമ്പ് സമരം പ്രഖ്യാപിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് കൂലിയും വിലയും വര്‍ധിപ്പിച്ച് തീരുമാനമെടുത്തത്. കയറ്റുമതിക്കാര്‍ക്കു ലഭിക്കുന്ന ഓര്‍ഡറുകള്‍ കയര്‍ കോര്പ്പറേഷന് നല്‍കണമെന്നും ഇതിനു കയറ്റുമതിക്കാര്‍ക്ക് 10 ശതമാനം സബ്സിഡി നല്‍കുമെന്നും തീരുമാനിച്ചിരുന്നു. ഈ തീരുമാനം മുന്‍നിര്‍ത്തി കയറ്റുമതിക്കാര്ക്ക്ലഭിക്കുന്ന ഓര്‍ഡറുകള്‍ ഭാഗികമായി കയര്‍ കോര്‍പ്പറേഷനു നല്‍കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഈ മേഖലയില്‍ നീര്‍ത്തട സംരക്ഷണത്തിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിപ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന കൊല്ലിപായയുടെ നിര്‍മാണമാണ് കൂടുതലായി നടക്കുന്നത്. ഇതിനാകട്ടെ നാമമാത്ര കൂലിയാണ് തൊഴിലാളികള്‍ക്കു നല്‍കുന്നത്.ഒരു സ്ക്വയര്‍മീറ്ററിന് 16 രൂപ നല്കേണ്ടിടത്ത് പല ഉല്‍പ്പാദകരും 11 രൂപയാണ് നല്‍കുന്നതെന്നാണ് പരാതി. വിഎസ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ അന്താരാഷ്ട്ര കയര്‍മേളയും പ്രളയത്തെ തുടര്‍ന്ന് ഒഴിവാക്കി. ഇതോടെ കയര്‍മേഖല പൂര്‍ണമായും സ്തംഭനാവസ്ഥയിലേക്കാണ് നീങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: